ആ കിണറ്റിനുള്ളിൽ അസ്തമിച്ചത് കുഞ്ഞുസ്വപ്നങ്ങൾ ; കണ്ണീര് കുടിച്ച് തമിഴ്നാട് സ്വദേശി മുത്തു


വളപട്ടണം : സഹോദരൻ്റെ മകളാൽ സ്വന്തം കുഞ്ഞ് കൊല്ലപ്പെട്ടതിൻ്റെ ഹൃദയവേദനയിലാണ് പാപ്പിനിശേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുത്തു. ഒറ്റപ്പെടലിൻ്റെ വേദനയകറ്റാൻ താൻ ചേർത്തുപിടിച്ച സഹോദരപുത്രിയായ 12 വയസുകാരി കഴിഞ്ഞ ദിവസം രാത്രിയാണ് നാലു മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്.
മുത്തുവിൻ്റെ സഹോദരൻ നേരത്തെ മരിച്ചിരുന്നു. സഹോദര ഭാര്യ പുനർവിവാഹം നടത്തി. ഇതോടെ ഇവരുടെ മക്കൾ ഒറ്റപ്പെട്ടു. കുട്ടികളുടെ അമ്മ അവഗണിച്ചതോടെ ഇവരുടെ സംരക്ഷണം മുത്തു ഏറ്റെടുത്തു. സ്വന്തം മക്കളെപ്പോലെ സഹോദരൻ്റെ മൂന്ന് മക്കളെയും പരിപാലിച്ചു. മുത്തുവിൻ്റെ വിവാഹ ശേഷവും നല്ലതു പോലെ പരിപാലിച്ചു.

ചെന്നൈയിലായിരുന്നു സഹോദരൻ്റെ മക്കൾ കഴിഞ്ഞിരുന്നത്. ഉയർന്ന നിലവാരമുള്ള സ്കൂളിലായിരുന്നു പഠനം 'ഒരു വർഷം മുൻപായിരുന്നു മുത്തുവിൻ്റെ വിവാഹം. മുത്തുവിൻ്റെ ഭാര്യയുടെ പ്രസവകാല പരിചരണത്തിനായി ചെന്നൈയിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് സഹോദരൻ്റെ മക്കൾ കേരളത്തിലേക്കു വരാൻ ആഗ്രഹം പറഞ്ഞത്. സഹോദരൻ്റെ വേർപാടിനു ശേഷം ഇതുവരെ ഒരാവശ്യത്തിനും എതിരു പറയാത്ത മുത്തു കുട്ടികളെ കൂടെ കൂട്ടുകയായിരുന്നു. മൂന്നാഴ്ച്ച മുൻപാണ് പാപ്പിനിശേരി പാറക്കലിലെ വീട്ടിൽ ഇവരെത്തിയത്.
രാത്രി മൂത്രമൊഴിക്കാൻ പോകുമ്പോൾ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പന്ത്രണ്ടു വയസുകാരി കിണറ്റിലെറിഞ്ഞു കൊന്നത് ഇതിനു ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ വീട്ടിലേക്ക് വന്നു. പൊലിസിൻ്റെ ജാഗ്രതയോടുള്ള അന്വേഷണമാണ് കൊലപാതകം അതിവേഗത്തിൽ തെളിയിച്ചത്. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാപ്പിനിശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.