മുകേഷ് രാജിവെച്ചാല്‍ ബലാത്സംഗ കേസില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെക്കേണ്ടിവരും, തിരിച്ചടിക്കാന്‍ തയ്യാറായി സിപിഎം

Mukesh m vincent
Mukesh m vincent

തിരുവനന്തപുരം: നടനും എംഎല്‍യുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവെപ്പിക്കാന്‍ യുഡിഎഫ് പ്രക്ഷോഭം ആരംഭിച്ചാല്‍ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു. ബലാത്സംഗക്കേസില്‍ പ്രതികളായ കോണ്‍ഗ്രസ് എംഎല്‍മാരായ എം വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരെ രാജിവെപ്പിച്ചശേഷം മതി മുകേഷിനെതിരെ പ്രതിഷേധിക്കാനെന്നാണ് സിപിഎം നിലപാട്.

മുകേഷിനെതിരെ ആരോപണം മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസിലെ മുഖ്യ പ്രതികളാണ് വിന്‍സെന്റും എല്‍ദോസും. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങളോളം ജയിലില്‍ കിടന്ന വ്യക്തികൂടിയാണ് വിന്‍സെന്റ്.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ, കൊലപാതകശ്രമ കേസുമുണ്ട്. ഒന്നിലേറെ തവണ ബലത്സംഗം ചെയ്തെന്നും പരാതിപ്പെടുമെന്നായപ്പോള്‍ കോവളത്തുവച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങള്‍ചുമത്തി എംഎല്‍എയ്ക്കെതിരെ പൊലീസ് കുറ്റപത്രം വരെ സമര്‍പ്പിച്ചിട്ടും കോണ്‍ഗ്രസ് നടപടിയെടുത്തില്ല. എംഎല്‍എയായി ഇയാള്‍ തുടരുകയാണ്. ഗുരുതര ആരോപണമുണ്ടായിട്ടും സ്ഥാനമൊഴിയാന്‍ ഈ നേതാക്കള്‍ തയ്യാറായിട്ടില്ലെന്നതും കോണ്‍ഗ്രസിന്റെ കപടമുഖം വെളിവാക്കുന്നതായി സിപിഎം ചൂണ്ടിക്കാട്ടി.

പീഡനപരാതികളുമായി ഇരകളായ സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടും ഒരുഘട്ടത്തിലും ഒരുതരത്തിലുള്ള നടപടിക്കും കെപിസിസി ശ്രമിച്ചിട്ടില്ല. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍പ്പോയപ്പോള്‍ എവിടെയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞവരാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും.

സോളാര്‍ ആരോപണത്തില്‍ കോണ്‍ഗ്രസിലെ പല എംഎല്‍എമാരും എംപിമാരും കൂടുങ്ങിയെങ്കിലും അന്നും ആരും രാജിവെച്ച ചരിത്രമില്ല. കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ സോളാര്‍കേസില്‍ പീഡനാരോപണങ്ങള്‍ നേരിട്ടവരാണ്. കോണ്‍ഗ്രസ് ചരിത്രം ഇതായിരിക്കെ മുകേഷിനെതിരെ പ്രതിഷേധിക്കുന്നത് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വഴിതിരിച്ചുവിടാനാണെന്നും സിനിമാ മേഖലയിലെ മറ്റു പ്രധാനികളെ രക്ഷപ്പെടുത്താനാണെന്നുമാണ് സിപിഎം വിലയിരുത്തല്‍.

Tags