'അല്‍പം ഉളുപ്പുണ്ടെങ്കില്‍ വൈദികര്‍ എഴുന്നേറ്റ് പോകണമായിരുന്നു, ഡാന്‍സ് ബാറിന്റെ ഉദ്ഘാടനമല്ല', അമലാ പോളിന്റെ കുട്ടിയുടിപ്പില്‍ നിന്നും പിടിവിടാതെ കാസ

Amala paul asif ali
Amala paul asif ali

 

കൊച്ചി: പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രചരണാര്‍ത്ഥം എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ എത്തിയ നടി അമല പോള്‍ കുട്ടിയുടുപ്പിട്ട് വേദിയിലെത്തിയതിനെതിരായ കാസയുടെ ആക്രമണം തുടരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് കാസയുടെ രൂക്ഷ വിമര്‍ശനം. നടി ക്രിസ്ത്യനാണെന്നതും കുട്ടിയുടുപ്പിട്ട അവര്‍ക്കു മുന്നില്‍ വൈദികര്‍ ഉളുപ്പില്ലാതെ ഇരിക്കരുതായിരുന്നും എന്നാണ് കാസയുടെ വിമര്‍ശനം.

നേരത്തെ അമലയുടെ വസ്ത്രധാരണത്തിനെതിരെ നവമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുരുഷന്മാര്‍ മാന്യമായി വസ്ത്രം ധരിക്കുമ്പോള്‍ പരസ്യമായി ഒരു വേദിയിലെത്തിയ സ്ത്രീയുടെ വേഷം ലജ്ജിപ്പിക്കുന്നതാണെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ കമന്റ്. ക്രിസ്ത്യാനിയായ അമല വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ചു വരരുതായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു. നടിക്കെതിരെ തെറിവിളിക്കൊപ്പം ഉപദേശങ്ങളുമുണ്ട്.

അല്‍പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കില്‍ ആ സദസ്സിന്റെ മുന്‍നിരയില്‍ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെന്ന് കാസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാന്‍സ് ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നില്ലെന്നും അവര്‍ പരിഹസിച്ചു.

കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്,


അല്പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കില്‍ ആ സദസ്സിന്റെ മുന്‍നിരയില്‍ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെ നിങ്ങള്‍ രണ്ടുപേരും !  എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാന്‍സ് ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നില്ല

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ കഴിഞ്ഞ ദിവസം വൈദികര്‍ നേതൃത്വം കൊടുക്കുന്ന പരുപാടിക്ക് മുഖ്യാതിഥിയായി കുട്ടികളുടെയും അധ്യാപകരുടെയും വൈദികരുടെയും മുന്നില്‍ വന്ന അമല പോള്‍ എന്ന സിനിമ നടിയുടെ മാദക വേഷമാണ് വീഡിയോയില്‍ കാണുന്നത്.

കോളേജ് യൂണിയന്‍ നേതാക്കളാണ് പരിപാടിക്ക് അതിഥികളെ ക്ഷണിച്ചതെന്ന് പറഞ്ഞു തടിയൂരുവാന്‍ കോളേജ് മാനേജ്‌മെന്റിന് കഴിയുമായിരിക്കും പക്ഷേ വിളമ്പുന്നവന്‍ അറിയുന്നില്ലെങ്കില്‍ ഉണ്ണുന്നവനെങ്കിലും അറിയണം എന്നൊരു ചൊല്ലുണ്ട് അതാണ് കോളേജ് മാനേജ്‌മെന്റിനും ആ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത വൈദികര്‍ക്കും  ഇല്ലാതായി പോയത്.

നടിക്ക് ഈയിടെ ജനിച്ച മകള്‍ക്ക്  ഒമ്പതാം വയസ്സില്‍ ഇടാന്‍ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള  ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിലെ പൊതുപരിപാടിക്ക് വരുവാന്‍ അവള്‍ക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം പക്ഷേ അത്തരത്തിലൊരു മാദക വേഷവുമായി അവള്‍ ആ പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് അതിനോട് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടായിരുന്നു കോളേജ് മാനേജ്‌മെന്റിലെ വൈദികര്‍ സ്വീകരിക്കേണ്ടിയിരുന്നത് ........ പോട്ടെ അവള്‍ ആ കോലത്തില്‍ സ്റ്റേജില്‍ കയറി ആഭാസനൃത്തമാടുമ്പോള്‍ അതില്‍ പ്രതിഷേധിച്ച് ആ വേദിയില്‍ നിന്നും എഴുന്നേറ്റു പോകുവാനെങ്കിലും ആ രണ്ടു വൈദികര്‍ക്ക് തയ്യാറാവേണ്ടതായിരുന്നു.

പകരം ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിന്റെ ഐഡി കാര്‍ഡും കഴുത്തില്‍ അണിഞ്ഞു മുന്‍വശത്തിരുന്ന കോളേജിന്റെ നടത്തിപ്പുകാരായ വൈദികര്‍ ആ സ്റ്റേജിന് ചുറ്റിലും ഒപ്പം ഹാളിലുമായി പ്രേക്ഷകരായിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുത്ത സന്ദേശം ഏത്  ക്രൈസ്തവ മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ???

ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാന്‍ കുത്ത് ഡാന്‍സുകള്‍ക്കും കുറച്ച് അടിമകള്‍ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യന്‍ മാനേജ്‌മെന്റ്  കോളേജിലേക്ക് കുട്ടികളെ അയച്ചതും ഇനി അയക്കാന്‍ ആഗ്രഹിക്കുന്നതുമായ മാതാപിതാക്കള്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ഇതല്ലായെന്ന് നിങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കണം.

ഇനിയിപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഇത്തരം പരിപാടികള്‍ക്ക് അതിഥികളായി  ചലച്ചിത്രതാരങ്ങള്‍ കൂടിയേ തീരുവെങ്കില്‍ പൊതു പരിപാടികളില്‍ മാന്യമായി പെരുമാറുന്ന എത്രയോ നടീനടന്മാര്‍ ഈ മലയാള സിനിമയിലുണ്ട്........ പകരം ഇത്തരം മുതലകളെ തന്നെ കെട്ടിയെഴുന്നള്ളിക്കണമെന്ന് ആര്‍ക്കാണിത്ര താല്‍പര്യം ?  കോളേജ് ക്യാമ്പസിനുള്ളില്‍ നടത്തുന്ന പരിപാടികളില്‍ ആരൊക്കെ ക്ഷണിക്കണമെന്നുള്ള കാര്യത്തില്‍ മാനേജ്‌മെന്റിന്റെ  അഭിപ്രായത്തിന് വിലയില്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ആസ്ഥാനത്ത് തുടരുന്നത് ???

ക്രിസ്ത്യന്‍ സഭകളുടെ കീഴിലും വൈദീകരുടെ നേതൃത്വത്തിലും നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന പ്രോഗ്രാമുകള്‍ എല്ലാ രീതിയിലും ക്രൈസ്തവ സംസ്‌കാരത്തിനു ചേര്‍ന്നതും സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് മാതൃക ആകുന്നതും  ഒപ്പം കോളജുമായി ബന്ധപ്പെട്ട പരിപാടികളും മാത്രമായിരിക്കണം.

പക്ഷേ കത്തോലിക്കാ സഭയുടെയും അനുബന്ധ സന്യാസ സമൂഹങ്ങളുടെയും കീഴിലുള്ള  പല സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് യാതൊരു അര്‍ഹതയുമില്ലാത്ത ആളുകളെ മുതല്‍ സഭാ ദ്രോഹികളെവരെ ചീഫ് ഗസ്റ്റുകളായി ക്ഷണിക്കുന്നതും കോളജുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ബിസിനസ് പ്രമോഷന്‍ പരിപാടികള്‍ കോളേജുകളില്‍ നടത്തുന്നതും ഒരു പതിവായി മാറിയിരിക്കുന്നു........ അത്തരം പരിപാടികള്‍ ഇനിയെങ്കിലും നിങ്ങള്‍ അവസാനിപ്പിക്കണം .

ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോവുക മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണോ മിയാ ഖലീഫയോ തന്നെയാകട്ടെ മുഖ്യാതിഥി.

NB- പ്രശ്‌നം നിങ്ങളുടെ കണ്ണിന്റെ ആണ് എന്ന് പറഞ്ഞുകൊണ്ട് ഒരുത്തനും ഇതിന്റെ താഴത്തോട്ട് വരണ്ട........ യുവത്വം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഞങ്ങള്‍ ഇതല്ല പ്രതീക്ഷിക്കുന്നത്. ഇത്തരം പരിപാടികള്‍ കൂടിയേ കഴിയൂ എന്നുള്ളവര്‍ അത് കോളേജ് ക്യാമ്പസില്‍ പുറത്തുവച്ച് നടത്തട്ടെ.

Amala paul asif ali

Tags