സഹ. ബാങ്കുകളേയും പാര്‍ട്ടിയേയും തകര്‍ക്കാന്‍ ദേശാഭിമാനിയുടെ കൈസഹായം, ബിഎല്‍എം പരസ്യം വിവാദത്തില്‍

controversial BLM advertisement in Deshabhimani
controversial BLM advertisement in Deshabhimani

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ ദുര്‍ബലമാക്കുന്ന ബിഎല്‍എം എന്ന പണമിടപാട് സ്ഥാപനത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍. ബ്രാഞ്ചുകളില്‍ ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് പാര്‍ട്ടി പത്രം തന്നെ ഈ സ്ഥാപനത്തിന് പ്രോത്സാഹനം നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചില പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

പരസ്യം ആരുടേതായാലും പണം കിട്ടിയാല്‍ മതിയെന്നാണ് ദേശാഭിമാനിയുടെ നിലപാട്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടിയുടെ മുഖപത്രം പാര്‍ട്ടിയേയും സഹകരണ സ്ഥാപനങ്ങളേയും ദുര്‍ബലമാക്കുന്ന രീതിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. ദേശാഭിമാനി തന്നെ ഇത്തരം പരസ്യങ്ങളിള്‍ ഒന്നാം പേജില്‍ നല്‍കുന്നതിലൂടെ ദൂരവ്യാപക പ്രത്യാഘാതമാണ് ഉണ്ടാവുകയെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വമ്പന്‍ കമ്മീഷന്‍ നല്‍കി ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും ഏജന്റുമാരെ നിയമിച്ച് ചിട്ടികളും നിക്ഷേപങ്ങളും സ്വീകരിക്കുന്ന സ്ഥാപനമാണ് ബിഎല്‍എം. നിക്ഷേപങ്ങള്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്നും നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. യാതൊരു സുരക്ഷതിത്വവും ഉറപ്പു നല്‍കാത്ത ഇത്തരം പല സ്ഥാപനങ്ങളും അടുത്തിടെ തകര്‍ന്നത് നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് പണം നഷ്ടമാക്കാന്‍ ഇടയാക്കിയിരുന്നു.

kalco darmasala

കോ ഓപ്പറേറ്റീവ് സ്ഥാപനമെന്ന ഓമനപ്പേരില്‍ ആളുകളെ ആകര്‍ഷിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം സഹകരണ ബാങ്കുകളിലെ ഇടപാടുകാരേയാണ് വലയിലാക്കുന്നത്. ഇതുവഴി സംസ്ഥാനത്തെ സിപിഎമ്മിന്റെ കരുത്തായ സഹകരണ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണ്. ഇത് തിരിച്ചറിഞ്ഞാണ് സിപിഎം നേരത്തെ തന്നെ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയതും.

ബിഎല്‍എം പോലുള്ള സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്നും വിരമിച്ചവരെ ജീവനക്കാരായി നിയമിക്കുന്നതും പതിവായിട്ടുണ്ട്. ഇതിലൂടെ സഹകരണ ബാങ്കുകളിലെ വന്‍കിട ഇടപാടുകാരെ ഇവര്‍ വലയിലാക്കുക മാത്രമല്ല സഹകരണ ബാങ്കുകളുടെ നടത്തിപ്പ് രീതികളും ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തമാക്കുകയാണ്.

kannur onam titanic fare 2023

പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം ബിഎല്‍എം ഉള്‍പ്പെടെയുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും അകന്നുനില്‍ക്കണമെന്നും ഇതിന്റെ കടന്നുവരവ് ചെറുക്കണമെന്നും സിപിഎം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കുലര്‍ പ്രകാരം ഇക്കാര്യം ബ്രാഞ്ചുകളില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഇത് ഫലവത്താകുന്നില്ല എന്നാണ് ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ച തെളിയിക്കുന്നത്.

സിപിഎമ്മിന്റെ വേരറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് പലവഴികളിലൂടെ കടന്നുകയറാന്‍ ശ്രമിക്കുന്ന കാലമാണിത്. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയും നിയമവഴി തേടുകയും ചെയ്യുന്ന വേളയില്‍ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ പാര്‍ട്ടിതന്നെ സഹായം നല്‍കുന്നു എന്ന പ്രതീതിയുളവാക്കുന്നുണ്ട് ദേശാഭിമാനിയിലെ പരസ്യം.

dinesh


 
കേരളത്തില്‍ സിപിഎമ്മിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനങ്ങള്‍. ഇവയെ തകര്‍ക്കാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പാര്‍ട്ടി മുഖപത്രത്തിന്റെ സഹായം ഭാവിയില്‍ വലിയ തിരിച്ചടിയാകും. കേന്ദ്ര സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളെ ചൊല്‍പ്പടിയിലാക്കി കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കവെയാണ് ദേശാഭിമാനി സാമ്പത്തിക ലാഭം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒന്നാം പേജില്‍ പരസ്യത്തിന് സൗകര്യമൊരുക്കുന്നത്. ദേശാഭിമാനിയില്‍ വരുന്ന ഇത്തരം സ്ഥാപനങ്ങളുടെ പരസ്യം പാര്‍ട്ടിക്ക് നല്‍കുന്ന ഡാമേജ് ചെറുതായിരിക്കില്ല.

hanveev

 

Tags