മാലദ്വീപിന് പിന്നില്‍ കളിക്കുന്നത് ചൈന, സമുദ്രത്തിലൂടെ ഇന്ത്യയെ വളയുന്നു, അയല്‍ക്കാരുമായി ഉടക്കുന്ന മോദിയുടെ നയതന്ത്രം പാളി

china maldives
china maldives

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും ഇതിന് പിന്നാലെ മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപവും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മാലദ്വീപുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം അത്ര മികച്ചതല്ല. പ്രത്യേകിച്ചും മുഹമ്മദ് മുയിസു പ്രസിഡന്റായശേഷം. മാലദ്വീപില്‍ നിന്നും ഇന്ത്യന്‍ ആധിപത്യം ഇല്ലാതാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മുഹമ്മദ് മുയിസു കടുത്ത ചൈന അനകൂലിയാണ്.

മാലദ്വീപ് ചൈനയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു സൈനിക താവളമായിരിക്കും. ഇന്ത്യയ്‌ക്കെതിരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ നാളുകളായി ശ്രമിച്ചുവരികയാണ് ചൈന. ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായതോടെ സഹസ്രകോടികളുടെ നിക്ഷേപം ആ രാജ്യത്തിറക്കാനും അതുവഴി ചാരക്കപ്പലുകള്‍ക്ക് നങ്കൂരമിടാനും ചൈനക്ക് സാധിച്ചു.

ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനിക താവളങ്ങള്‍ ചൈനക്ക് നേട്ടമാകും. ഇത് മുന്‍കൂട്ടികണ്ടുകൊണ്ടാണ് ഇന്ത്യയുടെ നയതന്ത്ര പാളിച്ചകള്‍ മുതലെടുത്ത് ചൈന ശ്രീലങ്കയുമായും മാലദ്വീപുമായും അടുക്കുന്നത്. ഇന്ത്യ മാലദ്വീപ് ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ ചൈന സന്ദര്‍ശിച്ച മുഹമ്മദ് മുയിസു 20 തന്ത്രപ്രധാനമായ കരാറുകളിലാണ് ഒപ്പിട്ടത്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ മുയിസു, ദ്വീപ് രാഷ്ട്രത്തില്‍ നിന്ന് സൈനികരെ നീക്കം ചെയ്യാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇന്ത്യയുടെ സൈന്യത്തെ നീക്കം ചെയ്യുന്നത് തന്റെ പ്രകടന പത്രികയുടെ ഭാഗമാക്കിയ മുയിസു മുന്‍ ഗവണ്‍മെന്റിന്റെ 'ഇന്ത്യ ആദ്യം' എന്ന നയം ഇല്ലാതാക്കി.

വ്യാപാരം, വിനോദസഞ്ചാരം, ഷിപ്പിംഗ് എന്നിവയ്ക്ക് മാലദ്വീപ് 'തന്ത്രപരമായി പ്രാധാന്യമുള്ളതാണ്' എന്ന് ഇന്ത്യ എപ്പോഴും ഊന്നിപ്പറയുകയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഒരു പ്രധാന സമുദ്ര പങ്കാളിയായി അതിനെ അംഗീകരിക്കുകയും ചെയ്തിരുന്നു. ചില പ്രധാന അന്താരാഷ്ട്ര സമുദ്ര ഷിപ്പിംഗ് പാതകള്‍ കടന്നുപോകുന്നത് മാലദ്വീപിന്റെ മേഖലയിലൂടെയാണ്.

ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ചൈന, 2000 ത്തിന്റെ ആദ്യ ദശകത്തിന്റെ അവസാനത്തില്‍ മാലദ്വീപില്‍ നിക്ഷേപം നടത്തിയിരുന്നു. 2012ല്‍ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ രാജിക്ക് കാരണമായ ദ്വീപ് രാഷ്ട്രത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ കലാപത്തിന് പിന്നില്‍ ചൈനയാണെന്ന് പറയപ്പെടുന്നുണ്ട്.

അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം 2013 ല്‍ മാലിദ്വീപിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, അതിനുശേഷം ദ്വീപില്‍ വാണിജ്യപരമായ സാന്നിധ്യം വിപുലീകരിക്കാന്‍ ചൈനയെ അനുവദിച്ചു.

അന്നുമുതല്‍ മാലദ്വീപില്‍ നടക്കുന്ന മുഴുവന്‍ തര്‍ക്കങ്ങളും ഇന്ത്യ വിരുദ്ധമായതും ചൈന അനുകൂലമായതുമായിരുന്നു. ഇത് ന്യൂഡല്‍ഹിയും മാലദ്വീപും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു. മാലദ്വീപ് കസ്റ്റംസ് സര്‍വീസ് അനുസരിച്ച്, 2018 ല്‍ ചൈന മാലദ്വീപിലേക്ക് ഏകദേശം 488 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്തു. അതേസമയം അതേ കാലയളവില്‍ ഇന്ത്യന്‍ കയറ്റുമതി മാലിദ്വീപിലേക്ക് 169 മില്യണ്‍ ഡോളര്‍ മാത്രമാണ്.

ഒരു അജ്ഞാത ചൈനീസ് സ്ഥാപനം 4 മില്യണ്‍ ഡോളറിന് 50 വര്‍ഷത്തെ പാട്ടത്തിന് ഫെയ്ദൂ ഫിനോള്‍ഹു എന്ന ചെറിയ ദ്വീപ് സ്വന്തമാക്കി. മാലെയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് ഈ തന്ത്രപ്രധാനമായ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

2018ല്‍ മാലദ്വീപിലെ ഗയൂം ഭരണകൂടം ഏതാനും രാഷ്ട്രീയ വ്യക്തികളെ തടവിലാക്കിയപ്പോള്‍ ഇന്ത്യ ഇടപെടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഗയൂമിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, മാലദ്വീപിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ ചൈന അന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി.

വികസ്വര രാജ്യ വിഭാഗത്തില്‍ നിന്ന് മാന്യമായി അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയിലേക്ക് മാറാന്‍ മാലദ്വീപിനെ ചൈന തന്ത്രപരമായി സഹായിച്ചിട്ടുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന്റെ (ബിആര്‍ഐ) ശാഖയായ മാരിടൈം സില്‍ക്ക് റൂട്ട് പദ്ധതി വിപുലീകരിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ശ്രദ്ധ മാലദ്വീപിന് ചുറ്റുമുള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖലയാണ്.

കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് ബിആര്‍ഐയുടെ പ്രഖ്യാപനത്തിന് ശേഷം, അടിസ്ഥാന സൗകര്യ വികസനത്തിനായി മാലദ്വീപ് ഉള്‍പ്പെടെയുള്ള ചെറിയ സമ്പദ്വ്യവസ്ഥകളിലുള്ള പല രാജ്യങ്ങളിലും ചൈന ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.

ചൈനയും മാലദ്വീപും കൂടുതല്‍ അടുക്കുമ്പോള്‍ ഇന്ത്യയുടെ നയതന്ത്ര പാളിച്ചകള്‍ ഒരിക്കല്‍ക്കൂടി വിമര്‍ശിക്കപ്പെടുകയാണ്. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ സഞ്ചരിക്കാന്‍ സഹസ്രകോടികളാണ് ചെലവഴിച്ചത്. നയതന്ത്രതലത്തില്‍ ഇന്ത്യയ്ക്ക് ഈ സന്ദര്‍ശനം ഗുണകരമാകുമെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍, മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യ തങ്ങളുടെ അയല്‍ക്കാരുമായി അകന്നിരിക്കുകയാണ്. നേരത്തെ പാകിസ്ഥാന്‍ മാത്രമായിരുന്നു ഇന്ത്യയുടെ ശത്രുരാജ്യമെങ്കില്‍ ചൈനയുമായി യുദ്ധത്തിനടുത്തെത്തിയ സംഘര്‍ഷമുണ്ടായി. ശ്രീലങ്കയും മാലദ്വീപും നേപ്പാളും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ചൈനയുടെ വരുതിയിലാണ്. ഇന്ത്യയുടെ വീഴ്ച മുതലെടുക്കുന്നതില്‍ വിജയിച്ച ചൈന ഈ രാജ്യങ്ങളില്‍ വന്‍ നിക്ഷേപം നടത്തി തങ്ങളുടെ സൈനിക ആവശ്യത്തിന് അവരെ ഉപയോഗിക്കുകയാണ്.

 

 

Tags