500 കോടിയോളം രൂപയുടെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ്, പിന്നില്‍ അബുദാബി ടി10 ക്രിക്കറ്റ് ലീഗ് ഉടമയെന്ന് ഇഡി

Lavish Choudhary
Lavish Choudhary

നിക്ഷേപകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ബഹല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ നിന്ന് മാത്രം നൂറോളം പേരില്‍ നിന്നും 210 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി.

ന്യൂഡല്‍ഹി: അബുദാബി ടി10 ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥരായ ദുബായ് ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ഇന്ത്യയില്‍ 500-600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

2023-ല്‍ ഹിമാചല്‍ പ്രദേശ് പോലീസ് ആദ്യം കണ്ടെത്തിയ നിക്ഷേപ തട്ടിപ്പിന് പിന്നില്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലക്കാരനായ ലാവിഷ് ചൗധരിയാണെന്നാണാണ് റിപ്പോര്‍ട്ട്. 'നവാബ്' എന്ന പേരിലും അറിയപ്പെടുന്ന ചൗധരി 'ബോട്ട്‌ബ്രോ' എന്ന പേരില്‍ ഒരു മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗ് സ്‌കീം അവതരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി, ഡല്‍ഹി, നോയിഡ, ഹരിയാനയിലെ റോഹ്തക്, ഉത്തര്‍പ്രദേശിലെ ഷാംലി എന്നിവിടങ്ങളിലെ ഷെല്‍ കമ്പനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. നിക്ഷേപിച്ച തുകയ്ക്ക് പ്രതിമാസം ഏകദേശം 5 ശതമാനം റിട്ടേണ്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ നിക്ഷേപകര്‍ ഫണ്ട് നിക്ഷേപിച്ചിരുന്നു.

NPay Box Private Limited, Capter Money Solutions Private Limited, Tiger Digital Services Private Limited തുടങ്ങിയ ഷെല്‍ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ള 30 ഓളം ബാങ്ക് അക്കൗണ്ടുകളിലായി 170 കോടി രൂപയുടെ ഫണ്ട് ഇതുവരെ ഏജന്‍സി മരവിപ്പിച്ചിട്ടുണ്ട്.

2023 നവംബറില്‍ സിരാക്പൂര്‍ ആസ്ഥാനമായുള്ള സ്ഥാപനമായ ക്യുഎഫ്എക്സ് ട്രേഡ് നടത്തുന്ന നിക്ഷേപ പദ്ധതി ഹിമാചല്‍ പ്രദേശിലെ മാണ്ഡി പോലീസ് തകര്‍ത്തതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം. നിക്ഷേപകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ബഹല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ നിന്ന് മാത്രം നൂറോളം പേരില്‍ നിന്നും 210 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി.

ഈ പിരമിഡ് പദ്ധതിയുടെ പ്രമോട്ടര്‍മാര്‍ നിക്ഷേപകരെ അവരുടെ നിക്ഷേപത്തിന് പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് വശീകരിച്ചു. പ്ലാന്‍ സബ്സ്‌ക്രൈബുചെയ്യുന്ന ആളുകള്‍ക്ക് റഫറലുകളില്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്യുകയും പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഹിമാചല്‍ പ്രദേശിലെ മാണ്ഡി, ധര്‍മ്മശാല, ഉന ജില്ലകള്‍, പഞ്ചാബിലെ മൊഹാലി, സിരക്പൂര്‍, ലുധിയാന, ഹരിയാനയിലെ പാനിപ്പത്ത്, ചണ്ഡീഗഡ്, ഗുജറാത്തിലെ ചില ജില്ലകള്‍ എന്നിവിടങ്ങളില്‍ പദ്ധതി സജീവമായിരുന്നു.

സ്ഥാപനത്തിന്റെ മൂന്ന് ഡയറക്ടര്‍മാരായ രാജേന്ദര്‍ സൂദ്, വിനീത് കുമാര്‍, സന്തോഷ് ശര്‍മ എന്നിവര്‍ ഒളിവിലാണ്. തട്ടിപ്പില്‍ നിന്ന് നേട്ടമുണ്ടാക്കിയ ഷെല്‍ കമ്പനികളുടെ ഡയറക്ടര്‍മാരില്‍ ഒരാളായ സൂദിന്റെ ഭാര്യ നീതു ദേവിയെ ഹിമാചല്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.

ഫെഡറല്‍ പ്രോബ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. ഇവ കടലാസു കമ്പനികള്‍ മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇന്ത്യ, തായ്ലന്‍ഡ്, ദുബായ് എന്നിവിടങ്ങളിലെ ആഡംബര പരിപാടികള്‍ക്ക് ചൗധരി തന്റെ നിക്ഷേപകരെയും ഏജന്റുമാരെയും കൊണ്ടുപോയിരുന്നു. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്‌കീമിലേക്ക് അവരെ ആകര്‍ഷിക്കാന്‍ എസ്യുവികള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags