ലോകം കണ്ടാല്‍ നാണക്കേട്, ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ കാണാതിരിക്കാന്‍ പാവങ്ങളുടെ ചേരി കര്‍ട്ടനുകളിട്ട് മൂടി

BRICS Summit

കൂലി ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടം ഏകദേശം 281 കുടുംബങ്ങളുണ്ട്. താമസിക്കുന്നവരില്‍ പലരും സാനിറ്റേഷന്‍ തൊഴിലാളികളും വീട്ടുജോലിക്കാരും വഴിയോര വ്യാപാരികളുമാണ്.

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന ദില്ലിയിലെ വസന്ത് വിഹാറിലെ ചേരി പ്രദേശം കര്‍ട്ടനുകളിട്ട് മൂടിയത് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി. 2023ലെ ജി20 ഉച്ചകോടി നടന്നപ്പോഴും പച്ചക്കര്‍ട്ടനുകള്‍ ഉപയോഗിച്ച് അതേ ചേരിയെ മറച്ചിരുന്നു. വിദേശ നേതാക്കള്‍ കടന്നുപോകുന്ന വഴിയില്‍ പാവപ്പെട്ടവരുടെ ജീവിതം ഒഴിവാക്കാനാണ് ഈ ഏര്‍പ്പാടെന്ന് നിവാസികള്‍ പറയുന്നു.

കൂലി ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടം ഏകദേശം 281 കുടുംബങ്ങളുണ്ട്. താമസിക്കുന്നവരില്‍ പലരും സാനിറ്റേഷന്‍ തൊഴിലാളികളും വീട്ടുജോലിക്കാരും വഴിയോര വ്യാപാരികളുമാണ്. കുപ്പ-കച്ചറ മൂടുന്നതുപോലെ ഞങ്ങളെയും കുപ്പയായി കണ്ട് മൂടിയിരിക്കുമെന്ന്, നിവാസി മനീഷ പറയുന്നു. മറ്റൊരാള്‍ ചോദിച്ചത് ദാരിദ്ര്യം പ്രശ്‌നമാണെങ്കില്‍ അത് ഇല്ലാതാക്കാന്‍ എന്ത് ചെയ്യുന്നു എന്നാണ്. തിരഞ്ഞെടുപ്പുകാലത്ത് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ കൈകൂപ്പി നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ ഞങ്ങളെ ഇങ്ങനെ മറയ്‌ക്കേണ്ടവരായി കാണുന്നത് എന്തുകൊണ്ടെന്ന് റീന എന്ന നിവാസിയും ചോദിക്കുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആര്‍കെ പുരം ഉള്‍പ്പെടെയുള്ള മറ്റ് ചേരികളിലും സമാനമായ കര്‍ട്ടനുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തെരുവ് വ്യാപാരികളെ നീക്കം ചെയ്യല്‍, പാവപ്പെട്ടവരേയും ഭിക്ഷക്കാരെയും പുറത്താക്കല്‍ തുടങ്ങിയ നടപടി ഉച്ചകോടിക്ക് മുന്‍പ് നടന്നു. ഏകദേശം നാലായിരത്തോളം പേരെ ബാധിച്ചതായി കണക്കാക്കപ്പെടുന്നു. വ്യാപാരികള്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടവുമുണ്ടായി.

കേന്ദ്ര സര്‍ക്കാര്‍ 'വികസിത് ഭാരത്', 'വികസനം' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് ഈ മറയ്ക്കല്‍. ജി20യിലും ഇപ്പോള്‍ ബ്രിക്‌സിലും ഒരേ രീതി കാണാം.  ദില്ലിയിലെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം ചേരികളിലാണ് താമസിക്കുന്നത്. 2023ല്‍ രാജ്യസഭയില്‍ പറഞ്ഞത് 15.5 ലക്ഷം പേര്‍ 650 ചേരികളിലുണ്ടെന്നാണ്. ഈ ജനതയാണ് നഗരത്തിന്റെ അടിസ്ഥാന തൊഴിലാളികള്‍. അവരെ 'മാലിന്യം' പോലെ മറയ്ക്കുകയല്ല, അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയാണ് യഥാര്‍ത്ഥ വികസനം.

കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ ഇതിനെതിരെ വിമര്‍ശനമുന്നയിച്ചു. അന്താരാഷ്ട്ര ഉച്ചകോടികള്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ സഹായിക്കാം. എന്നാല്‍, അത് ദാരിദ്ര്യത്തെ മറച്ചുവെച്ച് നേടുന്നതല്ല. യഥാര്‍ത്ഥ വികസനം ചേരികളിലെ ജനങ്ങള്‍ക്ക് വീട്, ശുചിത്വം, തൊഴില്‍ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതാണ്. ഉച്ചകോടികള്‍ക്ക് മുന്‍പ് മാത്രം കര്‍ട്ടനുകള്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയ കാപട്യത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.

Tags