'നേതാക്കളുടെ പോക്ക് ശരിയല്ല' ശൈലി മാറ്റണമെന്ന് കണ്ണൂരിലും ആവശ്യം; നവകേരള സദസ് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയെന്ന് വിമർശനം

cpm leaders
cpm leaders

കണ്ണൂർ: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ തട്ടകമായ കണ്ണൂരിൽ അതിരൂക്ഷവിമർശനം. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ കാരണങ്ങൾ വിശദീകരിക്കുന്ന സംസ്ഥാന കമ്മിറ്റി അവലോകന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് കണ്ണൂരിലെ സഖാക്കളും രംഗത്തെത്തിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് കരട് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദനും അവതരിപ്പിച്ചു. 

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചത്. വെള്ളിയാഴ്ച്ച മുഴുവൻ റിപ്പോർട്ട് അവതരണങ്ങൾ നടന്നു. ശനിയാഴ്ച്ച രാവിലെ നടന്ന ചർച്ചയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് പങ്കെടുത്തത്. പറയാനുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞുകൊള്ളുവെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രോത്സാഹനമാണ് നേതാക്കൾ കൈ മെയ് മറന്ന് വിമർശനം അഴിച്ചുവിടാൻ കാരണമായത്. 

നരേന്ദ്ര മോദിക്കെതിരെയുള്ള ജനവികാരം യു.ഡി.എഫിന് അനുകൂലമായി കേരളത്തിൽ ജനങ്ങളെ വോട്ടു ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്ന മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും വിലയിരുത്തലുകൾ ശരിവെച്ചു കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ഭൂരിഭാഗം പേരും സംസാരിച്ചതെങ്കിലും  നേതാക്കളുടെ ശൈലിയും ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായെന്ന് ഇവർ ചൂണ്ടിക്കാട്ടി. 

നവകേരള സദസ് സർക്കാർ നടത്തിയിട്ട് യാതൊരു പ്രയോജനവും ചെയ്തില്ല. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്. ഐക്കാർ മർദ്ദിച്ച സംഭവം രക്ഷാ പ്രവർത്തനമായി മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കി. ഇത്തരം പ്രസ്താവനകൾ നടത്തുന്നത് മാധ്യമപ്രവർത്തകർക്കു മുൻപിലാണെങ്കിലും അതു ജനങ്ങളിലേക്കാണ് എത്തുന്നതെന്ന കാര്യം മുഖ്യമന്ത്രി ഓർക്കണമായിരുന്നു. 

പ്രസംഗിക്കവെ കോടായ മൈക്ക് കടന്നു പിടിച്ചു ഒടിക്കുന്ന അസഹിഷ്ണുത മുഖ്യമന്ത്രി കാണിച്ചു. മൈക്ക് ഓപറേറ്റേർക്ക് ക്ളാസെടുത്തു കൊടുക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ചെയ്തത്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നു നേതാക്കൾ മറന്നുപോയി.
മുഖ്യമന്ത്രി മാത്രമല്ല, പാർട്ടിയിലെ മറ്റു ചില നേതാക്കളും നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്തിട്ടുണ്ട്. 

ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പോളിങ് ദിവസം രാവിലെ പറഞ്ഞത് മാധ്യമങ്ങൾ വലിയ ചർച്ചയാക്കി. ഇതു ന്യൂനപക്ഷങ്ങളിൽ ആശങ്കയുണ്ടാക്കുകയും വോട്ടു മാറി ചെയ്യുകയും ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സുധാകരൻ വമ്പൻ ലീഡുയർത്തിയത് എങ്ങനെയെന്ന് പരിശോധിക്കണം. ധർമ്മടത്തും മട്ടന്നൂരും ഭൂരിപക്ഷം ഗണ്യമായ രീതിയിൽ കുറഞ്ഞു. സർക്കാരിൻ്റെ ഭരണപരാജയമാണ് വലിയൊരു വിഭാഗം വോട്ടുകൾ മറിച്ചത്. 

ക്ഷേമ പെൻഷൻ ഉൾപ്പെടെ മുൻഗണനാ ക്രമത്തിൽ കൊടുക്കാൻ കഴിഞ്ഞില്ല. കേന്ദ്രത്തിൽ നിന്നും അർഹമായ വിഹിതം കിട്ടാത്തത് സാമ്പത്തിക ഞെരുക്കമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതു വേണ്ട വിധം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഞായറാഴ്ച്ച തുടരുന്ന ജില്ലാ കമ്മിറ്റിയംഗങ്ങളുടെ ചർച്ചയോടെ രാത്രി ജില്ല കമ്മിറ്റി യോഗം സമാപിക്കും. കണ്ണൂരിൽ നിന്നുയർന്ന അഭിപ്രായങ്ങളും വിമർശനങ്ങളും കോഡ്രികരിച്ചു സംസ്ഥാന കമ്മിറ്റിക്ക് അയക്കും. കണ്ണൂർ ഉൾപ്പെടെ 14 ജില്ലകളിൽ നിന്നുയരുന്ന അഭിപ്രായങ്ങൾ കോഡ്രീകരിച്ചതിന് ശേഷമാണ് മേഖലാ യോഗത്തിൽ അവതരിപ്പിക്കുക.