പണമില്ലാതെയും യാത്രകൾ ചെയ്യാം; നടന്നും ലിഫ്റ്റടിച്ചും ഉലകം ചുറ്റി പത്തൊമ്പതുകാരൻ

യാത്രകളെ സ്നേഹിക്കുന്നവർക്ക് മാത്യകയാക്കാവുന്ന ഒരാളാണ് മഹാരാഷ്ട്ര നാഗ്പൂർ സ്വദേശിയായ രോഹൻ അഗർവാൾ. 19 വയസ്സുകാരനായ രോഹൻ ഒരു രൂപപോലും ചെലവാക്കാതെ നടന്നും ലിഫ്റ്റടിച്ചും ഉലകം ചുറ്റുകയാണ് ഇപ്പോൾ.
2020 ആഗസ്ത് 25 ന് നാഗ്പൂരിൽ നിന്ന് വാരണാസിയിലേക്കായിരുന്നു രോഹന്റെ ആദ്യ യാത്ര..അന്ന് പ്രായം18 ..അന്ന് തുടങ്ങിയ യാത്രയാണ് ഇപ്പോൾ മണിയറയിൽ എത്തി നിൽക്കുന്നത്. ഇതുവരെ 15 സംസ്ഥാനങ്ങൾ പിന്നിട്ടു. കണ്ടും കേട്ടും സഞ്ചരിച്ചും പഠിക്കുന്ന ഗുരുകുല സംബ്രദായത്തിൽ ആകൃഷ്ടനായാണ് രോഹൻ ലോകം കാണാൻ ഇറങ്ങിയത്. ബി കോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന രോഹൻ യാത്രയ്ക്കായി പഠനമുപേക്ഷിച്ചു. നടന്നും കാണുന്ന വണ്ടികളിൽ ലിഫ്റ്റ് ചോദിച്ചുമാണ് ഇന്ന് യാത്ര.
tRootC1469263">ഒരു രൂപ പോലും മുടക്കാതെയാണ് യാത്ര. ആകെ കയ്യിലുള്ളത് ഒരു ബാഗ് ആണ്. അതിലാകട്ടെ കുറച്ചു തുണികളും ഫോണും പവർ ബാങ്കും മാത്രം..അമ്പലങ്ങൾ, പള്ളികൾ തുടങ്ങി സുരക്ഷിതമെന്ന് തോന്നുന്നിടത്തെല്ലാം അന്തിയുറങ്ങും. അല്ലെങ്കിൽ പോകുന്ന സ്ഥലങ്ങളെക്കുറിച്ചു നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും ഇതിലൂടെ യാത്രാവിവരം അറിയുന്നവരാണ് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നത്. പയ്യന്നൂർ മണിയറയിലെത്തിയ രോഹന്
ഇത്തവണ താമസ സൗകര്യമൊരുക്കിയത് ബുള്ളറ്റിൽ കാശ്മീർ യാത്ര നടത്തി ശ്രദ്ധനേടിയ മണിയറ സ്വദേശിയും അധ്യാപികയുമായ അനീഷയും മകൾ മധുരിമയുമാണ്.

രണ്ടു മാസം മുൻപ് കേരളത്തിലെത്തിയ രോഹൻ പത്തനം തിട്ട , പാലക്കാട് ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളും സന്ദർശിച്ചു കഴിഞ്ഞു. കേരളത്തിലെ ഏറെ ഇഷ്ട്ടപ്പെട്ട സ്ഥലം ഇടുക്കിയാണെന്നും അവിടെയുള്ള മനുഷ്യർ ഏറെ സ്നേഹമുള്ളവരാണെന്നുമാണ് രോഹൻ പറയുന്നത്.
യാത്രയ്‌ക്കൊപ്പം പ്ലാസ്റ്റിക്കിനെതിരെ സന്ദേശം നൽകുകയും പോകുന്നിടങ്ങളിലെല്ലാം നാട്ടുകാർക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട് ഈ മിടുക്കൻ. രോഹന്റെ യാത്രകളോട് ആദ്യം താല്പര്യം ഇല്ലാതിരുന്ന വീട്ടുകാർ ഇന്ന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മനുഷ്യർ എല്ലാവരും ഒരുപോലെ അല്ലായെന്നും ജാതിയും മതവുമെല്ലാം നോക്കി മാത്രമേ ആളുകൾ പരസ്പരം സഹായിക്കൂവെന്നുമായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നതെന്നും എന്നാൽ എന്റെ യാത്രകളിൽ അങ്ങനെ ഒരു ദുരനുഭവവും ഉണ്ടായില്ലെന്നും രോഹൻ പറയുന്നു.
നാഗ്പൂരിൽ വ്യാപാരം നടത്തുന്ന രമേശിന്റേയും സീമയുടെയും മകനാണ് റോഹൻ. ആറാം ക്ലാസ്സുകാരി കനക് ആണ് സഹോദരി. യാത്രകളിൽ നിന്ന് ലഭിക്കുന്ന അറിവോളം മറ്റൊന്നിൽ നിന്നും ലഭിക്കില്ലെന്നാണ് രോഹൻ പറയുന്നത്. ഇന്ത്യ മുഴുവൻ കണ്ട ശേഷം സൈബീരിയയിലേക്ക് പോവുകയാണ് രോഹൻ്റെ ലക്ഷ്യം.