കേരളത്തിലെ സ്പാകളില്‍ 'ഹാപ്പി എന്‍ഡി'ന് ബംഗ്ലാദേശി വനിതകള്‍, കൈനിറയെ ടിപ്, എത്തുന്നത് വ്യാജ വിലാസവും ഐഡി കാര്‍ഡുകളുമായി

Spa Arrest Kannur

ബംഗ്ലാദേശില്‍ നിന്ന് യുവതികളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന വലിയ ഏജന്‍സി ശൃംഖലയുണ്ടെന്നാണ് പോലീസ് കരുതുന്നത്.

കൊച്ചി: കേരളത്തിലെ സ്പാകളില്‍ ജോലി ചെയ്യാന്‍ വ്യാജ ഐഡി കാര്‍ഡുകളുമായി വ്യാപകമായി ബംഗ്ലാദേശി വനിതകളെ എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം കണ്ണൂരില്‍ നിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെയാണ് അറസ്റ്റ് ചെയ്തത്.

വിസയോ പാസ്പോര്‍ട്ടോ ഇല്ലാതെ രാജ്യത്ത് താമസിക്കുകയും നഗരത്തിലെ സ്പാ മസാജ് സെന്ററുകളില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നവരാണ് ഇവര്‍. സെപ്റ്റംബര്‍ 14ന് ഒരു യുവതിയെ പിടികൂടിയതിന് തൊട്ടടുത്ത ദിവസം നാല് പേരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് എണ്ണം അഞ്ചായത്.

നസ്മ അഖ്തര്‍ (40), കെ. തസ്ലിമ (25), കെ. മൊയ്ന (29), നസ്റിന്‍ ബീബി (28). താണയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് നഗരത്തിലെ സ്പായില്‍ ജോലി ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശില്‍ നിന്ന് യുവതികളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന വലിയ ഏജന്‍സി ശൃംഖലയുണ്ടെന്നാണ് പോലീസ് കരുതുന്നത്. സ്ത്രീകളെ ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടത്തി പശ്ചിമബംഗാളിലേക്ക് എത്തിച്ച് വ്യാജ ആധാര്‍ കാര്‍ഡും മൊബൈല്‍ സിംകാര്‍ഡും സംഘടിപ്പിച്ച ശേഷമാണ് പലരെയും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി അയയ്ക്കുന്നത്. ഗുവാഹാട്ടി-ബംഗാള്‍ വഴിയുള്ള ഈ യാത്രാമാര്‍ഗമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മുംബൈയിലെ ഏജന്റുമാരിലൂടെയാണ് പ്രധാന റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും പോലീസ് കണ്ടെത്തി.

ബംഗ്ലാദേശില്‍ നിന്നും എത്തുന്നവരില്‍ കൂടുതല്‍ പേരും സ്പാ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ശമ്പളത്തിന് പുറമെ ലഭിക്കുന്ന 'ടിപ്പ്' തുകയാണ് പലരെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. 20 മുതല്‍ 50 വയസ്സുവരെയുള്ളവരാണ് പ്രധാനമായും എത്തുന്നത്. ജോലിസ്ഥലവും താമസസ്ഥലവും വിട്ട് പുറത്തേക്ക് പോകാത്ത രീതിയിലാണ് ഇവരുടെ ജീവിതം.

ഇതിന് മുന്‍പും സമാന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2026 ഏപ്രില്‍ 24ന് തിരുവനന്തപുരത്തെ ജഗതിയിലെ ഒരു സ്പായില്‍ നിന്ന് രണ്ട് ബംഗ്ലാദേശി യുവതികളെ (റുമ ചര്‍ണഭ, റിമ ഷെയ്ഖ്) അറസ്റ്റ് ചെയ്തിരുന്നു. ബംഗാള്‍ സ്വദേശികളാണെന്ന് വ്യാജേന പറഞ്ഞ് തെറാപ്പിസ്റ്റുകളായി ജോലി ചെയ്തിരുന്നവരാണ് ഇവര്‍. സ്പാ ഉടമകളെയും അറസ്റ്റ് ചെയ്തിരുന്നു. അതേ മാസം അവസാനം കാര്യവട്ടത്ത് നടത്തിയ റെയ്ഡില്‍ വീണ്ടും രണ്ട് ബംഗ്ലാദേശി യുവതികളെ കൂടി പിടികൂടി. ഇവര്‍ സെക്‌സ് റാക്കറ്റ് ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിരുന്നു.

കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബംഗ്ലാദേശില്‍ നിന്ന് യുവതികളെ എത്തിച്ച് സ്പാ മസാജ് കേന്ദ്രങ്ങളില്‍ ജോലി നല്‍കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇത് ലൈംഗിക ചൂഷണവുമായും ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സിറ്റി പോലീസ് കമ്മിഷണര്‍ ബി.വി. വിജയ് ഭരത് റെഡ്ഡി പറഞ്ഞത്, ബംഗ്ലാദേശി പൗരന്മാര്‍ ഇനിയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടെന്ന നിഗമനത്തിലാണ് പരിശോധന വ്യാപിപ്പിക്കുന്നതെന്നാണ്. അറസ്റ്റിലായവരുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞാല്‍ അവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Tags