ഗംഭീര്‍ പുറത്തേക്ക്, ശ്രീലങ്കയിലേയും ഇന്ത്യയിലേയും പരമ്പര തോല്‍വിയില്‍ കലിപ്പുമായി ബിസിസിഐ

Gautam Gambhir
Gautam Gambhir

ടീം മാനേജ്‌മെന്റിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുന്നതാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം ഇന്ത്യയെ നാണക്കേടിലേക്കാണ് തള്ളിവിട്ടത്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെ സ്ഥാനത്തുനിന്നും നീക്കാന്‍ ബിസിസിഐ ആലോചിക്കുന്നു. ശ്രീലങ്കയിലും ഇന്ത്യയിലും ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയതോടെ പരിശീലകനെന്ന നിലയില്‍ മികവില്ലാത്ത വ്യക്തിയാണ് താനെന്ന് ഗംഭീര്‍ തെളിയിച്ചു. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിരീടവിജയത്തില്‍ പങ്കാളിയാണെങ്കിലും ഇന്ത്യന്‍ ടീമിനെ മുന്നോട്ടുനയിക്കാന്‍ ഗംഭീറിന് സാധിക്കുന്നില്ല.

27 വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും നാണംകെട്ട തോല്‍വികള്‍ ഏറ്റുവാങ്ങിയത് ആരാധകരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിതനായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഗംഭീര്‍. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയോടെ ഗംഭീറിന്റെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കും.

ടീം മാനേജ്‌മെന്റിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുന്നതാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം ഇന്ത്യയെ നാണക്കേടിലേക്കാണ് തള്ളിവിട്ടത്. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ 50 റണ്‍സ് തികയ്ക്കുന്നതിന് മുന്‍ പുറത്തായി. മുംബൈ മത്സരത്തിനുള്ള പിച്ച് തയ്യാറാക്കിയതിലും വന്‍ വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

ടീമിന്റെ തന്ത്രപരമായ പല തീരുമാനങ്ങളും പാളി. മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ നൈറ്റ് വാച്ച്മാന്‍ ആയി അയക്കാനുള്ള തീരുമാനവും സര്‍ഫറാസ് ഖാനെ എട്ടാം സ്ഥാനത്തേക്ക് തരംതാഴ്ത്തിയതും ഗംഭീറിന്റെ പിഴവാണ്.

ബിസിസിഐയുടെ സെലക്ഷന്‍ തീരുമാനത്തില്‍ പോലും ഇടപെടാന്‍ ഗംഭീറിന് അവസരം ലഭിച്ചിരുന്നു. മുന്‍ഗാമികളായ രവി ശാസ്ത്രിക്കും രാഹുല്‍ ദ്രാവിഡിനും പോലും ഇല്ലാത്ത അവകാശമാണ് ഗംഭീറിന് നല്‍കിയത്. ബിസിസിഐയുടെ റൂള്‍ ബുക്ക് പ്രകാരം സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗുകളുടെ ഭാഗമാകാന്‍ പരിശീലകരെ അനുവദിക്കാറില്ല. എന്നാല്‍, ഓസ്ട്രേലിയ ടൂര്‍ സെലക്ഷന്‍ മീറ്റിംഗില്‍ മുഖ്യ പരിശീലകനെ ഇതിനായി അനുവാദം നല്‍കി.

ഇന്ത്യന്‍ ടീമില്‍ ഗംഭീര്‍ നടത്തുന്ന പരീക്ഷണം മുന്‍ കളിക്കാരുടെ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഏകദിന, ടി20 മത്സരങ്ങളിലെ പരീക്ഷണം ടെസ്റ്റില്‍ നടത്തുന്നത് തോല്‍വിക്കിടയാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകനിലവാരത്തില്‍ കളിച്ചുകൊണ്ടിരുന്ന ഇന്ത്യയെ നാണക്കേടിലേക്ക് തള്ളിയിട്ട പരിശീലകനെന്ന നിലയില്‍ ഗംഭീറിന് സ്ഥാനമൊഴിയേണ്ടിവരുമോ എന്നത് ഓസ്‌ട്രേലിയന്‍ പരമ്പരയോടെ വ്യക്തമാകും.

Tags