കശ്മീരി ആയതിനാല്‍ നിരന്തരം തഴഞ്ഞു, രഞ്ജി ഫൈനലിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ ഔഖിബ് നബിക്ക് ഇനിയെങ്കിലും ദേശീയ ടീമില്‍ അവസരമുണ്ടാകുമോ, ഐപിഎല്ലില്‍ പണം വാരിയത് വെറുതെയല്ല

auqib nabi

ഔഖിബ് നബിയുടെ സീസണിലെ മൊത്തം വിക്കറ്റുകള്‍ 55-ലധികമാണ്. ഫൈനലിലെ മാന്ത്രിക സ്‌പെല്ലോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

ന്യൂഡല്‍ഹി: ദേശീയ ടീമില്‍ ഇടംനേടാവുന്ന പ്രകടനം നിരന്തരം നടത്തിയിട്ടും സെലക്ടര്‍മാര്‍ കണ്ടില്ലെന്ന് നടിച്ചിരുന്ന ജമ്മു കശ്മീരിന്റെ പേസര്‍ ഔഖിബ് നബി രഞ്ജി ട്രോഫി ഫൈനലിലും വമ്പന്‍ പ്രകടനവുമായി കൈയ്യടി നേടി. കര്‍ണാടകയുടെ ടോപ്പ് ഓര്‍ഡറിനെ തകര്‍ത്ത താരം ഇന്ത്യന്‍ സെലക്ടര്‍ അജിത് അഗാര്‍ക്കറിന് തന്നെ തഴഞ്ഞതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ്.

tRootC1469263">

രഞ്ജി ട്രോഫി എലൈറ്റ് ഫൈനലില്‍ കര്‍ണാടകയുടെ ആദ്യ ഇന്നിങ്‌സില്‍ ഔഖിബ് വെറും 23 പന്തുകള്‍ക്കുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ താരങ്ങളായ കെ.എല്‍. രാഹുല്‍ (13), കരുണ്‍ നായര്‍ എന്നിവര്‍ ഔഖിബിന്റെ പേസിന് മുന്നില്‍ കീഴടങ്ങി. രാഹുലിനെ ആദ്യം പുറത്താക്കിയ ശേഷം, 18-ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ കരുണ്‍ നായരെയും സ്മരന്‍ രവിചന്ദ്രനെയും (രണ്ടുപേരും ഡക്ക്) ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 

ഔഖിബ് നബിയുടെ സീസണിലെ മൊത്തം വിക്കറ്റുകള്‍ 55-ലധികമാണ്. ഫൈനലിലെ മാന്ത്രിക സ്‌പെല്ലോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പോലും ഔഖിബിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു.

ബാറ്റിംഗ് സൗഹൃദ പിച്ചില്‍ ഇത്തരം ഡോമിനന്റ് പേസ് ബൗളിംഗ് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ നേടും. അജിത് അഗാര്‍ക്കറിന് ഔഖിബ് നബി ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഐപിഎല്‍ ലേലത്തില്‍ 8.4 കോടി രൂപയ്ക്ക് ഡല്‍ഹി കാപ്പിറ്റല്‍സാണ് ഔഖിബ് നബിയെ സ്വന്തമാക്കിയത്. മികച്ച പ്രകടനം നടത്തിയാല്‍ സെലക്ടര്‍മാര്‍ താരത്തെ ദേശീയ ടീമിലെടുക്കുമെന്നാണ് പ്രതീക്ഷ.
 

Tags