മകന്റെ പാര്‍ട്ടിയെ വിമര്‍ശിക്കാതെ ആന്റണി, ബിജെപിക്കായി ഓടിനടന്ന് അനില്‍, പുതുപ്പള്ളിയില്‍ കൗതുകമായി പ്രചാരണം

anil antony
anil antony

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പാര്‍ട്ടികള്‍ക്കുവേണ്ടി വോട്ടുതേടി എകെ ആന്റണിയും മകന്‍ അനില്‍ ആന്റണിയും എത്തിയത് ആളുകളില്‍ കൗതുകമുണ്ടാക്കി. അനില്‍ ആന്റണി ബിജെപിയിലേക്ക് കാലുമാറിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ഇരുവരുടേയും സാന്നിധ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

മകന്റെ പാര്‍ട്ടിയായതിനാല്‍ ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും തൊടാതെയായിരുന്നു ആന്റണിയുടെ പ്രസംഗം. കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണി കരുത്താര്‍ജ്ജിച്ചു വരുമ്പോഴും ദേശീയ തലത്തില്‍ ഇതേക്കുറിച്ചള്ള വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ബിജെപിയെ ആന്റണി കുറ്റപ്പെടുത്തിയില്ലെന്നത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി യുഡിഎഫ് വേദികളില്‍ എത്തിയത് അണികളില്‍ ആവേശമുണ്ടാക്കി. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനേയും സിപിഎമ്മിനേയും കുറ്റപ്പെടുത്തിയതല്ലാതെ മകന്റെ പാര്‍ട്ടിക്കെതിരെ വിമര്‍ശനമുന്നയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഉമ്മന്‍ചാണ്ടിയുടെ തറവാട് വീടും കല്ലറയും ആന്റണി സന്ദര്‍ശിച്ചു.

ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ലിജിന്‍ ലാലിനായി വിവിധ കേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. ഈ രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിക്കുമാത്രമെ കഴിയൂവെന്നും രാജ്യത്തെ വികസനം തടഞ്ഞ പാര്‍ടിയാണ് കോണ്‍ഗ്രസെന്നും കഴിഞ്ഞദിവസം ബിജെപി വക്താവായി സ്ഥാനക്കയറ്റം  കിട്ടിയ അനില്‍, വോട്ടര്‍മാരോട് പറഞ്ഞു. മൂന്നു ദിവസമായി അനില്‍ മണ്ഡലത്തിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനില്‍ മണ്ഡലത്തില്‍ സജീവമായത്.

 

Tags