മത്സരിക്കാന്‍ താത്പര്യമില്ല പറഞ്ഞിട്ടും ഷാഫിയേയും സുധാകരനേയും ഉന്തിത്തള്ളി ഗോദയിലിറക്കി, കനുഗോലു തന്ത്രം ഫലിക്കുമോ?

K sudhakaran
K sudhakaran

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ മുന്ന് മുന്നണികളും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുകയാണ്. സിറ്റിങ് എംപിമാരെല്ലാം മത്സരിക്കുമെന്ന നേരത്തെയുള്ള തീരുമാനത്തില്‍ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ കോണ്‍ഗ്രസിന് എടുക്കേണ്ടിവന്നു. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശമാണ് കാര്യങ്ങള്‍ താളംതെറ്റിച്ചത്.

മത്സരിക്കില്ലെന്ന് അറിയിച്ചിരുന്ന കെ സുധാകരനെ കൂടാതെ പാലക്കാട് എഎല്‍എ ആയ ഷാഫി പറമ്പിലും സ്ഥാനാര്‍ത്ഥികളായെത്തി. അതേസമയം, സിറ്റിങ് എംപിയായ പ്രതാപന് സീറ്റ് ലഭിച്ചതുമില്ല. മുരളീധരനെ വടകരയില്‍ നിന്നും തൃശൂരിലേക്ക് മാറ്റിയപ്പോള്‍ ഷാഫിക്കാണ് വടകരയിലെ ചുമതല. ശൈലജ ടീച്ചര്‍ ദിവസങ്ങള്‍ക്കു മുന്‍പേ പ്രചരണം ആരംഭിച്ച മണ്ഡലത്തില്‍ ഷാഫിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാകുമോ എന്ന് സംശയമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സുധാകരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത്. എന്നാല്‍, സൂധാകരന്റെ നീക്കം മനസിലാക്കിയ ചില സംസ്ഥാന നേതാക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് മത്സരരംഗത്തേക്ക് ഇറക്കുകയായിരുന്നു.

നാടകീയമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷാഫിയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സുധാകരനൊപ്പം ഷാഫിയും അറിയിച്ചെങ്കിലും നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. താത്പര്യമില്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ അത് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചേക്കാം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിന്റെ തന്ത്രങ്ങള്‍ വടകരയിലും കണ്ണൂരിലും തൃശൂരിലും വിജയംകാണുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

പത്മജാ വേണുഗോപാല്‍ ബിജെപി യിലേക്ക് ചേക്കേറിയത് തൃശ്ശൂരില്‍ സിപിഎം രാഷ്ട്രീയായുധമാക്കുന്നത് തടയാനും കെസി വേണുഗോപാല്‍ ആലപ്പുഴയിലെത്തുമ്പോഴുണ്ടാകുന്ന സാമുദായിക സമവാക്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായിരുന്നു അവസാനനിമിഷത്തെ മാറ്റങ്ങളെല്ലാം.

 

Tags