ഗുജറാത്തിലെത്തിയ സുനിത വില്യംസ് നരേന്ദ്ര മോദിയെ കാണാന്‍ വിസമ്മതിച്ചു, ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം ബന്ധം വഷളാക്കി

Sunita Williams
Sunita Williams

ഗുജറാത്തില്‍ വേരുകളുള്ള സുനിത ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയാകാറുണ്ട്. ഇന്ത്യയില്‍ ഇതിനകം തന്നെ അവര്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

അഹമ്മദാബാദ്: ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് 280 ദിവസത്തിലേറെ നീണ്ടുനിന്ന ബഹിരാകാശ ഗവേഷണത്തിനുശേഷം അമേരിക്കയില്‍ തിരിച്ചത്തിയതിന്റെ ആഘോഷത്തിലാണ് ലോകം.

ഗുജറാത്തില്‍ വേരുകളുള്ള സുനിത ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയാകാറുണ്ട്. ഇന്ത്യയില്‍ ഇതിനകം തന്നെ അവര്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ആദ്യ ബഹിരാകാശ യാത്രയ്ക്കുശേഷം 2007ലാണ് അവര്‍ ആദ്യമായി ഗുജറാത്തിലെത്തിയത്. അന്ന് അവരുടെ ബഹുമാനാര്‍ത്ഥം അഹമ്മദാബാദില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പൗര സ്വീകരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

2013ല്‍ അവര്‍ വീണ്ടും ഗുജറാത്തിലെത്തിയെങ്കിലും നരേന്ദ്ര മോദിയെ കാണാന്‍ വിസമ്മതിച്ചത് വലിയ വാര്‍ത്തയായി. മോദിയും സുനിതയും തമ്മിലുള്ള കൂടിക്കാഴ്ച ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെങ്കിലും അവര്‍ കാണാന്‍ സമ്മതിച്ചില്ല. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ സുനിതയ്ക്ക് ഗുജറാത്ത് സര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയെങ്കിലും അതും അവര്‍ നിരസിക്കുകയുണ്ടായി.

ഗുജറാത്തിലെ മുന്‍ മന്ത്രിയായിരുന്ന മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുനിത നരേന്ദ്ര മോദിയെ കാണാന്‍ വിസമ്മതിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹരേണ്‍ പാണ്ഡ്യയുടെ പിതൃസഹോദരനായ ദീപക് പാണ്ഡ്യയുടെ മകളാണ് സുനിത വില്യംസ്.

ഗുജറാത്തിലെത്തിയപ്പോള്‍ ഹരേണ്‍ പാണ്ഡ്യയുടെ ഭാര്യ ജാഗ്രതി പാണ്ഡ്യയ്ക്കൊപ്പം സുനിത ദിവസം ചെലവഴിച്ചു. പാണ്ഡ്യയുടെ കൊലപാതകം വര്‍ഗീയതയേക്കാള്‍ രാഷ്ട്രീയമാണെന്ന് കുടുംബം വിശ്വസിച്ചത് മോദിയുമായുള്ള ബന്ധം വഷളാക്കയതായാണ് റിപ്പോര്‍ട്ട്.

സുനിത ഒരിക്കല്‍ക്കൂടി ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ വാനോളം പുകഴ്ത്തി. എന്നാല്‍, കോണ്‍ഗ്രസ് ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം വീണ്ടും സജീവമാക്കിയിട്ടുണ്ട്.

ഒരു കാലത്ത് മോദിയുടെ പ്രിയപ്പെട്ടവനും, മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്നു ഹരേണ്‍ പാണ്ഡ്യ. പ്രഭാത നടത്തത്തിനുശേഷം കാറില്‍ വിശ്രമിക്കവെ ഗുണ്ടകള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മോദി മന്ത്രിസഭയില്‍ ഹരേണ്‍ പാണ്ഡ്യയെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും മാറ്റി അമിത് ഷായെ ആ സ്ഥാനത്തെത്തിച്ചിരുന്നു. പിന്നീട് മോദിയുമായി ഉടക്കി ഹരേണ്‍ പാണ്ഡ്യ രാജിവെച്ചു.

ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം അന്ന് വന്‍ വിവാദമായി. കൊലപാതകിയെ പിടികൂടിയെങ്കിലും ഏറ്റുമുട്ടല്‍ കൊലയിലൂടെ തെളിവ് നശിപ്പിച്ചു. കൊലപാതകിയുടെ ഭാര്യയേയും പിന്നീട് കൊലപ്പെടുത്തുകയുണ്ടായി. ഈ സംഭവവുമായി ബന്ധപ്പെട്ട് അമിത് ഷായ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

Tags