ആലുവ നഗരമധ്യത്തിൽ യുവാവിനെ മർദ്ദിച്ച് സ്വർണവും പണവും കവർന്നു
ആലുവ: ആലുവ നഗരമധ്യത്തിൽ യുവാവിനെ മർദ്ദിച്ച് സ്വർണവും പണവും കവർന്നു. കോടനാട് സ്വദേശി ജോഫിനാണ് ക്രൂരമായ മർദ്ദനത്തിനിരയായത്. ഇന്നലെ പുലർച്ചെ റെയിൽവെ സ്റ്റേഷനിലേക്ക് നടന്നു പോകവെയായിരുന്നു ആക്രമണം. കെഎസ്ആർടിസി ബസിൽ ആലുവ ബാങ്ക് ജംഗ്ഷനിൽ വന്നിറങ്ങിയ ശേഷം കോഴിക്കോടേക്ക് പോകുവാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ജോഫിൻ.
എന്നാൽ റെയിൽവെ സ്റ്റേഷനിലേക്ക് പോകുവാനുള്ള വഴി കൃത്യമായി അറിയാത്തതിനാൽ ഇയാൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഗുഡ്‌ഷെഡ് ഭാഗം വഴി നടന്നു പോവുകയായിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന അക്രമികൾ ഇയാളെ പിടിച്ച് വെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അതിന് ശേഷം ഇയാളെ ക്രൂരമായി സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദിച്ച് അവശനാക്കി കനാലിലിട്ടുവെന്നും പരാതിയിലുണ്ട്.
ഇയാളുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയും കയ്യിലുണ്ടായിരുന്ന 5000 രൂപയും അക്രമികൾ പിടിച്ചെടുത്തു. പ്രതിരോധിക്കാനുള്ള ശ്രമം യുവാവ് നടത്തിയെങ്കിലും സംഘം ചേർന്ന് പിടിച്ചുവെക്കുകയായിരുന്നു.അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഒരു കുഞ്ഞിനെ ഇവിടെ നിന്നും കാണാതെ പോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
.jpg)

