നമ്മളിവിടെ പുതിയ ക്ഷേത്രത്തെക്കുറിച്ചും പള്ളിയെക്കുറിച്ചും സംസാരിക്കുമ്പോള്‍ ചൈന 50 വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററി കണ്ടുപിടിച്ചു, ചാര്‍ജറും പവര്‍ബാങ്കും അപ്രത്യക്ഷമാകും

China battery
China battery

ന്യൂഡല്‍ഹി: ഒരു നാണയത്തേക്കാള്‍ ചെറിയ ഒരു മൊഡ്യൂളില്‍ 50 വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയുമായി ചൈന ലോകത്തെ അത്ഭുതപ്പെടുത്തി. ബീജിംഗ് ആസ്ഥാനമായുള്ള ബീറ്റവോള്‍ട്ട് എന്ന കമ്പനിയാണ് ഇലട്രോണിക്‌സ് രംഗത്ത് വിപ്ലവമുണ്ടാക്കുന്ന കണ്ടുപിടുത്തം നടത്തിത്. ലോകത്തിലെ ആദ്യ ന്യൂക്ലിയര്‍ ബാറ്ററിയാണ് തങ്ങളുടേതെന്ന് കമ്പനി അവകാശപ്പെട്ടു.

tRootC1469263">

മൊബൈല്‍ ഫോണ്‍ രംഗത്താകും പുതിയ ബാറ്ററി ഏറ്റവും കൂടുതല്‍ സഹായകരമാവുക. നീണ്ടുനില്‍ക്കുന്ന ബാറ്ററിക്കായി പതിറ്റാണ്ടുകളായി ലോകമെങ്ങും പരിശ്രമത്തിലാണ്. പുതിയ സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയ ബാറ്ററി മൊബൈല്‍ ഫോണിലെത്തുന്നതോടെ ചാര്‍ജിങ് എന്ന പ്രശ്‌നം ഇല്ലാതാകും. പുതിയ ഫോണ്‍ വാങ്ങിയാല്‍ ഒരിക്കലും ചാര്‍ജ് ചെയ്യേണ്ടിവരില്ല എന്നായിരിക്കും ഇതിന്റെ നേട്ടം.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പേസ് മേക്കറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ന്യൂക്ലിയാര്‍ ബാറ്ററികളിലും. ബഹിരാകാശ യാത്രകളിലേക്കുള്ള ആവശ്യങ്ങള്‍ക്കും ഇതേ ബാറ്ററി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്.

അടുത്ത ജനറേഷന്‍ ബാറ്ററിയായി ഇതിനെ വിശേഷിപ്പിക്കുന്ന കമ്പനി, പദ്ധതി ഇതിനകം പൈലറ്റ് ടെസ്റ്റിംഗ് ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും ഫോണുകളും ഡ്രോണുകളും പോലുള്ള വാണിജ്യ ആപ്ലിക്കേഷനുകള്‍ക്കായി വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുമെന്നും അറിയിച്ചു.

എയ്റോസ്പേസ്, എഐ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മൈക്രോപ്രൊസസറുകള്‍, നൂതന സെന്‍സറുകള്‍, ചെറിയ ഡ്രോണുകള്‍, മൈക്രോ റോബോട്ടുകള്‍ തുടങ്ങി ദീര്‍ഘകാല വൈദ്യുതി വിതരണത്തിന്റെ ആവശ്യങ്ങള്‍ ബീറ്റാവോള്‍ട്ട് ആറ്റോമിക് എനര്‍ജി ബാറ്ററികള്‍ക്ക് നിറവേറ്റാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. ഊര്‍ജരംഗത്ത് വിപ്ലവമുണ്ടാക്കുന്ന കണ്ടുപിടുത്തം സാങ്കേതിക രംഗത്ത് മുന്‍നിരയില്‍ എത്താന്‍ ചൈനയെ സഹായിക്കും.

ഒരിക്കലും ചാര്‍ജ് ചെയ്യേണ്ടതില്ലാത്ത മൊബൈല്‍ ഫോണുകളും എന്നെന്നേക്കുമായി പറക്കാന്‍ കഴിയുന്ന ഡ്രോണുകളുമാണ് കമ്പനിയുടെ സ്വപ്നം. പൊടുന്നനെയുള്ള മര്‍ദ്ദത്താല്‍ തീ പിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യില്ല. 60 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 120 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ പ്രവര്‍ത്തിക്കാനും കഴിയും. ബീറ്റവോള്‍ട്ട് അതിന്റെ ആറ്റോമിക് എനര്‍ജി ബാറ്ററികളുടെ പ്രധാന ഗുണങ്ങളായി അവകാശപ്പെടുന്നത് അവയുടെ ഭാരക്കുറവും ദീര്‍ഘമായ സേവനവുമാണ്.

റേഡിയോ ആക്ടീവ് ബാറ്ററി സൃഷ്ടിക്കാന്‍, ബീറ്റവോള്‍ട്ട് ശാസ്ത്രജ്ഞര്‍ ഒരു റേഡിയോ ആക്ടീവ് മൂലകമായ നിക്കല്‍ -63 ഊര്‍ജ്ജ സ്രോതസ്സായി ഉപയോഗിച്ചു. തുടര്‍ന്ന് ഡയമണ്ട് അര്‍ദ്ധചാലകങ്ങള്‍ ഊര്‍ജ്ജ കണ്‍വെര്‍ട്ടറായി ഉപയോഗിച്ചു. ശാസ്ത്രജ്ഞരുടെ സംഘം 10 മൈക്രോണ്‍ കട്ടിയുള്ള ഒരു സിംഗിള്‍-ക്രിസ്റ്റല്‍ ഡയമണ്ട് അര്‍ദ്ധചാലകം വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് രണ്ട് ഡയമണ്ട് അര്‍ദ്ധചാലക കണ്‍വെര്‍ട്ടറുകള്‍ക്കിടയില്‍ 2-മൈക്രോണ്‍ കട്ടിയുള്ള നിക്കല്‍-63 ഷീറ്റ് സ്ഥാപിച്ചു. റേഡിയോ ആക്ടീവ് സ്രോതസ്സിന്റെ ശോഷണ ഊര്‍ജ്ജം പിന്നീട് ഒരു വൈദ്യുത പ്രവാഹമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

ആണവോര്‍ജ്ജം ആയതിനാല്‍ വികിരണവുമായി ബന്ധപ്പെട്ട ആശങ്കകളും ഉണ്ട്. എന്നിരുന്നാലും, ബീറ്റവോള്‍ട്ട് ഈ ആശങ്കയെക്കുറിച്ചും വിശദീകരിച്ചു. ബാറ്ററിക്ക് ബാഹ്യ വികിരണം ഇല്ലാത്തതിനാല്‍ സുരക്ഷിതമാണെന്നും പേസ്‌മേക്കറുകള്‍, കോക്ലിയ ഇംപ്ലാന്റുകള്‍ എന്നിവ പോലുള്ള മനുഷ്യ ശരീരത്തിനുള്ളിലെ മെഡിക്കല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണെന്നും അറിയിച്ചു. ആറ്റോമിക് എനര്‍ജി ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദവുമാണ്.

നേരത്തെ സോവിയറ്റ് യൂണിയനിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശവാഹനങ്ങളിലും വെള്ളത്തിനടിയിലുള്ള സംവിധാനങ്ങളിലും വിദൂര ശാസ്ത്ര നിലയങ്ങളിലും ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, തെര്‍മോ ന്യൂക്ലിയര്‍ ബാറ്ററികള്‍ ചെലവേറിയതും വലുതുമായതിനാലാണ് കണ്ടുപിടുത്തവും വൈകിയത്.

2021-നും 2025-നും ഇടയില്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത പഞ്ചവത്സര പദ്ധതിക്ക് കീഴിലാണ് ആണവ ബാറ്ററികള്‍ മിനിയേച്ചറൈസ് ചെയ്യാനും വാണിജ്യവത്കരിക്കാനുമുള്ള അന്വേഷണം നടന്നത്. പുതിയ ബാറ്ററികള്‍ വരുന്നതോടെ ലിഥിയം അയണ്‍ ബാറ്ററികള്‍ക്കുള്ള ചാര്‍ജറുകളോ പവര്‍ ബാങ്കുകളോ ഇനി വേണ്ടിവരില്ല. റീചാര്‍ജ് ചെയ്യേണ്ടതില്ലാത്ത ഇലക്ട്രിക് കാറുകളും വിപണിയിലെത്തിയാല്‍ അതിശയിക്കേണ്ടതില്ല.

ചൈനയുടെ പുതിയ കണ്ടുപിടുത്തം ലോകമെങ്ങുമുള്ള യുവജനത ആവശത്തോടെയാണ് കാണുന്നത്. ഇന്ത്യയിലും പുതിയ ബാറ്ററി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. നമ്മളിവിടെ പുതിയ ക്ഷേത്രത്തെക്കുറിച്ചും പള്ളിയേക്കുറിച്ചും നിരന്തരം ചര്‍ച്ച ചെയ്യുമ്പോഴാണ് ചൈന ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തം നടത്തുന്നതെന്ന് ചിലര്‍ പരിഹസിച്ചു.

Tags