ഭാസ്കരേട്ടൻ ഇവിടെയുണ്ട്; കണ്ണൂരിലെത്തുന്നവർക്ക് അളവും തൂക്കവും അറിയാം


കണ്ണൂർ: ലോകമെങ്ങും മെയ് ദിനാചരണം നടത്തുമ്പോൾ കണ്ണൂരിൽ തൊഴിലാളി വർഗത്തിൻ്റെ നിസ്വനായ പ്രതീകമായ ഒരു വയോധികനുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി പിണറായി സ്വദേശി ആർ.എം ഭാസ്കരൻ (68) തുക്കവും അളവും നോക്കുന്ന മെഷീനുമായി കണ്ണൂർ പൊലിസ് മൈതാനത്തിന്സമീപമുള്ള ഫുട്പാത്തിലുണ്ട്.
മഴയോ വെയിലോ വക വയ്ക്കാതെ ഒരു നേരത്തെ കഞ്ഞിക്കുള്ള കാത്തിരിപ്പാണ് ഈ വയോധികൻ്റെ ജീവിതം. രാത്രി എട്ടരയോടെ കൈയ്യിൽ കിട്ടുന്ന നാണയ തുട്ടുകളുമായി ഈ മുൻബീഡി തൊഴിലാളി ബസിൽ വീട്ടിലേക്ക് മടങ്ങും. ഉയരവും തൂക്കവും നോക്കുന്ന മെഷീൻ സമീപത്തെ കടയിലാണ് സൂക്ഷിക്കാറുള്ളത്. മുപ്പതു വർഷത്തോളം തലശേരി ദിനേശ് ബീഡി കമ്പിനിയിൽ ജോലി ചെയ്തിട്ടുണ്ട് ഭാസ്കരൻ.

അവിടെ നിന്നും പിരിഞ്ഞതിന് ശേഷം ബന്ധുവിൻ നിന്ന് ഡൽഹിയിലെ വിലാസം വാങ്ങി കത്തെഴുതി അവിടെ ചെന്ന് വാങ്ങിച്ചതാണ് സൈക്ക എന്ന കമ്പിനിയുടെ ഉയരം., തൂക്കം എന്നി നോക്കുന്ന മെഷീൻ ' ശക്തമായ മഴയുള്ള ദിവസം ചോറിനും ചായക്കു മുള്ള വക പോലും കിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. ആകെയുള്ള വരുമാനം വാർധക്യ കാല പെൻഷൻ മാത്രമാണ്. കഴിഞ്ഞ 40 വർഷമായി പിണറായി വെണ്ടുട്ടായിയിലെ വീട്ടിൽ തനിച്ചാണ് താമസം. ഉയരവും തൂക്കവും നോക്കാം അഞ്ചു രൂപയ്ക്കെന്ന ബോർഡുമായി വഴി യാത്രക്കാരെ കാത്തിരിക്കുകയാണ് ഭാസ്കരൻ