ഇതാണ് ഇന്നത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ, നോമിനേഷന്‍ പിന്‍വലിച്ച് മറ്റൊരു നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു, ഇനി കാവിക്കൊടി പിടിക്കും

Akshay Kanti Bam
Akshay Kanti Bam

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇന്‍ഡോര്‍ സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുത്ത അക്ഷയ് കാന്തി ഇത് പിന്‍വലിച്ചാണ് കാവി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവര്‍ഗിയ ബാംമിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും പാര്‍ട്ടിയിലേക്ക് സ്വാഗതം എന്ന് പറയുകയും ചെയ്തതോടെയാണ് സംഭവം പുറത്താകുന്നത്.

tRootC1469263">

ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ നേതാവാണ് നാമനിര്‍ദ്ദേശ പത്രിക കൊടുത്തശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. നേരത്തെ, ഏപ്രില്‍ 22 ന് കോണ്‍ഗ്രസിന്റെ സൂറത്ത് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനി തെറ്റായ നോമിനേഷന്‍ കൊടുത്ത് ബിജെപിയെ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹവും കുടുംബവും ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയും സജീവമായി. കുംഭാനി അതിനുശേഷം പൊതുസ്ഥലത്ത് എത്തിയിട്ടില്ല.

നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടവര്‍ ഒപ്പ് തങ്ങളുടേതല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. ബിജെപിയുമായുള്ള ഒത്തുകളിയാണ് നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ ഇടയാക്കിയത്. പത്രികയില്‍ ഒപ്പിട്ടവര്‍ കുംഭാനിയുടെ അടുത്ത ബന്ധുക്കളാണ്. കുംഭാനിയുടെ പകരക്കാരനായ സുരേഷ് പദ്സലയുടെ നാമനിര്‍ദ്ദേശ പത്രികയും ഇതേ കാരണത്താല്‍ അസാധുവായി. ഇതോടെയാണ് ബിജെപിയുടെ മുകേഷ് ദലാലിനെ എതിരില്ലാത്ത വിജയിയായി പ്രഖ്യാപിക്കാന്‍ ഇടയാക്കിയത്.

രണ്ടാഴ്ച മുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം അക്ഷയ് ബാം ബിജെപി എംഎല്‍എ രമേഷ് മെന്‍ഡോളയ്ക്കൊപ്പമാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കളക്ടറുടെ ഓഫീസിലെത്തിയത്. ഇന്‍ഡോര്‍ സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള തീയത് ഏപ്രില്‍ 25-ന് അവസാനിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. മെയ് 13ന് നടക്കുന്ന നാലാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. ഇന്‍ഡോര്‍ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നെങ്കിലും ബാം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത് മത്സരം ഏകപക്ഷീയമാക്കും.

Tags