മക്കള്‍ പരീക്ഷയെഴുതുന്ന സ്‌കൂളിന്റെ പുറത്ത് സമ്മര്‍ദ്ദമടക്കാനാകാതെ രക്ഷിതാക്കള്‍, മതിലില്‍ കയറിനിന്ന് നിരീക്ഷണം, ആ കുട്ടികള്‍ക്കെങ്ങാന്‍ മാര്‍ക്ക് കുറഞ്ഞാല്‍ എന്താകും അവസ്ഥ

cbse exam
cbse exam

പരീക്ഷ സമ്മര്‍ദ്ദമില്ലാതെ എഴുതാനോ നല്ല മാര്‍ക്കുവാങ്ങാന്‍ പോസിറ്റീവായി അവര്‍ക്ക് പ്രചോദനമേകാനോ ഇത്തരം രക്ഷിതാക്കള്‍ക്ക് സാധിക്കാറില്ല.

ചെന്നൈ: കുട്ടികള്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷയെഴുതുമ്പോള്‍ അവരേക്കാള്‍ ടെന്‍ഷനും സമ്മര്‍ദ്ദവും ചില രക്ഷിതാക്കള്‍ക്കാണെന്ന് പറയാറുണ്ട്. പരീക്ഷ സമ്മര്‍ദ്ദമില്ലാതെ എഴുതാനോ നല്ല മാര്‍ക്കുവാങ്ങാന്‍ പോസിറ്റീവായി അവര്‍ക്ക് പ്രചോദനമേകാനോ ഇത്തരം രക്ഷിതാക്കള്‍ക്ക് സാധിക്കാറില്ല. ഇപ്പോഴിതാ, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സ്‌കൂളിന്റെ കോമ്പൗണ്ട് മതിലില്‍ രക്ഷിതാക്കള്‍ കയറിനില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാവുകയാണ്.

കഴിഞ്ഞദിവസം ചെന്നൈ മീനമ്പാക്കത്തെ കേന്ദ്രീയ വിദ്യാലയത്തിന് പുറത്തായിരുന്നു സംഭവം. ചിത്രം വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ചിലര്‍ ഇതിനെ 'ഹെലികോപ്റ്റര്‍ പേരന്റിംഗിന്റെ' ഉദാഹരണമാണെന്ന് പരിഹസിച്ചു. മാതാപിതാക്കളുടെ ഉത്കണ്ഠയിലും ആശങ്കയിലും പലരും സഹതപിച്ചു.

കുട്ടികളെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചശേഷം രക്ഷിതാക്കള്‍ അവര്‍ പരീക്ഷാ ഹാളില്‍ നിന്നും പുറത്തുവരുന്നതിനായി കാത്തുനിന്നു. ഉത്കണ്ഠ അടക്കാനാകാത്തവരാണ് മതിലിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ചത്. പരീക്ഷയ്ക്ക് മുമ്പ് കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് കരുതി പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു.

മതില്‍ കയറാന്‍ കഴിയാത്തവര്‍ മതിലിലെ ചെറിയ ദ്വാരങ്ങളിലൂടെ നോക്കുന്നതും കാണാം. ഇതിലൂടെ അവര്‍ കുട്ടികളെ നിരീക്ഷിച്ചു. ഇത് വിദ്യാര്‍ത്ഥികളില്‍ അനാവശ്യ സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

കുട്ടികളെ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനായി നല്ല മാര്‍ക്ക് വാങ്ങിപ്പിക്കാനാണ് രക്ഷിതാക്കളുടെ ശ്രമം. അതിസമ്മര്‍ദ്ദം കാരണം കുട്ടികളുടെ മാര്‍ക്ക് കുറഞ്ഞുപോയാല്‍ വീട്ടില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും.

 

Tags