ജയശങ്കര്‍ സിപിഐ വിട്ട് ബിജെപിയിലേക്കോ? വര്‍ഷങ്ങളായുള്ള അടുപ്പം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയേക്കും

Adv. A Jayashankar

ജയശങ്കറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഏറെനാളായി ബിജെപി അനുകൂലമായി മാറിയിരുന്നു എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സിപിഎമ്മിന്റെ ചില നയങ്ങളെ തുറന്നു വിമര്‍ശിക്കുമ്പോഴും, അദ്ദേഹം ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ചില തീരുമാനങ്ങളെ പ്രശംസിച്ചു.

കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കര്‍ സിപിഐ അംഗത്വം ഉപേക്ഷിച്ചതോടെ ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. ഹൈക്കോടതി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിശ്ചിത കാലാവധിക്കുള്ളില്‍ അംഗത്വം പുതുക്കിയില്ല.

സിപിഐയുമായുള്ള ജയശങ്കറിന്റെ ബന്ധം എപ്പോഴും സംഘര്‍ഷഭരിതമായിരുന്നു. 2021-ല്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ അംഗത്വം പുതുക്കാതിരിക്കുകയും ലെവി തുക തിരികെ അയക്കുകയും ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത് പാര്‍ട്ടിക്ക് തലവേദനയായതാണ് കാരണം. പിന്നീട് കണ്‍ട്രോള്‍ കമ്മീഷന്‍ ഇടപെടലോടെ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും, ഇത്തവണ അദ്ദേഹം സ്വമേധയാ ഒഴിവാകുകയായിരുന്നു.

ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന ജയശങ്കറിന്റെ ശൈലി സിപിഐ അംഗത്തിന് ഒത്തുപോകുന്നതല്ലായിരുന്നു. ചാനല്‍ ഡിബേറ്റുകളില്‍ സിപിഎം പ്രതിനിധികള്‍ പോലും അദ്ദേഹത്തോടൊപ്പമുള്ള പരിപാടികള്‍ ഒഴിവാക്കിയിരുന്നു.

ജയശങ്കറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഏറെനാളായി ബിജെപി അനുകൂലമായി മാറിയിരുന്നു എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സിപിഎമ്മിന്റെ ചില നയങ്ങളെ തുറന്നു വിമര്‍ശിക്കുമ്പോഴും, അദ്ദേഹം ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ചില തീരുമാനങ്ങളെ പ്രശംസിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളോട് അദ്ദേഹം കാണിച്ചിരുന്ന സൗഹൃദപരമായ സമീപനവും ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും വിശകലനങ്ങളിലും ഇടതുപക്ഷത്തിന്റെ അച്ചടക്കവും ആശയപരമായ അടുപ്പവും നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. സമീപകാലത്ത് ചില ഇടതു നീരീക്ഷകര്‍ ബിജെപിയിലേക്ക് ചേക്കേറിയ സാഹചര്യത്തില്‍ ജയശങ്കറിന്റെ നീക്കവും അതേ ദിശയിലാണെന്ന സൂചനകള്‍ ശക്തമാണ്.

ടിവി ഡിബേറ്റുകളില്‍ ജയശങ്കര്‍ ഒരു 'ലെഫ്റ്റ് വോയ്‌സ്' ആയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഏറെയും സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമെതിരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജയശങ്കര്‍ ഉയര്‍ത്തിയ നിരീക്ഷണങ്ങള്‍ ബിജെപി ക്യാമ്പിന് ആശ്വാസകരമായിരുന്നു. അതുകൊണ്ടുതന്നെ, എല്‍ഡിഎഫിന് ഭരണം നഷ്ടമായതിന്റെ പിന്നാലെ സിപിഐ വിടാനുള്ള തീരുമാനം ബിജെപിയിലേക്കുള്ള മുന്നൊരുക്കമാണോ എന്ന ചോദ്യം രാഷ്ട്രീയ കേരളം ഉയര്‍ത്തുന്നുണ്ട്.

Tags