രണ്ട് തെങ്ങ് നശിച്ചപ്പോൾ പകരം നാല് തെങ്ങ് നട്ട് സഹോദരങ്ങൾ; അഭിനന്ദനവുമായി കൃഷി മന്ത്രി

ചെറിയ നാശങ്ങൾ സംഭവിക്കുമ്പോൾ തന്നെ മനസ്സ് മടുത്ത് കൃഷിയിൽ നിന്ന് പിൻവാങ്ങുന്ന ഓരോരുത്തർക്കും മാതൃകയാവുകയാണ് വയനാട്ടിലെ രണ്ടു കുരുന്നുകൾ..നടുന്നവയിൽ ഏതെങ്കിലും ഒന്ന് നശിച്ചാൽ അതിനു പകരം അതിനിരട്ടി ചെടികൾ നട്ടാണ് ഇവരുടെ പോരാട്ടം.. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ കൃഷി ഇപ്പോൾ ജീവിത ചര്യയാക്കി മാറ്റിയ ഈ കുരുന്നുകളെ തേടി കൃഷി മന്ത്രി പി പ്രസാദിന്റെ അഭിനന്ദനവുമെത്തി കഴിഞ്ഞു.
tRootC1469263">വയനാട് മക്കിയാട് ഹോളി ഫെയ്സ് സ്കൂളിലെ വിദ്യാർത്ഥികളായ എയ്ഡനും എയ്ഡ്രിയാനുമാണ് കൃഷി പരാജയമാണന്ന് സമ്മതിക്കാൻ തയ്യാറാകാത്ത ആ രണ്ട് കുരുന്നുകൾ. നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് എയ്ഡൻ.. എയ്ഡ്രിയാൻ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയും. ലോക്ക് ഡൗൺ കാലത്തായിരുന്നു ഇവർ കൃഷിചെയ്യാൻ ആരംഭിച്ചത്. പയർ, വെള്ളരി തുടങ്ങിയ പച്ചക്കറികളും കപ്പ, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇവർ തങ്ങളുടെ കൃഷിയിടത്തിൽ നട്ട പരിപാലിക്കുന്നുണ്ട്.

കൂടാതെ ധാരാളം ഫലവൃക്ഷ തൈകളും നട്ടിട്ടുണ്ട്. പൂർണമായും ജൈവരീതിയിലാണ് ഇവരുടെ കൃഷി. അതിനായി ചാണകവും വീട്ടിലെ അടുക്കള വേസ്റ്റും ഉപയോഗിച്ച് ജൈവ മിശ്രിതം ഉണ്ടാക്കുന്നതും ഇവർ തന്നെയാണ്. ഇതിനിടെ ചാക്കിൽ കരിയില നിറച്ച് കാച്ചിൽ നട്ട് മണ്ണില്ലാ കൃഷിയും പരീക്ഷിച്ചു.
ഇടക്ക് കപ്പക്ക് വൈറസ് ബാധയും ഇഞ്ചിക്ക് മഹാളിയും ബാധിച്ചപ്പോൾ വിദഗ്‌ധരുടെ ഉപദേശവും തേടിയിരുന്നു. കൃഷി ഓഫീസർമാരായ ശരണ്യ, മുഹമ്മദ് ഷഫീഖ്, ദേശീയ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ: എം.എസ്. സജീവ് എന്നിവരായിരുന്നു ഇവരുടെ വീഡിയോ കണ്ട് ഉപദേശങ്ങൾ നൽകിയത്.
ഓരോ തവണ തോട്ടത്തിൽ പോകുമ്പോഴും എളുപ്പത്തിൽ നടാവുന്ന ചക്കക്കുരു, മാങ്ങയണ്ടി എന്നിവയും കൈയ്യിൽ കരുതും. ഒരു വർഷം മുഴുവൻ തൈകൾ നട്ടും തൊടിയിലെ നൂറ് മരങ്ങളെ പരിചയപ്പെടുത്തിയുമുള്ള ഇവരുടെ പരിസ്ഥിതി സ്നേഹം കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നടുന്നവയിൽ ഏതെങ്കിലും ഒന്ന് നശിച്ചാൽ അതിനു പകരം അതിനിരട്ടി ചെടികൾ നേടുകയാണ് ഇവരുടെശീലം..
തോട്ടത്തിൽ രോഗം വന്ന് നശിച്ച് പോയ രണ്ട് തെങ്ങുകൾക്ക് പകരം നാല് ഹൈബ്രിഡ് തെങ്ങിൻ തൈകളാണ് ഇവർ നട്ടത്. കാപ്പി തൈ, കവുങ്ങിൻ തൈ എന്നിവയും ഇവർ നട്ടു പിടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ സമ്മാനമായി ലഭിച്ച തൈകൾക്കൊപ്പം കുള്ളൻ തെങ്ങിനമായ ഗംഗാബോണ്ടവും രണ്ടണ്ണം വീതം ഇരുവരും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇടക്ക് ഗ്രോബാഗിൽ പരീക്ഷിച്ച മുളയിഞ്ചി കൃഷി പാളിപോയപ്പോൾ പകരം ഗ്രോബാഗിൽ കുളത്താട പയർ നട്ടാണ് അവർ പരാജയത്തെ അതിജീവിച്ചത്.
ഇരുവരുടെയും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട കൃഷിമന്ത്രി പി. പ്രസാദ് വീഡിയോ സന്ദേശത്തിലൂടെ ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തി. സമൂഹത്തിന് ഇരുവരും മാതൃകയാണന്നും ലോക്ക് ടൗണിൽ കുട്ടികൾക്കനുഭവപ്പെടുന്ന വിരസതയകറ്റാൻ നല്ല മാർഗ്ഗങ്ങളിലൊന്നായി വീട്ടുമുറ്റത്ത് ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യാൻ ഇവരുടെ പ്രവർത്തി പ്രചോദനമാകുമെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ പറയുന്നു.
വിളകളെ കുറിച്ചും കൃഷിയെക്കുറിച്ചും കൃഷിരീതികളെ കുറിച്ചും കൂട്ടുകാർക്ക് പരിചയപ്പെടുത്താനായി കുട്ടുകുഞ്ചു എന്ന പേരിൽ ഒരു യൂടൂബ് ചാനലും ഇവർക്കുണ്ട്. അതേസമയം ഇപ്പോൾ അയൽവാസികളായ കൂട്ടുകാരും ഇവരോടൊപ്പം തോട്ടത്തിലെത്തി കൃഷിയിൽ പങ്കാളികളാകുന്നുണ്ട്. .
വെള്ളമുണ്ട ഒഴുക്കൻ മൂല ചങ്ങാലിക്കാവിൽ ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മക്കളാണ് എയ്ഡനും എയ് ഡ്രിയാനും. സംസ്ഥാന കൃഷി വകുപ്പിൻ്റെ പി.കെ. വി. വൈ. പദ്ധതിയിൽ പന്തച്ചാൽ കോഫി ക്ലസ്റ്ററിൽപ്പെട്ട ഷിബുവിൻ്റെ ഭൂമി ജൈവ കൃഷി അനുവർത്തിച്ച് വരുന്ന തോട്ടങ്ങളിലൊന്നാണ്.