അത് ഗോളോ അതോ ഫൗളോ, ഈജിപ്ത് അര്‍ജന്റീന വിവാദത്തില്‍ പ്രമുഖരായ മുന്‍ കളിക്കാരും പരിശീലകരും പറയുന്നത് ഇങ്ങനെ

Egypt vs Argentina
ഗോള്‍ ബില്‍ഡപ്പില്‍ മാര്‍വാന്‍ അത്തിയയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന് നേരെയുള്ള ഫൗള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റഫറി ഗോള്‍ നിഷേധിച്ചത്.

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16-ല്‍ അര്‍ജന്റീന ഈജിപ്ത് വിവാദങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈജിപ്തിന്റെ മുസ്തഫ സിഖോയുടെ ഗോള്‍ VAR അവലോകനത്തിന് ശേഷം നിഷേധിക്കപ്പെട്ടത് നീതി രഹിതമെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.

ഗോള്‍ ബില്‍ഡപ്പില്‍ മാര്‍വാന്‍ അത്തിയയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന് നേരെയുള്ള ഫൗള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റഫറി ഗോള്‍ നിഷേധിച്ചത്. ഈജിപ്ത് മുന്നിലായിരുന്ന സമയത്ത് സംഭവിച്ച തീരുമാനം കളിയുടെ വഴിത്തിരിവായി. പിന്നീട് മുഹമ്മദ് സലാഹയ്ക്ക് പെനാല്‍റ്റി നിഷേധിക്കപ്പെട്ടെന്നും ആരോപണം ഉയര്‍ന്നു.

വിവാദത്തില്‍ ഫുട്‌ബോള്‍ ലോകം രണ്ടുതട്ടിലാണ്. ഗോളിന് മുന്‍പ് ഫൗള്‍ നടന്നിരുന്നു എന്നൊരു വിഭാഗം വാദിക്കുമ്പോള്‍ അത് ഗോള്‍ തന്നെയാണെന്ന് മറുവിഭാഗവും പറയുന്നു. മുന്‍ ലോകോത്തര താരങ്ങളും കളിവിദഗ്ധരും പരിശീലകരുമെല്ലാം വിഷയത്തില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

പീറ്റര്‍ ക്രൗച്ച് (മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍):  

ഫോക്‌സ് സ്‌പോര്‍ട്സ് ചര്‍ച്ചയില്‍ ക്രൗച്ച് ഈജിപ്തിന്റെ ഗോള്‍ നിഷേധത്തെക്കുറിച്ച് വിശദീകരിച്ചു. ഫൗള്‍ ഉണ്ടായിരുന്നെങ്കിലും, മത്സരത്തിന്റെ സന്ദര്‍ഭത്തില്‍ അത് വളരെ 'സോഫ്റ്റ്' ആയിരുന്നു എന്നും, വാറിന്റെ ഇടപെടല്‍ അമിതമായിരുന്നു എന്നുമാണ് ക്രൗച്ചിന്റെ അഭിപ്രായം. മറ്റ് സാഹചര്യങ്ങളില്‍ ഇത്തരം ചെറിയ കോണ്‍ടാക്റ്റുകള്‍ അനുവദിക്കപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജെയ്മി കാരഗര്‍ (മുന്‍ ലിവര്‍പൂല്‍ പ്രതിരോധ താരം): 
 
മറ്റൊരു ടീമിനെതിരെയാണെങ്കില്‍ ആ ഗോള്‍ അനുവദിക്കപ്പെടുമായിരുന്നു എന്ന് കാരഗര്‍ പറഞ്ഞു. പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരി എ തുടങ്ങിയ ലീഗുകളില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗോള്‍ നില്‍ക്കുമായിരുന്നു. അര്‍ജന്റീനയ്ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എന്ന ആരോപണത്തോട് അദ്ദേഹം യോജിച്ചു.

റിയോ ഫെര്‍ഡിനാന്‍ഡ്

മുന്‍പ് സമാനമായ സാഹചര്യങ്ങളില്‍ 'അപമാനകരം' എന്ന് വിശേഷിപ്പിച്ച ഫെര്‍ഡിനാന്‍ഡ്, ഈ മത്സരത്തിലെ വാര്‍ തീരുമാനങ്ങളിലും സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടി. ഈജിപ്തിന്റെ ഗോള്‍ നിഷേധം ടൂര്‍ണമെന്റിലെ മൊത്തം റഫറിങ് സ്റ്റാന്‍ഡേര്‍ഡിനെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അലന്‍ ഷീറര്‍ (മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍, ബിബിസി ഫുട്‌ബോള്‍ വിദഗ്ധന്‍):  

ഓഫീഷ്യല്‍സിന്റെ സ്ഥിരതയില്ലായ്മയെ ഷീറര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈജിപ്തിന്റെ ഗോള്‍ നിഷേധിച്ച ഫൗള്‍ 'മിനിമല്‍ കോണ്‍ടാക്റ്റ്' ആയിരുന്നെങ്കില്‍, സലാഹയ്ക്ക് നേരെയുള്ള സമാന സാഹചര്യം അവഗണിക്കപ്പെട്ടത് വൈരുദ്ധ്യമാണെന്നും അദ്ദേഹം എടുത്തുകാട്ടി. ടൂര്‍ണമെന്റ് മുഴുവന്‍ റഫറിങ് ലൈറ്റ് ടച്ച് ആയിരുന്നു എന്നും, ഈ സന്ദര്‍ഭത്തില്‍ മാത്രം കര്‍ശനമായത് പ്രശ്‌നമാണെന്നും ഷീറര്‍ പറഞ്ഞു.

തിയറി ഹെന്റി (മുന്‍ ഫ്രാന്‍സ് സ്‌ട്രൈക്കര്‍): 

ഈജിപ്ത്, ആഫ്രിക്ക, മുഴുവന്‍ ഫുട്ബോള്‍ ലോകവും കൊള്ളയടിക്കപ്പെട്ടെന്നാണ് ഹെന്റിയുടെ അഭിപ്രായം. ആ ഗോള്‍ ക്രൂഷ്യല്‍ ആയിരുന്നെന്നും ഹെന്റി പറഞ്ഞു.

ജോസ് മൗറിന്യോ (ഫുട്‌ബോള്‍ മാനേജര്‍): 
 
മത്സരത്തെ 'പകല്‍ക്കൊള്ള' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വാറിന്റെ ഇടപെടലും റഫറിങ് തീരുമാനങ്ങളും ഈജിപ്തിന് എതിരായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags