ബിജെപി നേതാവിന്റെ ഭൂമി കൈയ്യേറ്റം ചെറുത്തു, 1000 രൂപ പെന്‍ഷനില്‍ ജീവിക്കുന്ന ദരിദ്ര കര്‍ഷകരെ ചോദ്യം ചെയ്യാന്‍ വിളിച്ച് ഇഡി, ജാതിപ്പേരെഴുതി സമന്‍സ്

ED Tamil Nadu
ED Tamil Nadu

ചെന്നൈ: ബിജെപി നേതാവിന്റെ ഭൂമി കൈയ്യേറ്റശ്രമം ചെറുത്ത എഴുപത് വയസിന് മുകളിലുള്ള രണ്ട് ദരിദ്ര കര്‍ഷകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). തമിഴ്നാട്ടിലെ സേലം ജില്ലയിലെ ആറ്റൂരില്‍ താമസിക്കുന്ന കര്‍ഷകരായ കണ്ണയ്യനും സഹോദരന്‍ കൃഷ്ണനും 2023 ജൂലൈയിലാണ് ഇഡി സമന്‍സ് ലഭിച്ചതെന്ന് അവരുടെ അഭിഭാഷക ദലിത് പര്‍വിന കഴിഞ്ഞദിവസം വെളിപ്പെടുത്തി.

tRootC1469263">

കള്ളപ്പണം വെളുപ്പിക്കലും വിദേശ വിനിമയ നിയമങ്ങളുടെ ലംഘനവും അന്വേഷിക്കുന്ന ഇഡിയാണ് പ്രാദേശിക ബിജെപി നേതാവിന് വേണ്ടി പാവപ്പെട്ട കര്‍ഷകരെ വിരട്ടുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇഡി ഈ കര്‍ഷര്‍ക്ക് അയച്ച സമന്‍സില്‍ അവരുടെ ജാതി കൂടി ചേര്‍ത്തത് കൂടുതല്‍ വിവാദത്തിന് തിരികൊളുത്തി. കവറില്‍ കര്‍ഷകരുടെ ജാതി 'ഹിന്ദു പല്ലര്‍' എന്ന് ഇഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.

തങ്ങളുടെ ഗ്രാമത്തില്‍ 6.5 ഏക്കര്‍ കൃഷിഭൂമിയുള്ള സഹോദരങ്ങളെ എന്തിനാണ് വിളിപ്പിച്ചതെന്ന് സമന്‍സില്‍ ഇഡി വ്യക്തമാക്കിയിട്ടില്ല. ഒരു പ്രാദേശിക ബിജെപി നേതാവ് തങ്ങളുടെ ഭൂമി അനധികൃതമായി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇവര്‍ കേസ് നടത്തിയിരുന്നു. ഇതാണ് ഇഡിയുടെ പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

2023 ജൂണ്‍ 26-ന് അസിസ്റ്റന്റ് ഡയറക്ടര്‍ റിതേഷ് കുമാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ സമന്‍സ് അനുസരിച്ച്, കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള വ്യവസ്ഥകള്‍ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ റിതേഷ് കുമാര്‍ അന്വേഷണം നടത്തുകയാണെന്ന് വ്യക്തമാക്കുന്ന. കൂടാതെ കൂടാതെ കണ്ണിയനും കൃഷ്ണനും 2023 ജൂലൈ 5-ന് ഏജന്‍സിക്ക് മുമ്പാകെ ഹാജരാകാനും ആവശ്യപ്പെട്ടു.

കര്‍ഷകരോട് അവരുടെ പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ടിന്റെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, നികുതി റിട്ടേണുകളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍, നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ എന്നിവ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കൂടാതെ അവരുടേയും കുടുംബാംഗങ്ങളുടേയും പേരിലും ഉള്ള സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍, കൃഷിഭൂമിയുടെ വിശദാംശങ്ങള്‍, വിള ഉല്‍പാദനത്തിന്റെ വിശദാംശങ്ങള്‍ എന്നിവയും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സമന്‍സില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് കണ്ണിയനും കൃഷ്ണനും വേണ്ടി ഹാജരായ ദലിത് പര്‍വിന പറഞ്ഞു. കേസ് എന്താണെന്ന് സഹോദരങ്ങള്‍ക്ക് അറിയില്ലായിരുന്നു, ശരിയായ രേഖകളുമായി ഇഡിക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതല്ലാതെ സമന്‍സില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല. ഈ കര്‍ഷകര്‍ കൈകാര്യം ചെയ്യുന്ന ഒരേയൊരു കേസ് ഒരു പ്രാദേശിക ബിജെപി പ്രവര്‍ത്തകന്റെ ഭൂമി കയ്യേറ്റശ്രമമാണെന്നും അവര്‍ വ്യക്തമാക്കി.

സേലം ജില്ലയിലെ ആറ്റൂരിനടുത്ത് രാമനായിക്കന്‍പാളയത്ത് കണ്ണിയനും കൃഷ്ണനും 6.5 ഏക്കര്‍ കൃഷിഭൂമിയുണ്ട്. ഈ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച ബിജെപിയുടെ സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖറിനെതിരെ അവര്‍ നിയമപോരാട്ടം നടത്തി. കൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുണശേഖറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും 2020ല്‍ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കര്‍ഷകര്‍ക്ക് ഇഡി സമന്‍സ് അയച്ചത്. കര്‍ഷകരെ ഭീഷണിപ്പെടുത്തി ബിജെപി പ്രവര്‍ത്തകനെ സഹായിക്കാന്‍ ഇഡി ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ എല്ലാ രേഖകളും എടുത്ത് 2023 ജൂലൈയില്‍ ഇഡി ഉദ്യോഗസ്ഥരെ കാണാന്‍ പോയെന്ന് കൃഷ്ണന്‍ പറഞ്ഞു. അവര്‍ ഞങ്ങളോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി ഓഫീസില്‍, കര്‍ഷകരോട് ഇംഗ്ലീഷില്‍ ചോദ്യം ചെയ്യുന്നതിനുള്ള ഒരു പ്രൊഫോര്‍മ പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും അവരോടൊപ്പമുണ്ടായിരുന്ന അഭിഭാഷകര്‍ അത് പൂരിപ്പിക്കുകയും ചെയ്തു. മുന്‍കാലങ്ങളിലെ ഫെറ അല്ലെങ്കില്‍ ഫെമ ലംഘനങ്ങള്‍ പ്രകാരം അവരെ വിളിച്ചുവരുത്തിയതാണോ അറസ്റ്റ് ചെയ്തതാണോ തടങ്കലില്‍ വച്ചതാണോ അതോ കസ്റ്റംസ്, ഡിആര്‍ഐ അല്ലെങ്കില്‍ ആദായനികുതി നിയമങ്ങള്‍ക്ക് കീഴിലുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് പ്രൊഫോര്‍മയില്‍ ചോദ്യങ്ങളുണ്ടായിരുന്നു.

അതേ പ്രൊഫോര്‍മയില്‍, കര്‍ഷകരോട് അവരുടെ സാമ്പത്തിക പ്രൊഫൈല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടു, തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് 1000 രൂപ വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങളില്ലെന്നും കര്‍ഷകര്‍ പരാമര്‍ശിച്ചു. ഭൂമി പ്രശ്നങ്ങള്‍ കാരണം കര്‍ഷകര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷമായി തങ്ങളുടെ കാര്‍ഷിക ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് ദളിത് പര്‍വിന പറയുന്നു.

ഇഡി ഓഫീസ് സന്ദര്‍ശിക്കുന്നതിന്റെ ചെലവുകള്‍ വഹിക്കാന്‍ കര്‍ഷകര്‍ക്ക് ഭൂമി പണയം വെച്ചുകൊണ്ട് പണം കടം വാങ്ങേണ്ടി വന്നു. ചെന്നൈയിലെ ഇഡി ഓഫീസിലെ ഐഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് ലഭിച്ചപ്പോള്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ 450 രൂപയാണുണ്ടായിരുന്നത്. വാഹനം വാടകയ്ക്കെടുക്കുന്നതിനും മറ്റ് ചെലവുകള്‍ക്കുമായി 50,000 രൂപ കടമെടുത്തു. വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ ഇത് അന്വേഷിക്കുകയാണെന്ന് മാത്രമാണ് സേലം ഈസ്റ്റ് ജില്ലാ ബിജെപി പ്രസിഡന്റ് പി ഷണ്‍മുഖനാഥന്‍ പറഞ്ഞത്.

രണ്ട് വയോധികരായ കര്‍ഷകരായ കണ്ണയ്യനെയും സഹോദരന്‍ കൃഷ്ണനെയും 'ഹിന്ദു പല്ലര്‍' എന്ന് ജാതിപ്പേര് വിളിച്ച് സമന്‍സില്‍ പരാമര്‍ശിച്ചതിനെതിരെ വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) രംഗത്തെത്തി. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും എന്‍ഫോഴ്സ്മെന്റിന്റെ ഈ ധിക്കാരപരമായ നടപടിയെ വിസികെ ശക്തമായി അപലപിക്കുന്നെന്നും സംഘടന വ്യക്തമാക്കി.

 

 

Tags