വമ്പന്‍ ശമ്പളം, എന്നാലും സര്‍ക്കാര്‍ ജീവനക്കാരുടെ ആര്‍ത്തി തീരില്ല, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ജോലിക്കെത്തിയ അന്നുതന്നെ കൈക്കൂലി, ഡിഎംഒ ആള് ചില്ലറക്കാരനല്ല

DMO Manoj
DMO Manoj

കൊച്ചി: കൈക്കൂലി ആരോപണത്തില്‍ കിട്ടിയ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യിച്ച് ജോലിക്ക് കയറിയ അന്നുതന്നെ കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആര്‍ത്തി എത്രമാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. വമ്പന്‍ ശമ്പളവും ആനുകൂല്യങ്ങളും കിട്ടിയാലും കൈക്കൂലി വാങ്ങാന്‍ ഒരു മടിയുമില്ലെന്ന് ഡിഎംഒ സംഭവം വിളിച്ചുപറയുന്നു.

മൂന്നാറിലെ ഒരു റിസോര്‍ട്ടിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75,000 രൂപയാണ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഡിഎംഒ) ഡോ. എല്‍.മനോജ് കൈക്കൂലിയായി വാങ്ങിയെതെന്നാണ് റിപ്പോര്‍ട്ട്. മനോജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അഴിമതിയാരോപണങ്ങളുടെ പേരില്‍ തിങ്കളാഴ്ച ആരോഗ്യവകുപ്പ് ഡിഎംഒയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യിച്ചാണ് മനോജ് ബുധാനാഴ്ച ജോലിക്ക് കയറിയത്.

റിസോര്‍ട്ടിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയാണു ഡിഎംഒ കൈക്കൂലി ആവശ്യപ്പെട്ടതെന്നു വിജിലന്‍സ് പറഞ്ഞു. റിസോര്‍ട്ടുകളില്‍ ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. റിസോര്‍ട്ട് മാനേജര്‍ ഓഫിസിലെത്തി തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ 75,000 രൂപയാക്കി.

ഡ്രൈവര്‍ രാഹുല്‍രാജിന്റെ ഫോണ്‍ നമ്പര്‍ മാനേജര്‍ക്കു നല്‍കിയ ശേഷം അതിലേക്കു തുക ഗൂഗിള്‍ പേ ചെയ്യാന്‍ ഡിഎംഒ ആവശ്യപ്പെട്ടു. മാനേജര്‍ പണം അയച്ചയുടനെ ഡിഎംഒ ഓഫിസില്‍ നിന്ന് ഡോ. മനോജിനെയും കട്ടപ്പന ചെമ്പകപ്പാറയില്‍ നിന്നു രാഹുല്‍രാജിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

റിസോര്‍ട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്ക് നല്‍കാന്‍ പോലും ഡിഎംഒ ഇടപെടല്‍ നടക്കുന്നുണ്ട്. സാധാരണ രീതിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കാം ഡിഎംഒയില്‍ എത്തിയത്. ഇതിനായി ഡിഎംഒ കൈക്കൂലി വാങ്ങുന്നതും അപൂര്‍വ സംഭവമാണ്. കൈക്കൂലി മറ്റ് ഉദ്യോഗസ്ഥര്‍ക്കും വീതിച്ചു നല്‍കാറുണ്ടെന്നാണ് സൂചന. ഇക്കാര്യം വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ട്. കൈക്കൂലി കേസില്‍ അറസ്റ്റിലായാലും അതിവേഗം പുറത്തിറങ്ങാനും ജോലിയില്‍ തിരികെ പ്രവേശിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. കൈക്കൂലി കേസുകളില്‍ ഉദ്യോഗസ്ഥര്‍ ശിക്ഷപ്പെടുന്നതും അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്ക് കടുത്ത ശിക്ഷ നല്‍കാന്‍ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.

 

Tags