കുംഭമേളയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അഘോരികൾ ; ചുടല ഭസ്മധാരികളായ സന്യാസികളുടെ നിഗൂഢ ജീവിതം


നന്മ നിറഞ്ഞതും തിന്മകൾ മാത്രമുള്ളതുമായ നിരവധി കഥകൾ അഘോരികളെ കുറിച്ച് കേൾക്കുന്നുണ്ട് .കുംഭമേളയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അഘോരി സാധുക്കൾ ആരാണ്
ദേഹമാസകലം ചുടലഭസ്മം,തലയോട്ടി മാലകൾ അണിഞ്ഞു അർദ്ധനഗ്നമോ പൂർണനഗ്നമോ ആയ ദേഹങ്ങളോടെ പ്രത്യക്ഷപ്പെടുന്നവർ.സന്യാസിമാരായി മാത്രമേ അഘോരികളെ കുറിച്ച് പൊതു സമൂഹത്തിനു ധാരണയുള്ളു. നന്മ നിറഞ്ഞതും തിന്മകൾ മാത്രമുള്ളതുമായ നിരവധി കഥകൾ അഘോരികളെ കുറിച്ച് കേൾക്കുന്നുണ്ട് .കുംഭമേളയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അഘോരി സാധുക്കൾ ആരാണ്?അവരുടെ നിഗൂഢ ജീവിതം എങ്ങനെയാണ്?
ഇന്ത്യ സന്ദർശിച്ച ഹ്യൂയാൻ സാങ് എന്ന സഞ്ചാരിയുടെ യാത്രാവിവരണത്തിലാണ് ചുടല ഭസ്മധാരികളായ,സന്യാസി സമൂഹത്തെക്കുറിച്ചു ആദ്യമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.നരഭോജികളാണ് അഘോരികൾ എന്നാണ് പറയപ്പെടുന്നത്.അഘോരികളെ ശിവഭക്തരായി കണക്കാക്കുകയും പ്രധാനമായും കപാലിക പാരമ്പര്യം പിന്തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവർ എപ്പോഴും ഒരു തലയോട്ടി കൂടെ കൊണ്ടുപോകുന്നത് കാണുന്നത്.ശിവനെ കൂടാതെ, ശക്തിയുടെ ഉഗ്രരൂപമായ കാളിയെയും അഘോരികൾ ആരാധിക്കുന്നതായി അറിയപ്പെടുന്നു.

ഒരു പ്രത്യേക ലക്ഷ്യം നേടുന്നതിനായി, അഘോരികൾ പരമ്പരാഗതമായ വിശുദ്ധി സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്ന വിവിധ ആചാരങ്ങളിൽ ഏർപ്പെടുന്നു. അശുദ്ധവും മലിനവും , വെറുപ്പുളവാക്കുന്നതുമായവ ശിവന്റെ പ്രകടനങ്ങളാണെന്നും ഒന്നും തന്നെ സ്വാഭാവികമായി പാപമല്ലെന്നും അവർ വിശ്വസിക്കുന്നു .ഇവർ ശരീരം മുഴുവൻ ചാരം കൊണ്ട് മൂടുകയും, വലിയ രുദ്രാക്ഷ മാലകൾ ധരിക്കുകയും, വസ്ത്രത്തിന്റെ ഭാഗമായി തലയോട്ടികൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
അഘോരികളുടെ ആരാധനാരീതി ഏറെ വ്യത്യസ്തമാണ്. അതുപോലെ തന്നെ ധ്യാനത്തിന്റെ ഏകാഗ്രതക്കായി അഘോരികൾ തെരഞ്ഞെടുക്കുന്നയിടങ്ങൾ ശ്മശാനങ്ങളാണ്.ഏറ്റവും കൂടുതൽ ശവസംസ്കാരങ്ങൾ കൂടുതൽ നടക്കുന്ന വാരണാസിയിലെ മണികര്‍ണികാഘട്ടിൽ തലയോട്ടിമാലകൾ ധരിച്ച ശ്മശാന ഭസ്‌മം ധരിച്ച ശിവനിൽ അലിഞ്ഞു മോക്ഷത്തിലെത്താൻ കാത്തിരിക്കുന്ന നിരവധി അഘോരി സന്യാസികളുണ്ട്.
താരാപീഠ്,കാളിമഠ് ,വിന്ധ്യാചൽ, കപാലീശ്വര ക്ഷേത്രം എന്നിവയാണ് പ്രധാനമായും ഈ സന്യാസി സമൂഹം പ്രാര്‍ഥനകൾക്കും ആരാധനകൾക്കുമായി തെരഞ്ഞെടുക്കുന്നത് . ആത്മീയതയോട് ഇവർ പുലർത്തുന്ന സമൂലമായ സമീപനം കാരണമോ പ്രത്യേക ഭയം കൊണ്ടോ ഇപ്പോഴും ആളുകൾക്ക് ഈ സമൂഹത്തെ ക്കുറിച്ച് പരിമിതമായ അറിവേ ഉള്ളൂ.