ട്വല്‍ത്ത് ഫെയില്‍ സിനിമ, 12-ാം ക്ലാസില്‍ ഹിന്ദിയൊഴികെ എല്ലാറ്റിലും പൊട്ടി, ഐപിഎസ് ഓഫീസര്‍ മനോജ് കുമാര്‍ ശര്‍മയുടെ യഥാര്‍ത്ഥ ജീവിത കഥ ഇതാ

vikrant massey 12th fail
vikrant massey 12th fail

ന്യൂഡല്‍ഹി: വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത് വിക്രാന്ത് മാസി നായകനായി ഇന്ത്യയൊട്ടുക്കും വിദേശത്തും പ്രേക്ഷകപ്രിയം നേടിയ സിനിമയാണ് ട്വില്‍ത്ത് ഫെയില്‍. ഐപിഎസ് ഓഫീസര്‍ മനോജ് കുമാര്‍ ശര്‍മ്മയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് ട്വല്‍ത്ത് ഫെയില്‍ എന്ന പേരില്‍ സിനിമയാക്കിയത്. വിക്രാന്ത് മാസിയുടെ തകര്‍പ്പന്‍ അഭിനയം കൂടിയായതോടെ എക്കാലത്തേയും മികച്ച ഇന്ത്യന്‍ സിനിമയുടെ പട്ടികയിലാണിപ്പോള്‍ ട്വല്‍ത്ത് ഫെയില്‍.

tRootC1469263">

തീയേറ്ററില്‍ ഏറെ കൈയ്യടി നേടിയ സിനിമ അടുത്തിടെയാണ് ഒടിടിയില്‍ എത്തിയത്. ഇതോടെ സിനിമ എക്കാലത്തേയും മികച്ച റേറ്റിംഗ് നേടുകയും ചെയ്തു. ഒടിടിയില്‍ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍, പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രമായി ഇത് മാറി. സിനിമ സൂപ്പര്‍ഹിറ്റായതോടെ മനോജ് കുമാര്‍ ശര്‍മയുടെ യഥാര്‍ത്ഥ ജീവിതകഥയറിയാന്‍ പ്രേക്ഷകര്‍ തിരക്കുകൂട്ടുകയാണ്.

മധ്യപ്രദേശിലെ മൊറേന ജില്ല സ്വദേശിയായ ശര്‍മ 1977 ല്‍ ബില്‍ഗാവ് എന്നറിയപ്പെടുന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. പിതാവ് കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. സിനിമയില്‍ കണ്ടതുപോലെ കുട്ടിക്കാലത്ത് ശര്‍മയ്ക്ക് പഠനത്തില്‍ ഒട്ടും താത്പര്യമില്ലായിരുന്നു. ഒന്‍പതിലും പത്താം ക്ലാസിലും മൂന്നാം ഡിവിഷന്‍ മാത്രമേ നേടിയിട്ടുള്ളൂ. പന്ത്രണ്ടാം ക്ലാസില്‍, ഹിന്ദി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും ശര്‍മ പരാജയപ്പെട്ടു. ഈ സമയത്താണ് പ്രണയത്തിലായത്, അത് ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചു.

ശര്‍മ ശ്രദ്ധ ജോഷിയുമായി പ്രണയത്തിലായതോടെയാണ് പ്രണയിനിക്കായി വീണ്ടും പഠിക്കണമെന്ന ചിന്തയുണരുന്നത്. അവളോടുള്ള സ്‌നേഹമാണ് ആത്യന്തികമായി ജീവിതലക്ഷ്യം മാറ്റിമറിച്ചതെന്ന് മനോജ് കുമാര്‍ പറയുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ശ്രദ്ധയോട് ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നില്ല. പിന്നീടാണ് പ്രണയം തുറന്നുപറയുന്നത്.

പ്രണയിനിക്കുവേണ്ടി തന്റെ ജീവിതത്തില്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ വേണ്ടി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഈ തീരുമാനം സുഗമമായിരുന്നില്ല. പരീക്ഷകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കുമായുള്ള ഫീസ് അടക്കുന്നതിനായി, ശര്‍മ എല്ലാത്തരം ജോലികളും ചെയ്തിരുന്നു. ടെമ്പോ ഓടിക്കുന്നത് മുതല്‍ ഡല്‍ഹിയിലെ സമ്പന്നരുടെ നായ്ക്കളെ പരിപാലിക്കുന്ന ജോലിപോലും ചെയ്യേണ്ടിവന്നു. ഒരു ഘട്ടത്തില്‍ ഡല്‍ഹിയിലെ തെരുവുകളിലും ഉറങ്ങി.

ഡല്‍ഹിയിലെ ഒരു ലൈബ്രറിയില്‍ പ്യൂണായി ജോലി ചെയ്യവെ ഒട്ടേറെ പ്രശസ്തരുടെ ജീവിതകഥ വായിക്കുകയുണ്ടായി. ഇതാണ് യുപിഎസ്സി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പില്‍ ഒരിക്കലും തളരില്ല എന്ന മനോഭാവം വളര്‍ത്തിയെടുക്കാന്‍ ശര്‍മയെ സഹായിച്ചത്. ലൈബ്രറിയില്‍, മാക്‌സിം ഗോര്‍ക്കി, എബ്രഹാം ലിങ്കണ്‍ മുതല്‍ കവി ഗജാനന്‍ മാധവ് മുക്തിബോധ് വരെയുള്ള പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളും അവരുടെ ജീവിതവും താന്‍ വായിച്ചുവെന്നും അതിന് ശേഷമാണ് ജീവിതത്തിന്റെയും കഠിനാധ്വാനത്തിന്റെയും അര്‍ത്ഥം തനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറയുന്നു.

യു.പി.എസ്.സി സി.എസ്.ഇ പരീക്ഷയില്‍ മൂന്ന് തവണ തോറ്റെങ്കിലും, നാലാം ശ്രമത്തില്‍ വിജയം കണ്ടെത്തി. 121-ാം റാങ്കോടെ അദ്ദേഹം പരീക്ഷയില്‍ വിജയിക്കുകയും ഐപിഎസ് ഓഫീസറായി മാറുകയും ചെയ്തു.

ഇന്ന്, മനോജ് കുമാര്‍ ശര്‍മ മുംബൈ പോലീസില്‍ അഡീഷണല്‍ കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നു, അദ്ദേഹത്തിന്റെ ശൈലി കാരണം സേനയില്‍ സിംഗം എന്നും സിംബ എന്നും അറിയപ്പെടുന്നു. ഭാര്യ ശ്രദ്ധ ജോഷി, ഒരു ഐആര്‍എസ് ഉദ്യോഗസ്ഥയാണ്.

വാസ്തവത്തില്‍, ശ്രദ്ധയുമായുള്ള പ്രണയമില്ലായിരുന്നെങ്കില്‍ താന്‍ ഇവിടെ എത്തില്ലായിരുന്നു എന്നാണ് മനോജ് കുമാര്‍ പറയുന്നത്. സ്‌നേഹമില്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല എന്ന് താന്‍ എപ്പോഴും വിശ്വസിക്കുന്നു. താന്‍ ആദ്യമായി അവളെ കണ്ടുമുട്ടിയത് വിവരിച്ച ശര്‍മ അന്ന് ആ പേരില്‍ മാത്രമാണ് താന്‍ ആകര്‍ഷിച്ചതെന്ന് വെളിപ്പെടുത്തി. ഉത്തരാഖണ്ഡ് സ്വദേശിയാണ് നിലവില്‍ മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ശ്രദ്ധ.

Tags