പിണറായിയെ പൂട്ടാന്‍ ഇ.ഡി വേറെ ജനിക്കണം, യുഡിഎഫ് മന്ത്രിക്ക് ഖത്തറില്‍ 1000 കോടി രൂപയുടെ നിക്ഷേപമുണ്ട്, രേഖകള്‍ തരാമെന്ന് കെടി ജലീല്‍

ED Letter to DGP

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകള്‍ അന്വേഷിക്കേണ്ടത് പോലീസല്ല, വിജിലന്‍സ് വകുപ്പാണെന്നും, വിജിലന്‍സ് ഡിജിപിയുടെ കീഴിലല്ലെന്നും, അന്വേഷണം നടത്താനുള്ള അധികാരം വിജിലന്‍സ് ഡയറക്ടര്‍ക്കുപോലും ഇല്ലെന്നും കെടി ജലീല്‍ ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് അയച്ച കത്ത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകള്‍ അന്വേഷിക്കേണ്ടത് പോലീസല്ല, വിജിലന്‍സ് വകുപ്പാണെന്നും, വിജിലന്‍സ് ഡിജിപിയുടെ കീഴിലല്ലെന്നും, അന്വേഷണം നടത്താനുള്ള അധികാരം വിജിലന്‍സ് ഡയറക്ടര്‍ക്കുപോലും ഇല്ലെന്നും കെടി ജലീല്‍ ചൂണ്ടിക്കാണിക്കുന്നു. വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും, വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും മാത്രമേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരമുള്ളൂവെന്നാണ് ജലീല്‍ വ്യക്തമാക്കുന്നത്.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പിണറായിയെ പൂട്ടാന്‍ ഇ.ഡി വേറെ ജനിക്കണം!

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകള്‍ അന്വേഷിക്കേണ്ടത് പോലീസല്ല, വിജിലന്‍സ് ആണ്. വിജിലന്‍സാകട്ടെ ഡിജിപിയുടെ കീഴിലല്ലതാനും. വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പോലും ഇപ്പോള്‍ അധികാരമില്ല. വിജിലന്‍സ് വകുപ്പിന്റെ ചുമതല കൂടിയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് വിജിലന്‍സ് അന്വേഷണം നടത്താനുള്ള അധികാരം. കൂടാതെ, വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമുണ്ട്. വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ അധികാരമില്ലാത്ത ഡിജിപിക്ക്

മാസപ്പടി കേസില്‍ ഇ.ഡി കത്ത് കൊടുത്തത് സര്‍ക്കാരിനെയും ഡി.ജി.പിയേയും കുരങ്ങ് കളിപ്പിക്കാനല്ലാതെ മറ്റെന്തിനാണ്?. 

10 കൊല്ലം തുടര്‍ച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരേഒരാളാണ് പിണറായി വിജയന്‍. അദ്ദേഹം നിസ്സാരമായ 3.24 കോടിയേ 'അഴിമതി' നടത്തിയിട്ടുള്ളൂ എന്നാണ് 'വമ്പുറ്റ ഇ.ഡി' വര്‍ഷങ്ങള്‍ അരിപ്പ വെച്ച് അരിച്ച് നോക്കി പരിശോധിച്ചിട്ടും റൈഡ് നടത്തിയിട്ടും പറയുന്നതെങ്കില്‍ ആയിരം വട്ടം ശുദ്ധമാണ് പിണറായിയുടെ കൈകളെന്ന് മലയാളികള്‍ക്ക് വിശ്വസിക്കാം. ഏറ്റവും ചുരുങ്ങിയത് 300 കോടി അഴിമതി നടത്തി എന്നെങ്കിലും ഇ.ഡി പറയണമായിരുന്നു. ഇതിപ്പോ കോണ്‍ഗ്രസ്സിന്റെ ഒരു കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നടത്തിയ അഴിമതിത്തുകയുടെ അത്രപോലും വരുന്നില്ലല്ലോ മൂന്നേകാല്‍ കോടി?!. യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയില്‍ മാത്രമുള്ള നിക്ഷേപം 1000 കോടിയാണെന്നാണ് കേള്‍വി! രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാം! പിണറായിയുടെ നിക്ഷേപം തേടി ഇ.ഡി വിദേശത്തേക്കു പോകുന്നുണ്ടെങ്കില്‍ അതുംകൂടി ഒന്നന്വേഷിച്ചാല്‍ ഒന്നുമില്ലാതെ കയ്യുംവീശി മടങ്ങേണ്ടി വരില്ല. ലീഗുകാര്‍ക്ക് മൂന്നേകാല്‍ കോടി എന്നൊക്കെ പറഞ്ഞാല്‍ 'മൂക്കില്‍പൊടി'ക്കുള്ള തുക പോലും ആവില്ല! 

ഇ.ഡി സര്‍ക്കാരിന് അയച്ച കത്ത് ഡി.ജി.പി, മുഖ്യമന്ത്രിക്കോ വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രിക്കോ കൈമാറണം. അവരതിന്റെ മേല്‍ നിയമോപദേശം തേടണം. അഡ്വക്കറ്റ് ജനറലാണ് ഇ.ഡിയുടെ കത്തിന്റെ ഉള്ളടക്കവും നിയമസാധുതയും പരിശോധിച്ച് 'Yes or No' പറയേണ്ടത്. തുടര്‍ന്നത് മുഖ്യമന്ത്രി, വകുപ്പ് മന്ത്രിക്കയക്കണം. അവസാനം ആഭ്യന്തരമന്ത്രി വിജിലന്‍സിന് ഫയല്‍ കൈമാറണം. തക്കതായ തെളിവുകളില്ലാതെ വിജിലന്‍സ് കേസെടുത്താല്‍ കോടതിയുടെ വരാന്തയില്‍ നിന്നു തന്നെ അത് സ്റ്റേ ചെയ്യപ്പെടും. പിണറായി പ്രതിപക്ഷ നേതൃപദവിയില്‍ ഇരിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നതിനെക്കാള്‍ യു.ഡി.എഫിനെയും ബി.ജെ.പിയേയും അസ്വസ്ഥമാക്കുന്നുണ്ട് എന്ന കാര്യം ഉറപ്പാണ്.  

യാതൊരു നിയമ പിന്‍ബലവുമില്ലാത്ത ഇ.ഡിയുടെ ഡി.ജി.പിക്ക് അയച്ച കത്താണ് പത്രങ്ങളും ചാനലുകളും പിണറായിയേയും കുടുംബത്തെയും 'പൂട്ടി' എന്ന മട്ടില്‍ ആഘോഷിക്കുന്നത്. വല്ല കാമ്പും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇ.ഡി തന്നെ നേരിട്ട് കേസെടുത്ത് പ്രതികളെ ജയിലില്‍ അടക്കുമായിരുന്നില്ലെ? മുന്‍ അഭ്യന്തരമന്ത്രിയും, ധനകാര്യമന്ത്രിയും, ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകനുമായ പി ചിദംബരത്തെ നട്ടപ്പാതിരക്ക് വീടിന്റെ ഗേറ്റും മതിലും ചാടിക്കടന്ന് അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലിലിട്ട ഇ.ഡിക്ക്, പിണറായിയേയും കുടുംബത്തെയും തൊടാന്‍ പേടി മറ്റൊന്നുകൊണ്ടുമല്ല, മതിയായ തെളിവുകള്‍ ഇല്ല എന്നത് തന്നെയാണ്. ലോക ചരിത്രത്തില്‍ ജി.എസ്.ടി അടച്ച് കൈക്കൂലി വാങ്ങിയ ഒരേയൊരു കേസ്, വീണാ വിജയനെതിരെ ഇ.ഡി ആരോപിച്ച ഈ അത്യപൂര്‍വ്വ തട്ടിക്കൂട്ട് ''കേസാ'കും, തീര്‍ച്ച.

അമിത്ഷായുടെ തലയില്‍ ഒരു കാലിക്കവറ് ഒട്ടിക്കാനുള്ള ചോറ് പോലും ഇല്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍ അത്യാവശ്യം പഠിപ്പും വിവരവുമെല്ലാം ഉണ്ടെന്ന് കരുതുന്ന ഇ.ഡി ഉദ്യോഗസ്ഥന്‍മാര്‍ക്കും 'കിളി' പോയോ?. വെറുതെയല്ല, ചാരിയാല്‍ ചാരിയത് മണക്കും എന്നു കാരണവന്‍മാര്‍ പറയുന്നത്.
 

Tags