ഒരു യുദ്ധത്തില്‍ ചൈന പാകിസ്ഥാനെ പിന്തുണച്ചാല്‍ എന്തു സംഭവിക്കും, അമേരിക്കയും ഇസ്രായേലും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുമോ?

India vs Pakistan
India vs Pakistan

ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും യുദ്ധമുണ്ടാവുകയാണെങ്കില്‍ പാകിസ്ഥാനൊപ്പം നില്‍ക്കുമെന്നതാണ് ചൈനയുടെ നിലപാട്. പാകിസ്ഥാനുവേണ്ടി ചൈന നേരിട്ട് ഇടപെടുകയാണെങ്കില്‍ അത് മറ്റൊരു ലോക യുദ്ധത്തിലേക്ക് നീങ്ങാനും ഇടയുണ്ട്.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ആക്രമണം നേരിടേണ്ടിവരുമെന്ന സാഹചര്യമുണ്ടായതോടെ പാകിസ്ഥാന്‍ സുഹൃദ് രാജ്യങ്ങളായ ചൈന, തുര്‍ക്കി എന്നിവരുടെ സഹായം തേടി. ചൈന പാകിസ്ഥാന് പരസ്യമായ സഹായം വാഗ്ദാനം ചെയ്യുകയും സൈനികമായ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും യുദ്ധമുണ്ടാവുകയാണെങ്കില്‍ പാകിസ്ഥാനൊപ്പം നില്‍ക്കുമെന്നതാണ് ചൈനയുടെ നിലപാട്. പാകിസ്ഥാനുവേണ്ടി ചൈന നേരിട്ട് ഇടപെടുകയാണെങ്കില്‍ അത് മറ്റൊരു ലോക യുദ്ധത്തിലേക്ക് നീങ്ങാനും ഇടയുണ്ട്.

ചൈന നയതന്ത്രപരമായ പിന്തുണ മുതല്‍ സൈനിക, സാമ്പത്തിക സഹായം വരെ പാകിസ്ഥാന് നല്‍കിയേക്കാം. പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിലൂടെ പ്രദേശത്ത് ഇന്ത്യയ്‌ക്കെതിരെ മേല്‍ക്കൈ നേടാമെന്നാകും ചൈനയുടെ കണക്കുകൂട്ടല്‍.

നയതന്ത്ര പിന്തുണയാണെങ്കില്‍ മുന്‍പ് ചെയ്തതുപോലെ പാകിസ്ഥാനെതിരായ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ ചൈന വീറ്റോ ചെയ്‌തേക്കാം. സാകി ഉര്‍ റഹ്‌മാന്‍ ലഖ്വിക്കെതിരായ ഇന്ത്യയുടെ നീക്കം ചൈന നേരത്തെ തടഞ്ഞിരുന്നു.

സാമ്പത്തികമായും ചൈനയുടെ സഹായം പാകിസ്ഥാന് ലഭിക്കും. യുദ്ധസമയത്ത് പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ സ്ഥിരപ്പെടുത്താന്‍ ചൈന ഇടപെടാനുള്ള സാധ്യത ഏറെയാണ്. ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ പ്രകാരം പാകിസ്ഥാന് ഇളവും നല്‍കിയേക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാന് 90 ബില്യണ്‍ ഡോളറിന്റെ കടം തിരിച്ചടവ് നേരിടേണ്ടതുണ്ട്. ഇത് ഒഴിവാക്കാന്‍ ചൈന തയ്യാറാകും.

അത്യാധുനിക യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, മിസൈലുകള്‍ തുടങ്ങിയ നൂതന ആയുധങ്ങള്‍ വിതരണം ചെയ്യലാകും ചൈനയുടെ മറ്റൊരു സഹായം. ചൈന പാകിസ്ഥാന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരനാണ്. 63% ആയുധം പാകിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്നു.

നിലവിലുള്ള സൈനിക ബന്ധങ്ങളെ അടിസ്ഥാനമാക്കി രഹസ്യവിവരം പങ്കിടല്‍, സംയുക്ത സൈനിക അഭ്യാസങ്ങള്‍ പോലുള്ള സഹായങ്ങളും ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകും.

നേരിട്ടൊരു സൈനിക ഇടപെടല്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 1965, 1971 യുദ്ധങ്ങളില്‍ ചൈന സൈനികമായി ഇടപെട്ടിരുന്നില്ല. പാകിസ്ഥാന്റെ ന്യൂക്ലിയര്‍ പദ്ധതിയില്‍ ചൈനയുടെ ചരിത്രപരമായ പങ്ക് ഏവര്‍ക്കും അറിയാവുന്നതാണ്. ഈ രീതിയിലുള്ള പിന്തുണയാകും പാകിസ്ഥാന് ലഭിക്കുക.

പാകിസ്ഥാനെതിരായ ഇന്ത്യ നീക്കത്തിനിടെ ലഡാക്കിലോ അരുണാചല്‍ പ്രദേശിലോ സൈനിക നീക്കവുമായി ചൈന എത്താനുള്ള സാധ്യതയും ഏറെയാണ്. പാകിസ്ഥാനെ പരോക്ഷമായി സഹായിക്കുകയാകും ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. ഇരു ഭാഗങ്ങളില്‍ നിന്നുമുള്ള ആക്രമണം ചെറുക്കുക ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും.

ഇന്ത്യയും പാകിസ്ഥാനും ന്യൂക്ലിയര്‍ ശക്തികളാണ്. ചൈനീസ് ഇടപെടല്‍ തെറ്റിദ്ധാരണയുടെ സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു പഠനം പറയുന്നത്, ഇന്ത്യ-പാകിസ്ഥാന്‍ ന്യൂക്ലിയര്‍ യുദ്ധം ഉണ്ടായാല്‍ 125 മില്യണ്‍ ആളുകളെ ഇല്ലാതാക്കിയേക്കും എന്നാണ്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാടിനെ ചൈന പിന്തുണച്ചിട്ടുണ്ട്, 2019-ല്‍ ഇന്ത്യയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനെ ചൈന വിമര്‍ശിച്ചിരുന്നു. ചൈനയുടെ വര്‍ദ്ധിച്ച ഇടപെടല്‍ കശ്മീര്‍ വിഷയത്തെ കൂടുതല്‍ അന്താരാഷ്ട്രവത്കരിക്കാം. ഇത് പരിഹാര ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കും.

ചില വിദഗ്ധര്‍ വാദിക്കുന്നത്, ചൈന പാകിസ്ഥാനെ തുല്യ പങ്കാളിയായല്ല, മറിച്ച് ഇന്ത്യയെയും യു.എസിനെയും എതിര്‍ക്കാന്‍ ഉപയോഗിക്കുന്ന ഒരു ക്ലയന്റ് സ്റ്റേറ്റായാണ് കാണുന്നത് എന്നാണ്. മേഖലയിലെ തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായിട്ടാകും ചൈനയുടെ പിന്തുണ. ബംഗ്ലാദേശ്, മാലദ്വീപ്‌സ് തുടങ്ങിയ രാജ്യങ്ങളേയും ചൈന പാകിസ്ഥാന് അനുകൂലമാക്കാന്‍ ഇടപെട്ടേക്കും.

ഇന്ത്യയെ എതിര്‍ക്കുക, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ചൈനയുടെ പിന്തുണയ്ക്ക് പിന്നിലെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍. പാകിസ്ഥാനില്‍ ദശലക്ഷക്കണക്കന് ഡോളര്‍ നിക്ഷേപം നടത്തുന്നതും ചൈന സൈനിക മേല്‍ക്കൈ നിലനിര്‍ത്താനാണ്. അതേസമയം, ചൈന നേരിട്ട് സൈനികമായി ഇടപെട്ടാല്‍ അമേരിക്കയും ഇസ്രായേലും സമാന രീതിയില്‍ ഇന്ത്യയെ സഹായിച്ചേക്കും.

Tags