ഇഡിയെ കയറൂരിവിടുന്ന കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ സിഎജിയുടെ കൈകള്‍ കെട്ടി

CAG
CAG

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവാദമാകുന്നു. എതിര്‍ രാഷ്ട്രീയ നേതാക്കളെ കുടുക്കി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ ഇഡിയെ കയറൂരിവിടുന്ന സര്‍ക്കാര്‍ സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ ഭയക്കുകയാണ്.

tRootC1469263">

ദ്വാരക എക്‌സ്പ്രസ് വേ, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഈ കണ്ടെത്തലുകള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഓഡിറ്റ് തത്കാലം നിര്‍ത്തിവെക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്.

യുപിഎ സര്‍ക്കാരിന്റെ സഹസ്രകോടികളുടെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നത് സിഎജിയാണ്. 2ജി സ്‌പെക്ട്രം അഴിമതിക്കേസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, കല്‍ക്കരി ഖനി ലേലത്തിലെ അഴിമതി തുടങ്ങിയവയെല്ലാം പുറത്തുകൊണ്ടുവന്നത് സിഎജി റിപ്പോര്‍ട്ടുകളിലൂടെയാണ്. ഈ രീതിയില്‍ ബിജെപി സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയരുമെന്ന ഭയത്താലാണ് കേന്ദ്ര സര്‍ക്കാര്‍ സിഎജി ഓഡിറ്റുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളായ ആയുഷ്മാനിലും ഭാരത് മാലയിലും വന്‍തോതില്‍ ക്രമക്കേടുകളും സാമ്പത്തികനഷ്ടവും സംഭവിച്ചതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദ്വാരക എക്സ്പ്രസ്വേയില്‍ കിലോമീറ്ററിന് 18.20 കോടി രൂപ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികസമിതി നിര്‍മാണച്ചെലവ് നിശ്ചയിച്ച സ്ഥാനത്ത് ദേശീയപാത അതോറിറ്റി 250.77 കോടി രൂപ ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാനില്‍ ലക്ഷക്കണക്കിന് വ്യാജ ഗുണഭോക്താക്കളെ ചേര്‍ത്തതായും കണ്ടെത്തി. ഇതോടെ ഓഡിറ്റിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കൂടുതല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ ജനഹിതം എതിരാകുമെന്ന ഭയം കേന്ദ്ര സര്‍ക്കാരിനുണ്ട്.

12 സി.എ.ജി. റിപ്പോര്‍ട്ടുകളാണ് പ്രത്യേകസമ്മേളനത്തില്‍ പാര്‍ലമെന്റില്‍വെച്ചത്. ആദ്യ രണ്ടു റിപ്പോര്‍ട്ടുകളിലാണ് ദ്വാരക എക്‌സ്പ്രസ് വേ, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭാരത് മാല പദ്ധതിയുടെ ഭാഗമായി ഹരിയാണയിലെ ഗുരുഗ്രാമിനും ഡല്‍ഹിക്കും ഇടയില്‍ 14 വരി ദേശീയപാത നിര്‍മിക്കുന്നതാണ് ഡല്‍ഹി-ദ്വാരക എക്‌സ്പ്രസ് വേ പദ്ധതി.

ഡല്‍ഹി-വഡോദര എക്‌സ്പ്രസ് വേയുടെ നിര്‍മാണത്തിന് 32,839 കോടി രൂപയുടെ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയത് വഴിവിട്ടാണെന്നും സി.എ.ജി. കണ്ടെത്തി. പദ്ധതിയനുവദിക്കുന്നതില്‍ ക്രമംവിട്ടുള്ള നടപടികളാണ് നടത്തിപ്പുകാര്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ ദക്ഷിണേന്ത്യയിലെ അഞ്ചുസംസ്ഥാനങ്ങളിലെ പൊതുമേഖലയിലുള്ള 41 ടോള്‍പ്ലാസകളില്‍ ക്രമക്കേട് കണ്ടെത്തി. അഞ്ചിടങ്ങളില്‍ 132.05 കോടി രൂപ ചട്ടം ലംഘിച്ച് ശേഖരിച്ചിട്ടുണ്ട്. 2017-2018, 2020-2021 വര്‍ഷങ്ങളില്‍ 22.01 കോടി രൂപയാണ് പറന്നൂര്‍ ടോള്‍ പ്ലാസയില്‍നിന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ അധികമായി പിരിച്ചിരിക്കുന്നത്.

2020-21-ല്‍ 2775 കേസുകളിലായി 9127.97 കോടിയും 2021-22 വര്‍ഷത്തില്‍ 1937 കേസുകളിലായി 23,885.47 കോടിയും കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതിയില്ലാതെ ചെലവാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Tags