കർക്കിടക മാസത്തിലെ ദുരിതങ്ങളകലാനായി ക്ഷേത്രത്തിൽ കാഴ്ചകൾ സമർപ്പിച്ച് ഒരു നാട്


കർക്കിടകത്തിൽ ആടിവേടന്‍ തെയ്യം വീടുകളിലെത്തുന്നതൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു പ്രദേശത്തെ ജനങ്ങൾ കർക്കടക മാസത്തിലെ ദുരിതങ്ങളകലാനായി ക്ഷേത്രത്തിൽ കാഴ്ചകൾ സമർപ്പിക്കുന്ന ഒരു അപൂർവമായ ചടങ്ങുണ്ട്. കണ്ണൂർ കരിവെള്ളൂർ നിവാസികളാണ് നൂറ്റാണ്ടുകളായി ഈ ആചാരത്തെ പിന്തുടരുന്നത്.
tRootC1469263">ആദികൾ വ്യാധികൾ നിറഞ്ഞ കള്ളക്കർക്കടകത്തിൽ ദുരിതങ്ങളകലാനായി കരിവെള്ളൂരപ്പന് മുന്നിൽ പ്രദേശവാസികൾ കാഴ്ചകൾ സമർപ്പിക്കുന്നു. നൂറ്റാണ്ടുകളായി തുടരുന്ന ആചാരം ഇന്നും മുറ തെറ്റാതെ പിന്തുടരുന്നു. കരിവെള്ളൂർ വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നാണ് പ്രധാന കാഴ്ച വരവ്.

ഈ ക്ഷേത്രങ്ങളിലെ കർക്കിടക സംക്രമ അടിയന്തരത്തിനുശേഷം ആചാരക്കാരും ഭക്തജനങ്ങളും ആർപ്പുവിളി ആരവങ്ങളോടെ കാഴ്ച ദ്രവ്യങ്ങൾ ശിവക്ഷേത്രത്തിൽ എത്തിക്കും. കാഴ്ചയായി സമർപ്പിക്കുന്ന ചക്കകൾ ക്ഷേത്രവുമായി ബന്ധപ്പെട്ട കിണറുകളിലാണ് സൂക്ഷിക്കുന്നത്. നായർ തറവാട്ടിൽ നിന്ന് വ്രതമനുഷ്ഠിച്ചുവരുന്ന അണുക്കരാണ് കാഴ്ചവരവിനെ ക്ഷേത്രത്തിലേക്ക് ആനയിക്കാറ്.
മറ്റു ജാതി വിഭാഗക്കാരും കാഴ്ചദ്രവ്യങ്ങളുമായി ക്ഷേത്രത്തിലെത്തും. ശാലിയ വാണിയ വിഭാഗക്കാർ 16 പണവും വാണിയ കാവ് തീയ്യ വിഭാഗക്കാർ വെളിച്ചെണ്ണയും സമർപ്പിക്കും. തുടർന്ന് ക്ഷേത്രത്തിൽ സമർപ്പിച്ച കാഴ്ചകൾ കർക്കിടകം ഒന്നിനാണ് പൂജയ്ക്ക് ശേഷം ദേവന് നിവേദിക്കുന്നത്.