യുവത്വം തമ്മിൽ ഏറ്റുമുട്ടുന്ന കല്ല്യാശ്ശേരിയിൽ ഇത്തവണ തീപാറും

യുവത്വം തമ്മിൽ ഏറ്റുമുട്ടുന്ന കല്ല്യാശ്ശേരിയിൽ ഇത്തവണ തീപാറും

കല്ല്യാശ്ശേരി: ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കല്ല്യാശ്ശേരി മണ്ഡലത്തിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. കണ്ണൂര്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ യുവത്വം ഏറ്റുമുട്ടുന്ന ഏക മണ്ഡലമാണ് കല്ല്യാശ്ശേരി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വിജിന്‍ (31), യു.ഡി. എഫ്. സ്ഥാനാര്‍ഥി അഡ്വ: കെ. ബ്രിജേഷ് കുമാര്‍ (42), എന്‍.ഡി.എ. സ്ഥാനാര്‍ഥി അരുണ്‍ കൈതപ്രം (27) എന്നിവരാണ് ഇവിടെ പരസ്പ്പരം ഏറ്റുമുട്ടുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജിനും യുഡിഎഫ് സ്ഥാനാര്‍ഥി ബ്രിജേഷും ഇതേ മണ്ഡലത്തില്‍ പ്പെട്ടവരാണെങ്കിൽ എന്‍.ഡി.എ. സ്ഥാനാര്‍ഥി അരുണ്‍ ചക്കരക്കല്ല് സ്വദേശിയാണ്. മാത്രമല്ല കണ്ണൂര്‍ ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി കൂടിയാണ് അരുണ്‍.

അതേസമയം വിജിന്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റാണെങ്കില്‍ ബ്രിജേഷ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇരുവരും പയ്യന്നൂര്‍ കോളേജ് യൂണിയന്റെ മുന്‍ ചെയര്‍മാന്‍മാരുമായിരുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, പട്ടുവം, മാട്ടൂല്‍ എന്നിങ്ങനെ 10 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിലെ മാടായി, മാട്ടൂൽ പഞ്ചായത്തുകൾ ഒഴികെ ബാക്കിയെല്ലാം ഇടതുകോട്ടകളാണ്.

കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ആദ്യതിരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. അന്ന് കോണ്‍ഗ്രസിലെ പി.ഇന്ദിരയെ 29,946 വോട്ടിനും 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തന്നെ അമൃത രാമകൃഷ്ണനെ 42,891 വോട്ടിനുമാണ് ടി.വി.രാജേഷ് പരാജയപ്പെടുത്തിയത്. പത്ത് വര്‍ഷം കൊണ്ട് 1700 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ നടന്ന മണ്ഡലത്തില്‍ ഇക്കുറി ഭൂരിപക്ഷം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് എല്‍ ഡി എഫ്. യുവനിരയിലെ കരുത്തനായ നേതാവിനെ സ്ഥാനാർഥിയാക്കിയതും ഇത് ലക്ഷ്യം വച്ച് തന്നെയാണ്.

ഇടതിന്റെ ചെങ്കോട്ട പിടിച്ചടക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് കല്ല്യാശ്ശേരിയില്‍ വിപുലമായ സുഹൃദ് വലയമുള്ള ബ്രിജേഷിനെ യു ഡി എഫ് കളത്തിലിറക്കിയിരിക്കുന്നത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനയുടെ സംസ്ഥാന നേതാവായും ഇപ്പോള്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന ബ്രിജേഷിന്റെ സ്വന്തം നാടാണ് കല്ല്യാശ്ശേരി.

ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുകയും മതേതര വോട്ടുകള്‍ പരമാവധി പിടിച്ചെടുക്കുകയും ചെയ്താല്‍ കല്ല്യാശ്ശേരിയുടെ ചരിത്രം തിരുത്താനാകുമെന്ന കണക്കു കൂട്ടലിലാണ് ബ്രിജേഷ്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ എന്‍.ഡി.എ.ക്ക് 11,036 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ അത് 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും 2020ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താനായില്ല. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ നേടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബി.ജെ.പി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റായ അരുണിനെ രംഗത്തിറക്കിയിരിക്കുന്നത്.

The post യുവത്വം തമ്മിൽ ഏറ്റുമുട്ടുന്ന കല്ല്യാശ്ശേരിയിൽ ഇത്തവണ തീപാറും first appeared on Keralaonlinenews.

Tags