പിരിയാന്‍ തീരുമാനിച്ചാല്‍ സമാധാനമായി പിരിഞ്ഞുപോകണം, കുഞ്ഞിനായുള്ള വാശി ജീവിതവും സമാധാനവും തകര്‍ക്കും, കോടതി കയറിയിറങ്ങി മടുത്ത അനീഷിന്റേയും ദിവ്യയുടേയും അനുഭവം ഇങ്ങനെ

Adv Vimala Bnu
Adv Vimala Bnu

പിരിയാന്‍ തീരുമാനിച്ചാല്‍, കുറച്ചു പ്രാക്ടിക്കല്‍ ആയി ചിന്തിച്ചു ജോയിന്റ് ഡൈവോഴ്‌സിലേക്ക് കടന്നു കാര്യങ്ങള്‍ എത്രയും വേഗം അവസാനിപ്പിച്ചു മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്നതാണ് ഏറ്റവും നല്ലത്.

കൊച്ചി: വിവാഹ മോചനക്കേസുകളില്‍ സംയുക്ത ഹര്‍ജി നല്‍കാന്‍ കഴിയാത്തവര്‍ വര്‍ഷങ്ങളോളം കോടതികയറിയിറങ്ങി ജീവിതം പാഴാക്കേണ്ടിവരുന്നത് സ്ഥിരം കാഴ്ചയാണ്. കുഞ്ഞിനുവേണ്ടിയുള്ള തര്‍ക്കം കൂടിയുണ്ടെങ്കില്‍ അത് ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കുമെല്ലാം നീണ്ടുപോയി മനസ്സമാധാനവും നഷ്ടമാകും. ഈ രീതിയില്‍ അനീഷ് ദിവ്യ ദമ്പതികള്‍ക്കിടയിലുണ്ടായ തര്‍ക്കത്തെക്കുറിച്ച് പറയുകയാണ് പ്രമുഖ ഹൈക്കോടതി അഭിഭാഷകയായ വിമല ബിനു.

ജോയിന്റ് ഡൈവോഴ്‌സിനായാണ് അനീഷും ദിവ്യയും എന്നെ സമീപിച്ചത്. എന്നാല്‍ കുഞ്ഞിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട തര്‍ക്കം അവര്‍ക്കിടയിലെ വാശി വര്‍ധിപ്പിച്ചു. തര്‍ക്കവും വാശിയും ഏറിയപ്പോള്‍ കോടതിയെ സമീപിക്കാന്‍ അനീഷ് തീരുമാനിച്ചു

മാസത്തില്‍ രണ്ടു ദിവസത്തെ കസ്റ്റഡി കൊടുക്കുവാന്‍ ദിവ്യ തയ്യാറായിരുന്നെങ്കിലും വാശിയോടെ 3 വയസ്സായ കുഞ്ഞിനെ ആഴ്ചയില്‍ രണ്ടു ദിവസവും വേണമെന്ന നിര്‍ബന്ധത്തില്‍ അനീഷ് കടിച്ചുതൂങ്ങി.

പ്രാക്ടിക്കല്‍ ആയി എല്ലാ അവധി ദിവസങ്ങളിലും കുഞ്ഞിനെ അനീഷിന് കൊടുത്തിട്ടു സ്‌കൂളില്‍ വിടാന്‍ മാത്രമായി ഞാന്‍ അമ്മയായി എന്തിനാണെന്ന മറു ചോദ്യവുമായി ദിവ്യയും. ആ വാശി കോടതിമുറികളില്‍ അവരെ എത്തിച്ചു.

പൊതുവെ രണ്ടു പേരുടെയും താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ പ്രാക്ടിക്കല്‍ സമീപനമാണ് കോടതികളില്‍ നിന്നുണ്ടാവുക. പലതവണ കോടതി കയറിയിറങ്ങിയ രണ്ടു പേരും ജയിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി നല്ല രീതിയില്‍ കേസ് നടത്തുകയും ചെയ്തുവെങ്കിലും വര്‍ഷങ്ങള്‍ നീണ്ട കോടതി കലഹത്തിലേക്കാണ് വഴിമാറിയത്.

കുഞ്ഞിനേയും കോടതിയിലേക്ക് വലിച്ചിഴച്ചു അന്തരീക്ഷം ആകെ പ്രശ്‌നമുഖരതമായി എന്നല്ലാതെ ആര്‍ക്കും വ്യക്തമായ ലീഡോടെ ജയിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഇരുവരും കുഞ്ഞും വീണ്ടും വീണ്ടും കോടതിനടപടികളില്‍ കുരുങ്ങി കടുത്ത വാദപ്രതിവാദങ്ങള്‍ക്കുമിടയാക്കി.

ഒരിക്കല്‍ വാശിയോടെ എന്റെ മുഖത്ത് നോക്കി അനീഷ് പറഞ്ഞു. കേസില്‍ ഞാന്‍ ജയിച്ചു എന്ന്. കേസില്‍ നിങ്ങള്‍ ജയിക്കുകയല്ല, തോല്‍ക്കുകയാണെന്നായിരുന്നു എന്റെ മറുപടി.

വര്‍ഷങ്ങള്‍ നീണ്ടു പോകുന്നതാണ് ഇത്തരം നിയമനടപടികള്‍. വിചാരണ കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിങ്ങനെ പല കടമ്പകളായി വര്‍ഷങ്ങള്‍ നടന്നുതീര്‍ക്കും. ഇവിടെ നിങ്ങള്‍ ജയിക്കുകയല്ല, തോല്‍ക്കുകയാണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു.

നിസ്സാര കാരണങ്ങളാല്‍ ജോയിന്റ് ഡൈവോഴ്‌സിന് പകരം കണ്ടസ്റ്റഡ് ആയി കേസ് നടത്തുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു ബാലികേറാമല തന്നെയാണ്. കേസും കൗണ്ടര്‍ കേസുമായി കാലങ്ങളോളം വാശിപ്പുറത്തു നടക്കാമെന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.

പിരിയാന്‍ തീരുമാനിച്ചാല്‍, കുറച്ചു പ്രാക്ടിക്കല്‍ ആയി ചിന്തിച്ചു ജോയിന്റ് ഡൈവോഴ്‌സിലേക്ക് കടന്നു കാര്യങ്ങള്‍ എത്രയും വേഗം അവസാനിപ്പിച്ചു മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്നതാണ് ഏറ്റവും നല്ലത്.

വാശിയോടെ കോടതിമുറികളില്‍ പോരാടുമ്പോള്‍ വര്‍ഷങ്ങളാണ് നഷ്ടപ്പെടുക. കണ്ടസ്റ്റഡ് ഡൈവോഴ്‌സ് പൊതുവെ 5 വര്‍ഷമെങ്കിലും വിചാരണ കോടതിയില്‍ നടക്കും. പിന്നെ ഹൈക്കോടതി, സുപ്രീംകോടതി നടപടികള്‍ വേറെയും. വര്‍ഷങ്ങള്‍ തീരാത്ത വേദനയിലും വാശിയിലും കഴിയമെന്നത് മിച്ചം. പണവും സമയവും നഷ്ടപ്പെടുത്തി കുറേ ടെന്‍ഷന്‍ വാങ്ങാമെന്നല്ലാതെ കണ്ടസ്റ്റഡ് ഡൈവോഴ്‌സ് കൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടാകുന്നില്ല.

 Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140

Tags