വീണ്ടും സ്വർണ്ണ കടത്ത് -ക്വട്ടേഷൻ ആരോപണം, മുൾമുനയിൽ കണ്ണൂർ സി.പി.എം , കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുമോ?
കണ്ണൂർ: കണ്ണൂർ സി.പി.എമ്മിൽ വീണ്ടും സ്വർണക്കടത്ത് -ക്വട്ടേഷൻ വിവാദം പുകയുന്നതോടെ പാർട്ടി നേതാക്കളിൽ ചിലരുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ചും ആരോപണ വിധേയമാകുന്നു.
സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ട് പാർട്ടിയിൽ നിന്നും ഒഴിവാക്കിയ ജില്ലാകമ്മിറ്റിയംഗവും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ മനു തോമസ് രംഗത്തുവന്നതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ സ്വർണ കടത്തുകാരുടെ രക്ഷകർ സി.പി.എമ്മിലെ ചില ഉന്നത നേതാക്കളാണെന്നായിരുന്നു മനു തോമസിൻ്റെ ആരോപണം. സ്വർണ കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടിയിലെ ചില നേതാക്കൾക്ക് ഇപ്പോഴും ബന്ധമുണ്ടെന്നായിരുന്നു സി.പി.എമ്മിൽ നിന്നും ഒഴിവായതിനു ശേഷം മനു തോമസിൻ്റെ ആരോപണം.

ഇത്തരം ബന്ധങ്ങൾ ആദ്യം പാർട്ടിയിൽ ചൂണ്ടിക്കാട്ടിയത് താനാണെന്നായിരുന്നു മനു തോമസിൻ്റെ വെളിപ്പെടുത്തൽ. പാർട്ടിയെ മറയാക്കി തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ കുറിച്ചും ഇവർക്ക് സംരക്ഷണം നൽകുന്ന നേതാക്കളെ കുറിച്ചും സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും താൻ പരാതി നൽകിയിരുന്നു. പാർട്ടിക്കുള്ളിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം നിസാര വൽക്കരിച്ചുവെന്നാണ് മനുവിൻ്റെ ആരോപണം.
എന്നാൽ മനുവിൻ്റെ ആരോപണങ്ങൾ തള്ളി കൊണ്ടാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തു വന്നത്. മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി അന്വേഷിച്ചതാണെന്നും അതിൽ കഴമ്പില്ലെന്നു തെളിഞ്ഞിരുന്നു വെന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. യാതൊരു തെളിവുകളും ഇല്ലാത്ത ആരോപണങ്ങളാണ് മനുവിൻ്റെത്.
പാർട്ടി നേതൃത്വത്തിന് സ്വർണ കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി യാതൊരു ബന്ധമില്ലെന്ന് മാത്രമല്ല അവരെ നേരത്തെ എതിർത്തവരാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ പാർട്ടി പുറത്താക്കിയ മനു തോമസിന് പിൻതുണയുമായി ബി.ജെ.പി ജില്ലാ നേതൃത്വം രംഗത്തുവന്നത് മറ്റൊരു തലവേദനയായിട്ടുണ്ട് തെറ്റുതിരുത്തൽ നടപടി തുടങ്ങും മുൻപെ പാർട്ടി തെറ്റു തിരുത്തലിന് തയ്യാറാകാത്തതിനാൽ താൻ സ്വയം തെറ്റു തിരുത്തുകയാണെന്ന മനു തോമസിൻ്റെ പ്രതികരണം വരും ദിവസങ്ങളിലും സി.പി.എമ്മിനെ അലട്ടുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

.jpg)


