സോണിയെ പുറകിൽ നിന്നു കുത്തിയത് മാത്യുവോ? ഇരിക്കൂർ കോൺഗ്രസിൽ വിവാദങ്ങളുടെ തീയും പുകയുമുയരുന്നു

സോണിയെ പുറകിൽ നിന്നു കുത്തിയത് മാത്യുവോ? ഇരിക്കൂർ കോൺഗ്രസിൽ വിവാദങ്ങളുടെ തീയും പുകയുമുയരുന്നു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ജനവിധിയറിയാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ ഇരിക്കൂറിൽ എ ഗ്രൂപ്പിൽ പാളയത്തിൽ പട. സ്ഥാനാർത്ഥി നിർണയ തർക്കവുമായി ബന്ധപ്പെട്ട് എ വിഭാഗം നേതാവായ അഡ്വ. സോണി സെബാസ്റ്റ്യനെ പുറകിൽ നിന്നും കുത്തിയത് എ ഗ്രൂപിലെ തന്നെ പ്രമുഖ നേതാവും യു.ഡി.എഫ് കൺവീനറുമായ പി.ടി. മാത്യുവാണെന്ന ആരോപണമാണ് കോൺഗ്രസിൽ പുകയുന്നത്. ആരോപണങ്ങളും തിരിച്ചടിയുമായി ഇരു വിഭാഗവും രംഗത്തെത്തിയതോടെ മലയോരത്ത് എഗ്രുപ്പ് പിളർപ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപിന് മുൻപ് ഇരിക്കുറിൽ സ്ഥാനാർത്ഥി നിർണയ തർക്കം കൊടുമ്പിരി കൊള്ളവേ സമൂഹ മാധ്യമങ്ങളിലുടെ സോണി സെബാസ്റ്റ്യനെ അപകീർത്തിപ്പെടുത്തിയതിനു പിന്നിൽ പി.ടി മാത്യൂവാണെന്നും തങ്ങളുടെ കൈയ്യിൽ തെളിവുകളുണ്ടെന്നുമാണ് സോണിയെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതോടെയാണ് സിറ്റിങ് എം.എൽ.എ കെ.സി ജോസഫ് സോണിയുടെ പേര് നിർദ്ദേശിച്ചിട്ടും കെ.പി.സി.സി സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കാഞ്ഞതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇരിക്കൂർ സീറ്റിൽ കണ്ണു വെച്ചിരുന്ന പി.ടി. മാത്യു തങ്ങളുടെ കൂടെ നിന്ന് ഒറ്റുകയായിരുന്നുവെന്നാണ് സോണിയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്.

സ്ഥാനാർത്ഥി നിർണയ ചർച്ച നടക്കുന്നതിനിടെ ജോൺ ജോസഫ് എന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കൊപ്രാ സംഭരണ അഴിമതിയുമായി ബന്ധപ്പെട്ടു സോണി സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന ആരോപണമുയർന്നത്. സോണിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതായിരുന്നു ജോൺ ജോസഫിന്റെ പേരിൽ വന്ന പോസ്റ്റുകളെല്ലാം.

മാർച്ച് മൂന്നിനിട്ട ആദ്യ പോസ്റ്റിൽ അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥിയായി വരണോയെന്നായിരുന്നു ചോദ്യം. ഏപ്രിൽ 28 ന് തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംഭരണ അഴിമതി കേസിന്റെ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർത്ഥിയായി വരുന്നത് വളരെയേറെ കോൺഗ്രസിന് ദോഷം ചെയ്യും.

എല്ലാവരുടെയും അഭിപ്രായം എന്താണ്? എന്നു ചോദിച്ചു കൊണ്ടായിരുന്നു രണ്ടാമത്തെ പോസ്റ്റ് പോസ്റ്റിനോടൊപ്പം കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസിന്റെ പകർപ്പും കോടതി ഉത്തരവിന്റെ പകർപ്പും ചേർത്തിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളിൽ സോണിയെ എതിർക്കുന്നവരും സി.പി.എം സൈബർ പോരാളികളും വ്യാപകമായി പ്രചരിപ്പിച്ചു.

ഇരിക്കൂർ മണ്ഡലത്തിൽ കെ.സി വേണുഗോപാൽ വിഭാഗക്കാരനായ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം വിവാദങ്ങൾ കത്തി കയറവേ എരിതീയ്യിൽ എണ്ണയൊഴിക്കുന്ന വിധത്തിൽ വീണ്ടും ഇതേ പ്രൊഫൈലിൽ നിന്നും സോണിക്കെതിരെ പോസ്റ്റു വന്നു. ഇരിക്കൂർ സീറ്റ് എ ഗ്രുപ്പിന് നഷ്ടപ്പെടാൻ കാരണം കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കണമെന്ന് വാശി പിടിച്ചതു കൊണ്ടാണെന്നായിരുന്നു പോസ്റ്റ്.

ജോൺ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കെതിരെ തന്നെ വ്യക്തിപരമായി സമൂഹ മാധ്യമങ്ങളിൽ അവഹേളിക്കുന്നുവെന്നാരോപിച്ച് സോണി സെബാസ്‌റ്റ്യൻ ആലക്കോട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് സൈബർ വിങ് നടത്തിയ അന്വേഷണത്തിൽ ജോൺ ജോസഫെന്ന പ്രൊഫൈൽ ഐഡി വ്യാജമാണെന്നു കണ്ടെത്തി. എന്നാൽ പ്രൊഫൈൽ ഐഡിയുടെ ഐ.പി അഡ്രസ് പി ടി. മാത്യുവിന്റെ ലാൻഡ്ഫോൺ നമ്പറാണെന്ന് തെളിഞ്ഞു.

ഇതിനെ തുടർന്ന് ആലക്കോട് പോലിസ് പി.ടി മാത്യുവിൽ നിന്നും മൊഴിയെടുത്തിരുന്നു. എന്നാൽ താനറിയാതെ തന്റെ ഫോൺ നമ്പർ മറ്റാരോ കൊടുത്തതാകാമെന്നായിരുന്നു പി.ടി. മാത്യുവിന്റെ വാദം. ഇതോടെയാണ് തങ്ങളുടെ കൂടെ നിഴൽ പോലെ നിന്ന് പി.ടി മാത്യു ഒറ്റുകയായിരുന്നുവെന്ന ആരോപണവുമായി സോണിയെ അനുകുലിക്കുന്നവർ രംഗത്തുവന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സോണിയും പി.ടി മാത്യൂവും തെറ്റിയതായും വിവരമുണ്ട്.

ഇരിക്കുറിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുൻപിൽ നടത്തിയ രാപ്പകൽ സമരത്തിന് നേതൃത്വം നൽകിയ എ ഗ്രൂപ്പ് നേതാക്കളിൽ പ്രധാനിയായിരുന്നു പിടി മാത്യു. സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു.

ഇതെല്ലാം നാടകമായിരുന്നുവെന്നാണ് സോണിയെ അനുകൂലിക്കുന്നവർ ഇപ്പോൾ പറയുന്നത്. സ്വന്തം ഗ്രൂപ്പിലെ പ്രമുഖൻ തന്നെ സോണിയെ ചതിച്ചുവെന്ന സത്യം ഉൾകൊള്ളാനാവാതെ കടുത്ത അമർഷത്തിലാണ് ഒരു വിഭാഗം എ ഗ്രൂപ്പ് പ്രവർത്തകർ. സോണിയും സജീവ് ജോസഫും തമ്മിലുള്ള സ്ഥാനാർത്ഥി തർക്കത്തിനിടെയിൽ ചുളുവിൽ ഇരിക്കൂർ സീറ്റ് ഒപ്പിക്കാനാണ് മാത്യു ലക്ഷ്യമിട്ടതെന്നും എഗ്രുപ്പിൽ നിന്നു തന്നെ ആരോപണമുയർന്നിട്ടുണ്ട്. ഇതിനാണ് മാത്യു സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയതെന്നും ഇവർ പറയുന്നു.

അതേസമയം തർക്കം മൂത്തു വരുന്നതിനിടെയിൽ താൻ ഒത്തുതീർപ്പു സ്ഥാനാർത്ഥിയാകാൻ സന്നദ്ധനാണെന്ന് മാത്യു കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ടെന്ന് സോണിയെ അനുകുലിക്കുന്നവർ പറയുന്നു. സംഗതി വിവാദമായതോടെ മാത്യു ഇപ്പോൾ ഇരിക്കുറിലെ എ വിഭാഗത്തിൽ സജീവമല്ല. സജീവ്‌ജോസഫിന്റെ തെരഞ്ഞടുപ്പ് പ്രചരണത്തിൽ മറ്റെല്ലാവരും വിട്ടു നിന്നപ്പോഴും മാത്യു മുൻ നിരയിൽ പ്രവർത്തിച്ചിരുന്നു.

ഇതാണ് തുടക്കത്തിൽ തന്നെ എ ഗ്രൂപ്പ് നേതാക്കളിൽ സംശയമുണ്ടാക്കിയത്. ജൂലിയസ് സീസറെ പിന്നിൽ നിന്നും കുത്തി മലർത്തിയ ബ്രൂട്ടസിന്റെ പണിയാണ് മാത്യു കാണിച്ചതെന്ന ആരോപണമാണ് എഗ്രൂപ്പിൽ നിന്നും ഇപ്പോൾ ഉയരുന്നത്. എന്തു തന്നെയായാലും ജനവിധി അനുകൂലമായാലും പ്രതികുലമായാലും ഇരിക്കുറിലെ കോൺഗ്രസിൽ വിഭാഗീയതയുടെ തീയും പുകയും ഇനിയും ഉയരുമെന്ന കാര്യമുറപ്പാണ്.

The post സോണിയെ പുറകിൽ നിന്നു കുത്തിയത് മാത്യുവോ? ഇരിക്കൂർ കോൺഗ്രസിൽ വിവാദങ്ങളുടെ തീയും പുകയുമുയരുന്നു first appeared on Keralaonlinenews.