ഇലക്ടറര്‍ ബോണ്ടില്‍ നടന്നത് ഗുണ്ടാപിരിവ്, അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പണംപിടുങ്ങി, വൈറലായി ഒരു കുറിപ്പ്

narendra modi
narendra modi

കൊച്ചി: ഇന്ത്യകണ്ട എക്കാലത്തേയും വലിയ അഴിമതികളിലൊന്നെന്ന് വിലയിരുത്തപ്പെടുന്ന പദ്ധതിയായി മാറിയിരിക്കുകയാണ് ഇലക്ടറര്‍ ബോണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമപരമായും സുതാര്യമായും സംഭാവന കൈപ്പറ്റാനെന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറര്‍ ബോണ്ട് തട്ടിപ്പ് കമ്പനികളില്‍ നിന്നും സഹസ്രകോടികള്‍ പിരിച്ചെടുക്കാനുള്ള ബിജെപിയുടെ ഉപാധിയായി മാറി.

tRootC1469263">

ഇഡിയും ആദായനികുതി വകുപ്പും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കമ്പനികളില്‍ റെയ്ഡ് നടത്തുകയും പിന്നാലെ ഈ കമ്പനികള്‍ കോടികളുടെ സംഭാവന നല്‍കുകയുമായിരുന്നെന്ന് പുറത്തുവന്ന ഇലക്ടറര്‍ ബോണ്ട് പട്ടിക വ്യക്തമാക്കുന്നു. സംഭാവന നല്‍കിയ കമ്പനികള്‍ക്കെതിരായ നടപടികള്‍ അതോടെ അവസാനിക്കുകയും ചെയ്യും.

നല്‍കുന്നയാളേയോ വാങ്ങുന്നയാളോയോ വെളിപ്പെടുത്താതെ ഭരിക്കുന്ന പാര്‍ട്ടിക്ക് കോടികള്‍ പിരിക്കാനായി ബിജെപി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണിതെന്ന് വ്യക്തമാവുകയാണ്. കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികളെല്ലാം ഇലക്ടറര്‍ ബോണ്ടിലൂടെ പണം വാങ്ങിയിട്ടുണ്ട്. ബോണ്ടിനെ തുടക്കംമുതല്‍ എതിര്‍ത്തിരുന്ന സിപിഎമ്മാണ് ഇതിനെതിരെ നിയമനടപടിയുമായി നീങ്ങിയത്. ഒരുരൂപ പോലും സിപിഎം ഇലക്ടറര്‍ ബോണ്ടിലൂടെ സ്വീകരിച്ചതുമില്ല. 6 വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ ഇലക്ടറര്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഇതിനു പിന്നാലെയാണ് ഇതുവരെയുള്ള ഇലക്ടറര്‍ ബോണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതും.

ഇലക്ടറര്‍ ബോണ്ടിലെ സഹസ്രകോടികളുടെ അഴിമതി വ്യക്തമാകുമ്പോള്‍ സിപഎമ്മിന്റെ പോരാട്ടത്തെ പുകഴ്ത്തിയുള്ള മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ഫാഷിസ്റ്റുകളുടെ കോട്ടകൊത്തളങ്ങള്‍ പണിതുയര്‍ത്തിയ പണക്കൂമ്പാരത്തിന്റെ പിന്നാമ്പുറ കഥകള്‍ പതുക്കെയെങ്കിലും പുറത്തുവരട്ടെയെന്നും ഇതിനായി പോരാടിയവരെയോര്‍ത്ത് അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തകരോട്,
ആരുമറിയാതെ, കണക്കില്ലാതെ, എന്നാല്‍ നിയമപരമായി കോര്‍പറേറ്റ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പണം നല്‍കാനുള്ള ഇലക്ടറല്‍  ബോണ്ട് അഴിമതി സ്ഥാപനവല്‍ക്കരിക്കുകയാണ് എന്ന് നിങ്ങളുടെ പാര്‍ട്ടികള്‍ നിലപാടെടുത്തിരുന്നു.

അതുകൊണ്ടുതന്നെ ആ പദ്ധതിയില്‍നിന്നും പണം വാങ്ങുന്നതല്ല എന്നും.  
ഇപ്പോള്‍ അഴിമതി മാത്രമല്ല, ആ പദ്ധതിയുപയോഗിച്ചു ഗുണ്ടാപ്പിരിവ് നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കൊട്ടേഷന്‍ ടീമായ ഈ ഡി യെയും പിന്നെ സി ബി ഐ, ആദായനികുതി വകുപ്പ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളെയും ഉപയോഗിച്ച് കമ്പനികളില്‍നിന്നു പണം പിടുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ അഞ്ചു കമ്പനികളില്‍ മൂന്നിനും ഇമ്മാതിരി ഭീഷണികള്‍ ഉണ്ടായിരുന്നു എന്നാണ് ഇതിനകം വന്ന റിപ്പോര്‍ട്ട്; ബാക്കി വന്നുകൊണ്ടിരിക്കുന്നുണ്ട്.

അതുവരട്ടെ. ഫാഷിസ്റ്റുകളുടെ കോട്ടകൊത്തളങ്ങള്‍ പണിതുയര്‍ത്തിയ പണക്കൂമ്പാരത്തിന്റെ പിന്നാമ്പുറ കഥകള്‍ പതുക്കെയെങ്കിലും  പുറത്തുവരട്ടെ.
പറഞ്ഞുവന്നത് അതല്ല.
അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുന്ന ഒരു പദ്ധതിയെ അങ്ങിനെത്തന്നെ കാണാനും അതില്‍നിന്നു മാറി നടക്കാനും, അതിനെപ്പറ്റി സമൂഹത്തിനു മുന്നറിയിപ്പ് നല്‍കാനും നിങ്ങളുടെ പാര്‍ട്ടികള്‍ക്കായി.
അതിനെതിരെ കേസുമായി സി പി എം  സുപ്രീം കോടതിയില്‍ പോയി.
ചെറിയ കാര്യങ്ങളല്ല.

വ്യക്തികളെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിങ്ങളുടെ പാര്‍ട്ടികളെക്കുറിച്ചുമുണ്ടായിട്ടുണ്ട്; അതൊക്കെ തിരുത്താന്‍ ശ്രമിക്കുമ്പോഴും രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്ന നിലയില്‍ വ്യവസ്ഥാപിത അഴിമതിയോടു സന്ധിയില്ല എന്ന നിലപാട് സ്വീകരിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.
കോര്‍പ്പറേറ്റ് കമ്പനികളുടെ കൊള്ളലാഭത്തില്‍നിന്നു അവര്‍ നീട്ടിയെറിയുന്ന ചോരപ്പണം കൊണ്ടല്ല, നിങ്ങളുടെ വിയര്‍പ്പുതുള്ളികള്‍ വീണ മുഷിഞ്ഞ നോട്ടുകള്‍ കൊണ്ടാണ് നിങ്ങളുടെ പാര്‍ട്ടികള്‍ നിങ്ങള്‍ നടത്തുന്നത് എന്ന നിങ്ങളുടെ വാദത്തിനു കാലം സാക്ഷിപറയാനെത്തിയിരിക്കുകയാണ്.
കല്ലില്‍ കൊത്തിയെടുത്ത നിങ്ങളുടെ നിലപാടുകള്‍ക്കു ഒരു നാട് അഭിവാദ്യമര്‍പ്പിക്കുന്ന ചരിത്രമുഹൂര്‍ത്തം.

ഞാനെന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ എന്ന കമ്യൂണിസ്റ്റിന്റെ  ചരിത്രപരമായ ചങ്കുറപ്പോടെ, കാലില്‍ പറ്റിയ പൊടിയോളമെത്തുന്ന വിനയത്തോടെ അതേറ്റുവാങ്ങുക.
തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുക.
നിങ്ങളെയോര്‍ത്തു നിങ്ങളുടെ സഹയാത്രികരായ എന്നെപ്പോലുള്ള മനുഷ്യരും ഇത്തിരി അഭിമാനിക്കട്ടെ.

 

Tags