പാക് ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും

google news
sulfikkar

അമൃത്സര്‍: പാക് ജയിലിൽ മരിച്ച പാലക്കാട് കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. സുൾഫിക്കറിന്‍റെ വിദേശത്തുള്ള സഹോദരൻമാരിൽ ഒരാൾ അമൃത്സറിൽ എത്തി മൃതദേഹം സ്വീകരിക്കും. എന്നാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല. അമൃത്സറിൽ തന്നെ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. പഞ്ചാബ് അതിർത്തിയിൽ  എത്തിച്ച മൃതദേഹം അമൃത്സർ കളക്ടർ ഇന്നലെ ഏറ്റു വാങ്ങിയിരുന്നു.

മൃതദേഹം ഏറ്റുവാങ്ങേണ്ടതില്ലെന്ന എന്നായിരുന്നു നേരത്തെ ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. സുൾഫിക്കറിന് ഐഎസ് ബന്ധമുണ്ടായിരുന്നുവെങ്കില്‍ മൃതദേഹം സ്വീകരിക്കില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താൻ ജയിലില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി എന്നാണ് പൊലീസിൽ നിന്ന് വിവരം ലഭിച്ചിരിക്കുന്നത്.

അതിനാൽ മൃതദേഹം സ്വീകരിക്കാൻ പ്രയാസമില്ലെന്നും, നേരത്തെ ചില അന്വേഷണ ഏജൻസികൾ സുൾഫിക്കറെ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ബന്ധു പ്രതികരിച്ചിരുന്നു. 2017 ലാണ് സുള്‍ഫിക്കര്‍ അവസാനമായി നാട്ടിലെത്തിയത്. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് സുള്‍ഫിക്കറിന്‍റെ പിതാവ് അബ്‍ദുള്‍ ഹമീദ് നേരത്തെ വിശദമാക്കിയത്. എവിടെയാണന്നോ എന്താണ് ചെയ്യുന്നതെന്നോ ഉള്ള ഒരു വിവരവും കുടുംബത്തിന് ഉണ്ടായിരുന്നില്ല.

സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഐബിയില്‍ നിന്നും മുമ്പ് സുള്‍ഫിക്കറിനെ അന്വേഷിച്ച് എത്തിയിരുന്നു. എന്‍ഐഎ അന്വേഷിച്ച് വന്നിട്ടില്ലെന്നും അബ്‍ദുള്‍ ഹമീദ് പറഞ്ഞിരുന്നു. ഇത്രയും കാലമായിട്ടും സുള്‍ഫിക്കറിനെ കാണാതായി എന്നുള്ള വിവരം മാത്രമാണ് അറിഞ്ഞിട്ടുണ്ടായിരുന്നത്. ഐബി അടക്കം അന്വേഷിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. സുള്‍ഫിക്കര്‍ എവിടെ പോയി എന്ന് പോലും സ്ഥിരീകരിക്കാൻ ഇത്രയും വര്‍ഷമായിട്ട് അവര്‍ക്ക് സാധിച്ചില്ലെന്നും സഹോദരൻ പ്രതികരിച്ചിരുന്നു. നേരത്തെ, ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ഭാര്യ സുള്‍ഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്ന് പ്രദേശവാസികള്‍ വിശദമാക്കുന്നത്. 

Tags