കേന്ദ്രം ഭരിക്കുന്ന മുന്നണിയില്‍ ബിജെപിക്കൊപ്പം ചേര്‍ന്നു, ഇന്‍കംടാക്‌സ് പിടിച്ചെടുത്ത അജിത് പവാറിന്റെ 1,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ക്ക് ക്ലീന്‍ ചിറ്റ്

Ajith pawar
Ajith pawar

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറില്‍ നിന്നും കുടുംബത്തില്‍ നിന്നും 2021ല്‍ പിടിച്ചെടുത്ത 1,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് ക്ലിയര്‍ ചെയ്തു. പവാറും കുടുംബവും ബിനാമി സ്വത്തുക്കളുടെ ഉടമകളാണെന്ന ആരോപണം ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ തള്ളിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.

എന്‍ഡിഎ മുന്നണിയില്‍ എത്തുന്നതിന് മുന്‍പ് ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണങ്ങള്‍ നേരിട്ട നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് അജിത് പവാര്‍ കഴിഞ്ഞ വര്‍ഷം തന്റെ അമ്മാവന്‍ ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഉപമുഖ്യമന്ത്രിയായി സര്‍ക്കാരില്‍ ചേര്‍ന്നിരുന്നു. ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സ്വത്തുക്കള്‍ തിരിച്ചുകിട്ടുന്നത്.

ബിനാമി ഉടമസ്ഥത ആരോപിച്ചാണ് ആദായനികുതി വകുപ്പ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. കൂടാതെ എംഎസ്സിബി അഴിമതിയും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി മുമ്പ് കണ്ടുകെട്ടിയ ജരന്ദേശ്വര്‍ ഷുഗര്‍ മില്ലിനെക്കുറിച്ചും അന്വേഷിച്ചു.

ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധിയില്‍, അജിത് പവാറിനും മറ്റുള്ളവര്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ജാരന്ദേശ്വര്‍ ഷുഗര്‍ മില്‍ കേസിലും അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി.

മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനി എംഎസ്‌സിബി ലേലത്തിലൂടെ ജരന്ദേശ്വര്‍ ഷുഗര്‍ മില്‍ ഏറ്റെടുക്കുകയും പിന്നീട് അജിത് പവാര്‍ കുടുംബവുമായി ബന്ധമുള്ള ഒരു സ്ഥാപനത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാട്ടത്തിന് നല്‍കുകയും ചെയ്തു. ആരോപണവിധേയമായ ബിനാമി സ്വത്ത് സമ്പാദിക്കുന്നതിന് അജിത് പവാറിന്റെ നേരിട്ടുള്ള ഫണ്ട് കൈമാറ്റത്തിന്റെ തെളിവില്ലാണ് ട്രൈബ്യൂണല്‍ വിധിയില്‍ പറയുന്നത്.

ഐടി ഉദ്യോഗസ്ഥര്‍ മുംബൈ, പൂനെ, ബാരാമതി, ഗോവ, ജയ്പൂര്‍ എന്നിവിടങ്ങളിലെ 70 ഓളം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ബിനാമികളുടെ 183 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജിത് പവാറിന്റെ കുടുംബവുമായും കൂട്ടാളികളുമായും ബന്ധമുള്ള 1,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടിയത്. ഡല്‍ഹിയിലെ ഒരു ഫ്‌ലാറ്റ്, ഗോവയിലെ ഒരു റിസോര്‍ട്ട്, മഹാരാഷ്ട്രയിലെ 27 ലാന്‍ഡ് പാഴ്‌സലുകള്‍, പാര്‍ത്ഥ് പവാറിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ നരിമാന്‍ പോയിന്റിലെ ഓഫീസ്, ജരന്ദേശ്വര്‍ എസ്എസ്‌കെ എന്നിവ ഈ ആസ്തികളില്‍ ഉള്‍പ്പെടുന്നു.

ഐടി അപ്പലേറ്റ് ട്രിബ്യൂണല്‍ അനുവദിച്ച ഇളവിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച അജിത് പവാര്‍ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞു. ബിജെപിക്കൊപ്പം ചേര്‍ന്നിട്ട് ഒന്നരവര്‍ഷത്തോളമായി. ഇപ്പോഴത്തേത് ആരോപണം മാത്രമാണ്. അപ്പീല്‍ നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags