എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര: ഉന്നത തല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് അബുദാബിയിൽ സ്വകാര്യ ആയുർവേദിക് സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവർക്കാണ് ഇതു സംബന്ധിച്ച് ജസ്റ്റിസ് ബദറുദ്ദീൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാട ചടങ്ങിൽ ഇങ്ങനെ പങ്കെടുക്കാൻ ആരാണ് അനുമതി നൽകുന്നതെന്ന ചോദ്യവും കോടതി ഉയർത്തുകയുണ്ടായി.
അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദീപൻ ഇടവന നൽകിയ ഹർജിയിലാണ് ഈ സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ എഡിജിപി ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ ആയ കാലത്തുണ്ടായ ആരോപണങ്ങളെ കുറിച്ചും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിടുണ്ട്.

കേരള ട്രാൻസ്പോർട്ട് കമ്മീഷണറായി എഡിജിപി ശ്രീജിത്ത് ഔദ്യോഗിക ചുമതല നിർവഹിച്ച സമയത്ത് ഉണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട്, ട്രാൻസ്പോർട്ട് വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി ശ്രീ പി.ബി. നൂഹ് IAS സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും,
എഡിജിപി ശ്രീജിത്തിൻ്റെ ഫോൺ കോളുകളുടെ വിശദാംശങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സസ്പെൻഷൻ സംബന്ധമായ ഫയലുകൾ, ട്രാൻസ്ഫർ ഓർഡറുകൾ, TC സ്ക്വാഡ് റിപ്പോർട്ടുകൾ എന്നിവ സംബന്ധിച്ചും ഹർജിക്കാരൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ടുകൾ പ്രകാരം, ശ്രീ എസ്. ശ്രീജിത് IPS 01.02.2026 ലെ അവധിയെ ഉപയോഗപ്പെടുത്തി 02.02.2026, 03.02.2026 ദിവസങ്ങളിൽ കാഷ്വൽ ലീവ് എടുത്ത് ദുബായ് സന്ദർശിച്ചതായി അറിയിപ്പ് നൽകിയിട്ടുണ്ടെന്നും, എന്നാൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ വിദേശ യാത്രയ്ക്ക് അനുമതി ലഭിച്ചെന്ന രേഖകളൊന്നും നൽകിയിട്ടില്ലന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹർജിക്കാരൻ സമർപ്പിച്ച തെളിവുകളിൽ എഡിജിപി പോലീസ് യൂണിഫോമിൽ സ്വകാര്യ ആയുർവേദ സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിൻ്റെ പരസ്യത്തിൽ പ്രതൃക്ഷപ്പെട്ടതിനെയും ഗൗരവമായാണ് കോടതി കണ്ടത്. ഇആരോപണം ശരിയാണെങ്കിൽ, അത് ഗുരുതരമായതാണെന്നും, അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് ബദറുദീൻ വ്യക്തമാക്കി.തുടർന്നാണ് രണ്ട് പരാതികളിലും അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
.jpg)


