ശ്രേയാംസ് കുമാറും പാര്‍ട്ടിയും പുറത്തേക്കോ? ചാനലിലൂടെ സര്‍ക്കാരിനും സിപിഎമ്മിനും പരിഹാസവും അധിക്ഷേപവും

shreyams kumar
shreyams kumar

കൊച്ചി: ആര്‍ജെഡി നേതാവും മാതൃഭൂമി പത്രത്തിന്റേയും ചാനലിന്റേയും തലപ്പത്തുള്ളയാളുമായ എം വി ശ്രേയാംസ് കുമാറിനേയും പാര്‍ട്ടിയേയും ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. സര്‍ക്കാരിനേയും സിപിഎമ്മിനേയും അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനും ശ്രേയാംസ് കുമാര്‍ പിന്തുണ നല്‍കുന്നുണ്ടെന്നാണ് അണികളുടെ ആരോപണം.

ഇടതുമുന്നണിക്കൊപ്പമാണെന്ന് പറയുമ്പോഴും തന്റെ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനേയും സിപിഎമ്മിനേയും നിരന്തരം അക്രമിക്കാനാണ് ശ്രേയാംസ് ശ്രമിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയിലൂടെ സിപിഎം അണികള്‍ ചൂണ്ടിക്കാട്ടുന്നു. ഏതു വിഷയത്തിലായാലും യുഡിഎഫ് മാധ്യമങ്ങളേക്കാള്‍ സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ ചമയ്ക്കാന്‍ മാതൃഭൂമി ശ്രമിക്കാറുണ്ട്.

ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ എസ്എഫ്‌ഐ വിഷയത്തില്‍ മാതൃഭൂമി ചാനല്‍ നടത്തിയ മാധ്യമപ്രവര്‍ത്തനത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഗവര്‍ണര്‍ കോഴിക്കോട് തെരുവുകളിലൂടെ നടന്ന സംഭവം ആഘോഷമാക്കി പെരുപ്പിച്ചു കാട്ടുകയും എസ്എഫ്‌ഐയെ പരിഹസിക്കുകയും ചെയ്താണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നുകാണാം.

മന്ത്രി സ്ഥാനത്തിനായുള്ള ശ്രേയാംസ് കുമാറിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഏകപക്ഷീയമായ വാര്‍ത്തകളെന്ന് വിലയിരുത്തുന്നവരുണ്ട്. മന്ത്രിസഭ അഴിച്ചുപണിയില്‍ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന് ശ്രേയാംസ് കുമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും ഇടതുമുന്നണിയില്‍ നിന്നും കിട്ടിയില്ലെങ്കില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രീതിയില്‍ സര്‍ക്കാരിനെതിരെ നെഗറ്റീവ് വാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടാകുമെന്നും ശ്രേയാംസ് സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സിപിഎം അണികള്‍ പ്രചരണം നടത്തുന്നതായി ശ്രേയാസ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎം സൈബര്‍ അണികളെ പരിഹസിക്കാനും മാതൃഭൂമി മടിച്ചില്ല. ശ്രേയാംസ് കുമാറിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ സിപിഎം അണികള്‍ വോട്ടുമറിച്ചതാണെന്ന ആരോപണം ഇന്നും ശക്തമാണ്. ഇതും മാതൃഭൂമിയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിലുണ്ടെന്നാണ് സൂചന. ഈ നില തുടര്‍ന്നാല്‍ ലോക് താന്ത്രിക് ജനതാദളിന് ഇടതുമുന്നണിയിലെ ഭാവി സുരക്ഷിതമല്ലെന്ന് ഉറപ്പാണ്.

 

Tags