'ബെന്യാമിന്‍ പുസ്തക വില്‍പനയ്ക്ക് നജീബിനെ ഉപയോഗിച്ചു, ആടുമായുള്ള സംഭോഗം എഴുതി നാണംകെടുത്തി'

Aadujeevitham

കൊച്ചി: നോവലിസ്റ്റ് ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍ സിനിമയായപ്പോള്‍ അത് എക്കാലത്തേയും മികച്ച മലയാളം ഹിറ്റ് എന്ന റെക്കോര്‍ഡിലേക്ക് കടക്കുകയാണ്. നജീബെന്ന നോവലിലെ കഥാപാത്രം ഷുക്കൂര്‍ എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതകഥയായാണ് ബെന്യാമിന്‍ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഒരു വ്യക്തിയുടെ ജീവിതകഥ എന്ന രീതിയില്‍ വായിക്കപ്പെട്ടതുകൊണ്ടുതന്നെ നോവല്‍ ബെസ്റ്റ്‌സെല്ലറാവുകയും ചെയ്തു.

സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഇതേക്കുറിച്ച് വിവാദം ഉയര്‍ന്നുവന്നിരിക്കുകയാണ്. നോവലില്‍ ചെറിയൊരുഭാഗം മാത്രമാണ് ഷൂക്കൂറിന്റെ അഥവാ നജീബിന്റെ ജീവിതമുള്ളൂയെന്നും ബാക്കിയെല്ലാം തന്റെ ഭാവനകളും പലരില്‍ നിന്നും കേട്ടറിഞ്ഞ അനുഭവങ്ങളും മാത്രമാണെന്നും ബെന്യാമിന്‍ പറഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. മാത്രമല്ല, നോവലിലെ മൃഗഭോഗത്തെക്കുറിച്ചുള്ള പരാമര്‍ശവും വിവാദത്തിനിടയായി.

നജീബിനെക്കുറിച്ചുള്ള ബെന്യാമിന്റെ പരാമര്‍ശത്തിനെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വിമര്‍ശനമാണ്. നോവലിന്റെ വില്‍പനയ്ക്കായ നജീബിനെ ഉപയോഗിക്കുകയും അയാളുടെ വ്യക്തിജീവിതത്തെ നാണംകെടുത്തുന്ന രീതിയില്‍ മൃഗഭോഗത്തെക്കുറിച്ച് പറയുകയും ചെയ്‌തെന്നാണ് വിമര്‍ശനം. ഇതു സംബന്ധിച്ച് ബഷീര്‍ വള്ളിക്കുന്നതിന്റെ എഴുത്തും ശ്രദ്ധനേടി.

ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഈ വിഷയത്തിലുള്ള അവസാന പോസ്റ്റാണ്.
ആരോടും തര്‍ക്കിക്കാനല്ല, ഏതെങ്കിലും ശുദ്ധമനസ്‌കര്‍ക്ക് ഇനിയും വിഷയം മനസ്സിലാവാത്തതുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മാത്രം.
ബെന്യാമിന്‍ ശുക്കൂറില്‍ നിന്നോ മറ്റാരെങ്കില്‍ നിന്നുമോ ജീവിതാനുഭവങ്ങളുടെ ത്രെഡ് എടുത്ത് കഥയോ നോവലോ എന്തും രചിക്കട്ടെ, ഒരാളും അതിനെ വിമര്‍ശിക്കില്ല. അതുപോലെ എത്ര കഥകളും നോവലുകളും ലോകത്ത് പിറക്കുന്നു, ആരെങ്കിലും അതിന്റെ പിറകെ സൈക്കിളെടുത്ത് കൂടാറുണ്ടോ?.. ഇല്ല.

ഇവിടെ വിഷയം ഒരു നോവല്‍ എഴുതുന്നു, അത് ഒരാളുടെ ജീവിത കഥയാണെന്ന് കൃത്യമായ പ്രചാരണം നടത്തുന്നു, വായനക്കാരന്റെ രസത്തിന് വേണ്ടി പൊടിപ്പും തൊങ്ങലുമൊന്നും കൂട്ടിച്ചേര്‍ക്കാത്ത ജീവിതകഥയാണെന്ന് മുഖവുരയില്‍ പറയുന്നു.  'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്' എന്ന ടാഗ് ലൈനില്‍ ശുക്കൂര്‍ എന്ന മനുഷ്യനെ പൊതുസമൂഹത്തിന് മുന്നില്‍ നജീബായി അവതരിപ്പിക്കുന്നു, നോവലിന്റെ ആദ്യകോപ്പി അയാള്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ശുകൂര്‍ എന്ന അയാളുടെ പേരും സ്വത്വവും പോലും പൊതുസമൂഹത്തിന് മുന്നില്‍ നജീബായി അവതരിപ്പിക്കുന്നു. (ഈ വിവാദം മറനീക്കുന്നത് വരെ എത്ര പേര്‍ക്കറിയാം അയാളുടെ പേര് ശുക്കൂര്‍ ആയിരുന്നു എന്ന്??.)

ബെന്യാമിന്‍ സാഹിത്യകമ്പോളത്തില്‍ വില്‍പ്പനക്ക് വെച്ചത് ആടുജീവിതമല്ല, നജീബ് എന്ന വ്യക്തിയെത്തന്നെയാണ്. നോവലിന്റെ മാര്‍ക്കറ്റിങ്ങിന് അത് അത്യാവശ്യമായിരുന്നു. ജീവിച്ചിരിക്കുന്ന ഒരാള്‍ കടന്ന് പോയ പച്ചയായ ജീവിതാനുഭവങ്ങള്‍ എന്ന ബാക്ക് ഗ്രൗണ്ടാണ് ആ നോവലിന് വായനക്കാരെ കൂട്ടിയത്. ഒരു സാഹിത്യസൃഷ്ടി എന്നതിലപ്പുറം വായനയുടെ ഗ്രാവിറ്റിയും വൈകാരികതയും സൃഷ്ടിച്ചത് നജീബ് (അതായത് ശുകൂര്‍) വായനക്കാരന്റെ മനസ്സില്‍ കിടന്ന് നീറിപ്പുകഞ്ഞത് കൊണ്ട് കൂടിയാണ്.

നോവല്‍ സിനിമയാക്കിയപ്പോള്‍ അതിന്റെ പ്രമോഷനും മുന്നില്‍ നജീബിനെ കൊണ്ട് വന്നു. മാര്‍ക്കറ്റിങ് തന്ത്രങ്ങളും അതിന്റെ തട്ടിപ്പുകളുമൊന്നും അറിയാത്ത ഒരു സാധാരണക്കാരന്‍.. റിയല്‍ സ്റ്റോറി എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്നു. സിനിമയുടെ എല്ലാ ഫോക്കസും അഭിമുഖങ്ങളും നജീബ് അഥവാ ശുകൂറില്‍ കേന്ദ്രീകരിക്കുന്ന സമയത്ത് നോവലില്‍ നജീബ് നടത്തിയ മൃഗരതിയുടെ കാര്യം കഥാകൃത്ത് തന്നെ വിവാദമാക്കുന്നു, ഷൂട്ട് ചെയ്തു എന്ന് പറയുന്നു, സംവിധായകന്‍ പറയുന്നു ഷൂട്ട് ചെയ്തിട്ടില്ല എന്ന്.. (അതിന്റെ സത്യാവസ്ഥ എന്തോ ആകട്ടെ), ഈ സിനിമ വലിയ ചര്‍ച്ചയാകുന്ന സമയത്ത് സിനിമയിലില്ലാത്ത ഇക്കാര്യം കൊത്തിവലിക്കാന്‍ പൊതുസമൂഹത്തിലേക്ക് വിട്ടുകൊടുത്തത് കഥാകൃത്ത് തന്നെ. അതാണ് പുസ്തകത്തിന് വേണ്ട ഇനിയുള്ള മാര്‍ക്കറ്റിംഗ്.

ഒരു ബലിയാടിനെപ്പോലെ മുന്നില്‍ നിര്‍ത്തിയ ആ പാവം മനുഷ്യന്റെ മാനസികാവസ്ഥ ആരുടെയെങ്കിലും മനസ്സിലൂടെ കടന്നു പോയോ.. ഇല്ല. എന്ത് പറയണം എന്ത് പറയരുത് എന്നൊക്കെ പഠിപ്പിച്ചു വിട്ടാല്‍ അതുപോലെ പറയാന്‍ തയ്യാറാവേണ്ടിവരുന്ന ഒരു നിസ്സഹായന്‍. ജീവിതമാര്‍ഗ്ഗമില്ലാത്ത ഒരു പാവം പ്രവാസി.
അയാളും അയാളുടെ ജീവിതവുമാണ് സമൂഹമധ്യത്തില്‍ അപമാനിക്കപ്പെട്ടത്. മൃഗരതിയുടെ പാപമേറ്റു വാങ്ങേണ്ടി വന്നത്.. ഇനിയുള്ള കാലവും ആ കുത്തുവാക്കുകള്‍ അയാള്‍ക്ക് കേള്‍ക്കേണ്ടി വരും, പരിഹാസത്തോടെയുള്ള നോട്ടം അനുഭവിക്കേണ്ടി വരും. അയാളെ മുന്നില്‍ നിര്‍ത്തി നോവല്‍ വിറ്റഴിച്ചതിന്റെ ബാക്കിപത്രമാണത്. അല്ലാതെ ഒരു സാഹിത്യസൃഷ്ടിയില്‍ കഥാപാത്ര രചന നടത്തിയതിന്റെ വിഷയമല്ല, എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയവുമല്ല. ജീവിതാനുഭവങ്ങളില്‍ വെന്തുരുകിയ ഒരു പാവം മനുഷ്യനെ വെച്ച് നടത്തിയ നാണം കെട്ട മാര്‍ക്കറ്റിങിന്റെ വിഷയമാണ്.

 

Tags