നീറ്റ് ചോര്‍ത്താന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വന്‍ സംഘം, പരീക്ഷ തലേന്ന് ചോദ്യവും ഉത്തരവും കൈയ്യില്‍, വിദ്യാര്‍ത്ഥികള്‍ 35 ലക്ഷം രൂപ വരെ നല്‍കി


ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാഫലം വന്‍ വിവാദത്തിലായതോടെ വിവിധ സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച അന്വേഷണം മുറുകുകയാണ്. 67 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചതോടെയാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നത്. പരീക്ഷയില്‍ ക്രമക്കേട് നടന്നതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) സമ്മതിച്ചതോടെ അഴിമതിയുടെ മഞ്ഞുമല കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
മെയ് അഞ്ചിന് പരീക്ഷാദിനം തന്നെ ബിഹാറില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പോലീസ് പിടിയിലായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തുന്നവര്‍ സഞ്ചരിച്ച വെള്ള റെനോ ഡസ്റ്റര്‍ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഈ കാറിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ ഒരു സംഘടിത സംഘത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തി. പരീക്ഷയ്ക്ക് മുന്‍പ് 35 വിദ്യാര്‍ത്ഥികളെ പട്നയിലെ ഖെംനിചക് പരിസരത്തുള്ള ഒരു പ്ലേസ്‌കൂളിലേക്ക് കൊണ്ടുപോയി പേപ്പര്‍ ചോര്‍ത്തി നല്‍കുകയായിരുന്നു.

ബിഹാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അമര്‍ കുമാറിന് ലഭിച്ച സൂചന പ്രകാരമായിരുന്നു അന്വേഷണം. ബിഹാര്‍ പോലീസ് അന്ന് നീറ്റ് പരീക്ഷാ തട്ടിപ്പുകാരെ പിടികൂടിയപ്പോള്‍ ദേശീയ തലത്തില്‍ നടക്കുന്ന വമ്പന്‍ പരീക്ഷാ അട്ടിമറിയെക്കുറിച്ച് അറിയില്ലായിരുന്നു.
ബിഹാറിലെ പദ്ധതിയുടെ ഭാഗമായ വിദ്യാര്‍ത്ഥികള്‍ 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് ചോദ്യ പേപ്പറിന് നല്‍കിയിരുന്നത്. പണം നല്‍കി ചോദ്യപേപ്പര്‍ സ്വന്തമാക്കിയ വിദ്യാര്‍ത്ഥികളില്‍ ചിലരുടെ വിലാസം ലഭിച്ചെങ്കിലും ശേഷിക്കുന്നവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
നേരത്തെ മറ്റ് മത്സര പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട സംഘടിത സംഘത്തിലെ അംഗങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. കാറില്‍ നടത്തിയ പരിശോധനയില്‍ നീറ്റ് പരീക്ഷാര്‍ത്ഥികളായ നാല് പേരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ കണ്ടെടുത്തു. സമസ്തിപൂര്‍ സ്വദേശി സിക്കന്ദര്‍ യാദ്വെന്ദു (56), ദനാപൂരില്‍ നിന്നുള്ള അഖിലേഷ് കുമാര്‍ (43), റോഹ്താസില്‍ നിന്നുള്ള ബിട്ടു കുമാര്‍ (38) എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
ഇവര്‍ ചോദ്യപേപ്പര്‍ നല്‍കിയ ചില വിദ്യാര്‍ത്ഥികള്‍ പട്നയില്‍ പരീക്ഷ എഴുതുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് പട്നയിലെ ഡിഎവി സ്‌കൂളില്‍ പരീക്ഷയെഴുതുന്ന മകന്റെ അടുത്തേക്ക് പോലീസിനെ എത്തിച്ചു. ഇവിടെനിന്നും കസ്റ്റഡിയിലെടുത്ത ആയുഷ് ആണ് ചോദ്യപേപ്പര്‍ എങ്ങിനെ ലഭിച്ചുവെന്നത് പോലീസിനെ അറിയിക്കുന്നത്.
സംഘാംഗങ്ങളാണ് തന്നെ പ്ലേ സ്‌കൂളില്‍ എത്തിച്ചതെന്ന് ആയുഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. അവിടെവെച്ച് ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കി പഠിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതേ ചോദ്യം തന്നെയായിരുന്നു പരീക്ഷയ്ക്കും ലഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ചോദ്യങ്ങള്‍ ചോര്‍ത്താന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ സംഘാംഗങ്ങള്‍ കൈപ്പറ്റിയതായും റാക്കറ്റ് കോടികള്‍ നേടിയതായും ബിഹാര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സഞ്ജീവ് മുഖിയ എന്ന സഞ്ജീവ് സിംഗാണ് കേസിലെ പ്രധാനിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറയുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍നൗട്ട് അസംബ്ലി മണ്ഡലത്തില്‍ നിന്ന് ലോക് ജനശക്തി പാര്‍ട്ടി ടിക്കറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ മത്സരിച്ചതിനാല്‍ ജില്ലയില്‍ സ്വാധീനമുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ചോര്‍ന്നെന്ന് പറയപ്പെടുന്ന ചോദ്യപേപ്പറുകള്‍ മുഖിയ തന്റെ സഹായി റോക്കിക്ക് കൈമാറുകയും നീറ്റ് പരീക്ഷാര്‍ത്ഥികളെ മനഃപാഠമാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പട്ന മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് നേടിയ മുഖിയയുടെ മകന്‍ ശിവ് കുമാറിനെ സമാനമായ രണ്ട് കേസുകളില്‍ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഉജ്ജയിനില്‍ നിന്ന് ബിപിഎസ്സി ടിആര്‍ഇ പേപ്പര്‍ ചോര്‍ച്ചയും 2017 ലെ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഇയാളുടെ നേതൃത്വത്തിലായിരുന്നു.
ബിപിഎസ്സി പേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ശിവകുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ വര്‍ഷം ആദ്യം നടന്ന യുപി പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയുടെ കേസിലും ശിവകുമാറിന്റെ പേര് ഉയര്‍ന്നുവന്നതായി ബിഹാര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യപേപ്പര്‍ സംഘത്തിന് ലഭിച്ചതെങ്ങിനെയെന്നതുള്‍പ്പെടെ പല കാര്യങ്ങളും ഇനിയും പുറത്തുവരാനുണ്ട്.