ചൈനയുടെ ഏതു നഗരവും തകര്‍ക്കും, അയല്‍ രാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യയുടെ പുതിയ ആയുധം, ഒറ്റയടിക്ക് പല ലക്ഷ്യങ്ങള്‍ ഭേദിക്കും

Agni 5

ന്യൂഡല്‍ഹി: ചൈനയെ ലക്ഷ്യമാക്കി ഇന്ത്യ വികസിപ്പിച്ച അഗ്നി 5 ന്റെ വിജയാഘോഷത്തിലാണ് രാജ്യം. മാര്‍ച്ച് 11ന് നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായതോടെ മേഖലയിലെ ആയുധ മത്സരവും കടുക്കുമെന്നാണ് വിലയിരുത്തല്‍. മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് അഗ്‌നി-5.

tRootC1469263">

ഇതോടെ ഈ സാങ്കേതിക വിദ്യയില്‍ മിസൈല്‍ വികസിപ്പിച്ച യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യുകെ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമെത്തി. എതിരാളിയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യത്യസ്ത വേഗതയില്‍ ഒരേസമയം മൂന്ന് പോര്‍മുനകള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നതാണ് അഗ്‌നി 5 മിസൈലിന്റെ നേട്ടം. ഒരേസമയം പല ലക്ഷ്യങ്ങള്‍ തകര്‍ക്കാനുള്ള കഴിവും മിസൈല്‍ പ്രതിരോധം ഭേദിക്കാനുള്ള മികവും എതിരാളികള്‍ക്ക് തലവേദനയുണ്ടാക്കും.

നേരത്തെ ഈ രീതിയിലൊരു മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിച്ചിരുന്നെങ്കിലും 2 കിലോമീറ്റര്‍ ചുറ്റളവില്‍ പതിച്ചതിനാല്‍ ദയനീയമായി പരാജയപ്പെട്ടു. അഗ്‌നി 5 മിസൈല്‍ യഥാര്‍ത്ഥത്തില്‍ ന്യൂക്ലിയര്‍ ട്രയാഡിന്റെ ഭാഗമാണ്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതിനാല്‍ ഏഷ്യയിലെ വമ്പന്‍ സൈനിക ശക്തിയാക്കി ഇത് ഇന്ത്യയെ മാറ്റും.

അടുത്തിടെ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് പതിവാണ്. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനുള്ള ചൈനയുടെ പല നീക്കങ്ങളും സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇത്തരമൊരു വേളയിലാണ് ഇന്ത്യ അഗ്നി 5 വിജയകരമായി പരീക്ഷിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

5000 കിലോമീറ്ററിലധികം വരുന്ന മിസൈലിന്റെ ദൂരപരിധി ഇന്ത്യയ്ക്ക് ചൈനയ്ക്കുമേല്‍ മേല്‍ക്കൈ നല്‍കും. 5,500 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധിയുള്ള ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അല്ല ഈ മിസൈല്‍. എന്നിരുന്നാലും, അതിന്റെ 5,000 കിലോമീറ്റര്‍ പരിധി ഇപ്പോഴും പാകിസ്ഥാന്‍, ചൈന, വിശാലമായ ഏഷ്യന്‍ അയല്‍പക്കങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

ഈ ബാലിസ്റ്റിക് മിസൈല്‍ ഒരു നിയുക്ത സ്ഥലത്ത് നിന്ന് വിക്ഷേപിക്കപ്പെടുന്നു. സാധാരണയായി ഒരു കരയില്‍ നിന്നോ അന്തര്‍വാഹിനിയില്‍ നിന്നോ വിമാനത്തില്‍ നിന്നോ ആണ് ഇത് വിക്ഷേപിക്കുക. മിസൈല്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് പുറത്തുകടന്ന ശേഷം നിയുക്ത ഉയരത്തില്‍ എത്തുമ്പോള്‍, അത് ഓരോ വാര്‍ഹെഡും മിസൈല്‍ ബോഡിയില്‍ നിന്ന് വേര്‍പെടുത്തുന്നു. ഇത് ഒരു മിസൈലിനെ ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ചുരുങ്ങിയ സമയത്തിനുള്ളില്‍ ആക്രമിക്കാന്‍ പ്രാപ്തമാക്കുന്നു.

12,000-15,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഡോങ് ഫെങ്-41 പോലുള്ള മിസൈലുകള്‍ ചൈനയുടെ കൈവശമുണ്ട്. ഏത് ഇന്ത്യന്‍ നഗരത്തെയും ആക്രമിക്കാന്‍ കഴിയും. മാത്രമല്ല ചൈന ഓരോ വര്‍ഷവും അവരുടെ സൈനിക ബജറ്റ് വര്‍ധിപ്പിക്കുകയാണ്.

അഗ്‌നി-5 ചൈനയെക്കാള്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരിക്കും ഉത്തരം. എന്നാല്‍, ചൈനയ്ക്ക് ഈ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിക്കാനുള്ള സംവിധാനം ഇപ്പോഴില്ല. പ്രത്യേകിച്ചും മൂന്ന് പോര്‍മുനകള്‍ ഒരുമിച്ച് ലക്ഷ്യസ്ഥാനത്തിലെത്തിക്കാന്‍ കഴിയുമെന്നിരിക്കെ ഇന്ത്യയുടെ ആയുധ ശേഖരത്തിലെ ഏറ്റവും മികച്ച മിസൈലാണ് ഇതെന്നുപറയാം.

ബീജിംഗ് ഉള്‍പ്പെടെയുള്ള പ്രധാന ചൈനീസ് നഗരങ്ങള്‍ ഇന്ത്യയില്‍ നിന്ന് വളരെ അകലെയാണ് എന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. കിഴക്കേ അറ്റത്തുള്ള ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ നിന്ന് ഏകദേശം 2,400 കിലോമീറ്ററും മധ്യ ഇന്ത്യയില്‍ നിന്ന് 4,000 കിലോമീറ്ററും അകലെയാണ് ബീജിംഗ്. ഇത്തരം കിഴക്കന്‍ തീരത്തെ ചൈനീസ് നഗരങ്ങളെ അപകടത്തിലാക്കാന്‍ ആവശ്യമായ റേഞ്ചുള്ള താരതമ്യേന കുറച്ച് മിസൈലുകള്‍ മാത്രമേ ഇന്ത്യയ്ക്കുള്ളൂ. ദീര്‍ഘദൂര മിസൈലുകള്‍ ചെലവേറിയതാണ്. എന്നാല്‍, ഒന്നിലധികം വാര്‍ഹെഡുകള്‍ ഉള്ള അഗ്നി മിസൈലിന് കുറഞ്ഞ ചെലവില്‍ വളരെ ദൂരെ നിന്ന് ആക്രമിക്കാനാന്‍ സാധിക്കും.

 

Tags