സ്ഥിരം ജോലി ഉറപ്പില്ലാതെ പാവപ്പെട്ട യുവതിയില്‍നിന്നും വാങ്ങിയത് 13 ലക്ഷം രൂപ, 6 വര്‍ഷവും ശമ്പളമില്ല, രണ്ടു സ്‌കൂളുകളിലേക്ക് മാറ്റി, അലീനയുടെ മരണത്തില്‍ താമരശ്ശേരി രൂപതയ്ക്ക് കൈകഴുകാനാകില്ല

Aleena Benny
Aleena Benny

സാധാരണക്കാരന് താങ്ങാകേണ്ട സഭ സ്‌കൂള്‍ നിയമനത്തിന് വന്‍ തുക വാങ്ങിയെന്നത് മാത്രമല്ല നിയമനം സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയോ അതുവരെ ശമ്പളം നല്‍കുകയോ ചെയ്തിരുന്നില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.  

കോഴിക്കോട്: ആറു വര്‍ഷത്തോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കുകയോ ജോലി സ്ഥിരപ്പെടുത്തുകയോ ചെയ്യാതിരുന്നതിനെത്തുര്‍ന്ന് കട്ടിപ്പാറയില്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത അധ്യാപിക അലിന ബെന്നിയുടെ മരണത്തില്‍ താമരശ്ശേരി രൂപതയ്ക്ക് കൈകഴുകാനാകില്ല.

നിര്‍ധന കുടുംബത്തില്‍പ്പെട്ട അലീനയില്‍ നിന്നും 13 ലക്ഷം രൂപയാണ് രൂപത വാങ്ങിയതെന്ന് പിതാവ് പറയുന്നു. രണ്ട് സ്‌കൂളുകളിലേക്ക് മാറ്റിയിട്ടും ജോലി സ്ഥിരത നല്‍കാന്‍ മാനേജ്‌മെന്റിന് സാധിച്ചില്ല. താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കട്ടിപ്പാറ നസ്രത്ത് എല്‍പി സ്‌കൂളില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തു. ഇവിടെ ജോലി ലഭിക്കില്ലെന്ന് മനസിലായതോടെ കഴിഞ്ഞ ഒരു വര്‍ഷമായി 25 കിലോമീറ്റര്‍ അകലെയുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലേക്ക് സ്ഥലം മാറ്റി.

tRootC1469263">

ആദ്യം ജോലി ചെയ്ത സ്‌കൂളില്‍ അതേ തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അവകാശപ്പെട്ട മറ്റൊരാള്‍ വന്നതോടെ നിയമനം സ്ഥിരപ്പെടുത്താന്‍ സാധിക്കാതെ വന്നു. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ കോടഞ്ചേരിയിലേക്ക് മാറ്റിയത്. കോടഞ്ചേരി സെന്റ്. ജോസഫ് എല്‍പി സ്‌കൂളിലെ നിയമനവും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. ഭിന്നശേഷി സംവരണമാണ് ഇവിടെ നിയമനത്തിന് പ്രശ്‌നമായതെന്നാണ് വിവരം.

വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റി എന്നായിരുന്നു മാനേജ്മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം. എന്നാല്‍ മാനേജ്മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ട് സ്‌കൂളിലും അലീനയ്ക്ക് സ്ഥിരം നിയമനം ലഭിക്കില്ലെന്ന് ഉറപ്പായിട്ടും 6 വര്‍ഷത്തോളം കാലം ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിച്ചു. സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്നും എടുത്ത തുകയായിരുന്നു അലീനയ്ക്ക് യാത്രാ ചെലവിനും മറ്റും നല്‍കിയിരുന്നത്. സാധാരണക്കാരന് താങ്ങാകേണ്ട സഭ ദരിദ്ര കുടുംബത്തില്‍ നിന്നും സ്‌കൂള്‍ നിയമനത്തിന് വന്‍ തുക വാങ്ങിയെന്നത് മാത്രമല്ല നിയമനം സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയോ അതുവരെ ശമ്പളം നല്‍കുകയോ ചെയ്തിരുന്നില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. 

Tags