യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ 600 കോടി രൂപയുടെ കശുവണ്ടി അഴിമതിക്ക് കുടപിടിച്ച് എല്‍ഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കുന്നു


കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന 600 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. കേസില്‍ സിബിഐ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 600 കോടി രൂപ വിലമതിക്കുന്ന ഗുണനിലവാരമില്ലാത്ത കശുവണ്ടി വിദേശത്ത് നിന്ന് സംഭരിച്ചതാണ് കേസ്.
കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ (കെഎസ്സിഡിസി) മുന്‍ ചെയര്‍മാനും മുന്‍ മാനേജിംഗ് ഡയറക്ടറുമായ ആര്‍. ചന്ദ്രശേഖരനെയും കെ.എ.രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി ചോദിച്ചെങ്കിലും നല്‍കിയില്ല.

സിബിഐ അന്വേഷണത്തില്‍ ശതകോടികളുടെ അഴിമതി നടന്നെന്ന് കണ്ടെത്തിയിട്ടും അഴിമതി നടന്നില്ല എന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിചിത്രവാദം. സംസ്ഥാന സര്‍ക്കാര്‍ പ്രോസക്യൂഷന് അനുമതി നല്‍കാത്തതിനെ ചോദ്യം ചെയ്ത് കടകംപള്ളി മനോജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത്, അനുമതിക്കായുള്ള സിബിഐയുടെ അപേക്ഷ വീണ്ടും പരിശോധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, അനുമതി നല്‍കുന്നതിന് പകരം നിയമോപദേശം തേടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കെതിരായ കുറ്റങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രതീഷും ചന്ദ്രശേഖരനും സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു.
വിഷയത്തില്‍ അഭിഭാഷകനായ ഹരീഷ് വാസുദേവവന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് വിമര്‍ശനം.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്,
അഴിമതിക്ക് പിണറായി സര്‍ക്കാരിന്റെ സഹായം
ഒരല്‍പം നീണ്ട പേസ്റ്റാണെങ്കിലും ഈ രാജ്യത്തെ അഴിമതിക്കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നതെങ്ങനെ എന്ന് മനസ്സിലാക്കാന്‍ ഇതുതകും.
UDF സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി കോര്‍പ്പറേഷനില്‍ 600 കോടിരൂപയുടെ അഴിമതി നടന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നു. അഴിമതി തടയാന്‍ അന്നത്തെ UDF സര്‍ക്കാര്‍ പരാജയപ്പെട്ടു. പരാതിയിന്മേല്‍ കേസ് അന്വേഷിച്ച് അഴിമതി പുറത്തുകൊണ്ടുവരാന്‍ വിജിലന്‍സും പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് 2015 ല്‍ ഒരു സ്വതന്ത്ര വിദഗ്ധസമിതിയെ വെച്ച് പരാതികള്‍ പരിശോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും അന്നത്തെ ഫിനാന്‍സ് മേധാവിയുമായ ഡോ.KM അബ്രഹമാണ് വിദഗ്ധസമിതിയെ നയിച്ചത്.
ടെന്‍ഡര്‍ വ്യവസ്ഥകളുടെ ലംഘനം, ബിനാമി ഇടപാടുകള്‍, സുതാര്യമായ അന്വേഷണം അട്ടിമറിക്കല്‍ എന്നിവ അക്കമിട്ട് പറഞ്ഞ പരാതിയില്‍ കഴമ്പുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും CBI അന്വേഷണം ആവശ്യമാണെന്നും MD KA രതീഷിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു Dr.KM എബ്രഹാം നയിച്ച സമിതിയുടെ റിപ്പോര്‍ട്ട്. INTUC നേതാവ് R ചന്ദ്രശേഖരനും MD യായിരുന്ന രതീഷുമാണ് പ്രധാന പ്രതികള്‍.
അന്നത്തെ അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണിയെപ്പോലും കാണിക്കാതെ റിപ്പോര്‍ട്ട് നേരിട്ട് ജഡ്ജിമാര്‍ക്ക് നല്‍കുകയായിരുന്നു എന്ന വാര്‍ത്തകള്‍ ഓര്‍ക്കുന്നു.
കുറ്റം നിലനില്‍ക്കുന്നുവെന്നും തെളിവുണ്ടെങ്കില്‍ ശിക്ഷിക്കാന്‍ മതിയായ കാരണമാണെന്നും പറഞ്ഞു 2015 ല്‍ ഹൈക്കോടതി CBI അന്വേഷണത്തിന് ഉത്തരവിട്ടു. 2021 ല്‍ CBI ചാര്‍ജ് ഷീറ്റ് നല്‍കി. ഇതുവരെ വിചാരണ ആരംഭിക്കുന്നില്ല.
ഇന്ത്യയിലെ അഴിമതി നിരോധന നിയമത്തിനൊരു കുഴപ്പമുണ്ട്. നമ്മള്‍ അഴിമതി അക്കമിട്ട് തെളിയിച്ചാലും സര്‍ക്കാര്‍ നിയമിച്ചവരെ വിചാരണ നടത്താന്‍ CJM കോടതിക്ക് പറ്റില്ല, അതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ആ അനുമതി ആവശ്യപ്പെട്ട് CBI സര്‍ക്കാരിന് അപേക്ഷ നല്‍കി. പിണറായി സര്‍ക്കാര്‍ ഈ കേസില്‍ ആ മുന്‍കൂര്‍ അനുമതി തള്ളി അഴിമതി നടന്നിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിചിത്രമായ വാദം
എന്നുവെച്ചാല്‍, അന്വേഷിക്കണമെന്നും വിചാരണ വേണമെന്നും നേരത്തേ പറഞ്ഞ ഹൈക്കോടതി വിധിയേയും വിദഗ്ധസമിതി റിപ്പോര്‍ട്ടിനെയും പുല്ലുവില കൊടുത്തു അഴിമതിക്കാരുടെ കൂടെച്ചേര്‍ന്ന് പ്രതികള്‍ക്കനുകൂലമായ പഴയ UDF സര്‍ക്കാരിന്റെ സാങ്കേതിക മുടക്ക് വാദങ്ങള്‍ ഏറ്റുപിടിക്കുകയാണ് ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍. ഒട്ടും നാണമില്ലാതെ.
അനുവാദം തള്ളിയ ഉത്തരവ് ചോദ്യം ചെയ്തുവീണ്ടും ഹൈക്കോടതിയിലേക്ക്. ആ ഉത്തരവ് നിയമപരമായി തെറ്റാണെന്നും വേണ്ടവിധം പരിശോധിക്കാതെയാണ് സര്‍ക്കാര്‍ വിചാരണയ്ക്ക് അനുമതി തള്ളിയതെന്നും ഹൈക്കോടതി ഇപ്പോള്‍ വിധിച്ചു. അപ്പോള്‍ പ്രതികള്‍ക്ക് അനുകൂലമായി തെറ്റായ ഉത്തരവിട്ടതിന്റെ ധാര്‍മ്മിക-നിയമ ബാധ്യതകള്‍ ആര്‍ക്കാണ്?
ഇപ്പോഴിതാ അനുമതി നിഷേധിച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി അനുസരിച്ച് അനുമതി നല്‍കുന്നതിന് പകരം അതിന്മേല്‍ വക്കീലുപദേശം ചോദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പറ്റുമെങ്കില്‍ പ്രതികള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി ആ വഴിക്കും കുറച്ചുകാശ് ചെലവാക്കണം സാര്‍...
ഒരു 10 വര്‍ഷം കേസ് കളിച്ച് വൈകിപ്പിക്കാമോ എന്ന് നോക്കണം സാറാമ്മാരെ.. അതിനല്ലേ ഈ കളി? പ്രതികളോ സാക്ഷികളോ അന്വേഷണഉദ്യോഗസ്ഥരോ മരിക്കും വരെ ഈ വിചാരണ നീട്ടിക്കൊണ്ട് പോയാല്‍ തെളിവില്ലെന്ന കാരണത്താല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാമല്ലോ.
പൊതുപ്പണം ചെലവിട്ട് ഡോ.KM എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളില്‍ CJM കോടതിയില്‍ പ്രതികള്‍ വിചാരണ നേരിടുന്നത് കൊണ്ട് പിണറായി സര്‍ക്കാരിനെന്താണ് പ്രശ്‌നം?
പൊതുപ്പണം ചെലവിട്ട് CBI അന്വേഷിച്ച് കണ്ടെത്തിയ തെളിവുകള്‍ക്ക് സാധുതയുണ്ടോ എന്ന് വിചാരണ നടക്കുന്നതില്‍ സംസ്ഥാനത്തിനെന്ത് നഷ്ടം? വിചാരണ പാടില്ലെന്ന നിലപാട് പ്രതികള്‍ക്കല്ലാതെ ആര്‍ക്ക് ഗുണം ചെയ്യുന്നതാണ്??
പ്രത്യക്ഷത്തില്‍ INTUC നേതാവും സര്‍ക്കാരും രണ്ടുചേരിയിലാണെന്ന് തോന്നുമെങ്കിലും 'അന്തര്‍ധാര ശക്തമാ'ണെന്ന് വേണം കരുതാന്‍. CBI അന്വേഷിച്ചു കണ്ടെത്തിയ തെളിവുകളിന്മേല്‍ വിചാരണ നടന്നു കിട്ടേണ്ടത് ആ 600 കോടി രൂപ നികുതിയായി നല്‍കിയ കേരളത്തിലെ ഓരോ പൗരന്റെയും അവകാശമാണ്. ആ അനുമതി നല്‍കുന്നില്ലെങ്കില്‍ ആ കേസ് സര്‍ക്കാര്‍ ചെലവില്‍ അട്ടിമറിക്കുന്ന ഈ കേസ് CBI അന്വേഷിക്കണം.