ഡല്‍ഹിയില്‍ ബിജെപിക്ക് തുണയായത് കോണ്‍ഗ്രസ്, ആപ്പിന് പാരവെച്ചു, മിക്ക മണ്ഡലങ്ങളിലും ബിജെപി ജയം ഉറപ്പിച്ചത് കോണ്‍ഗ്രസിന് കിട്ടിയ വോട്ട്

Congress
Congress

ആം ആദ്മിയുമായി സീറ്റ് ധാരണയിലെത്താന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് നേട്ടമാക്കിയത് ബിജെപിയാണ്. ഇന്ത്യ സഖ്യത്തിന് ലഭിക്കേണ്ടിയിരുന്ന വോട്ട് ഭിന്നിച്ചുപോകാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ബിജെപിയെ സഹായിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പിന് വഴിവെച്ചത് കോണ്‍ഗ്രസ് നിലപാട്. ഇന്ത്യ സഖ്യത്തില്‍ നിന്നും അകന്ന് വേറിട്ട് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ബിജെപിയുടെ വിജയത്തിന് നിര്‍ണായകമായി. മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടാണ് ആം ആദ്മിയെ തോല്‍പ്പിച്ചതെന്നുകാണാം.  

ഡല്‍ഹിയില്‍ ആരുടേയും സഹായമില്ലാതെ തിരിച്ചുവരാനാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. തുടര്‍ച്ചയായി മൂന്നു തവണ ഭരിച്ച ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും ലഭിക്കാതിരുന്ന കോണ്‍ഗ്രസിന് ഇത്തവണയും കരകയറാനായില്ല.

ആം ആദ്മിയുമായി സീറ്റ് ധാരണയിലെത്താന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് നേട്ടമാക്കിയത് ബിജെപിയാണ്. ഇന്ത്യ സഖ്യത്തിന് ലഭിക്കേണ്ടിയിരുന്ന വോട്ട് ഭിന്നിച്ചുപോകാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ബിജെപിയെ സഹായിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഒരു സീറ്റുപോലും ഇത്തവണയും കിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിയാം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ബി.ജെ.പിയെ ശക്തിപ്പെടുത്തും. ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന എ.എ.പി സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും അവര്‍ നിര്‍ത്തലാക്കുമെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

എഎപിയുടെ പരാജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എഎപി മേധാവി ആരോപിച്ചു. ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. രാഹുല്‍ ഗാന്ധി തന്റെ റാലികളില്‍ ആം ആദ്മി പാര്‍ട്ടിക്കും കെജ്രിവാളിനുമെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. ഇതും ആത്യന്തികമായി ബിജെപിക്ക് നേട്ടമായി.

 

Tags