അന്ന് ധൂര്‍ത്ത് ആരോപിച്ചു, വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുമോ സര്‍ക്കാര്‍?

vd satheesan

നിലവില്‍ 25 മണിക്കൂര്‍ 80 ലക്ഷം രൂപയ്ക്കാണ് കരാര്‍ പ്രകാരം പറന്നിരുന്നത്.

കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന്റെ കരാര്‍ കാലാവധി അവസാനിച്ചു. ഇതേ തുടര്‍ന്ന് ഹെലികോപ്ടര്‍ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്‍ പൊലീസിന് പുതിയ ശുപാര്‍ശ നല്‍കി. ആവശ്യമുള്ളപ്പോള്‍ മാത്രം പൊലീസിന് ഉപയോഗിക്കാമെന്നും ഒരു മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കില്‍ പറക്കാമെന്നുമാണ് ചിപ്‌സണ്‍ ഏവിയേഷന്റെ പുതിയ ശുപാര്‍ശ. നിലവില്‍ 25 മണിക്കൂര്‍ 80 ലക്ഷം രൂപയ്ക്കാണ് കരാര്‍ പ്രകാരം പറന്നിരുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരിക്കെ ആണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ആദ്യം പവന്‍ ഹന്‍സ് എന്ന കമ്പനിയുമായാണ് കരാറിലേര്‍പ്പെട്ടിരുന്നത്. പിന്നീടാണ് ചിപ്‌സണ്‍ ഏവിയേഷനുമായി കരാറുണ്ടായത്. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത് വലിയ ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷത്തുണ്ടായിരുന്ന കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ എത്തിയതിനിടെ ഹെലികോപ്ടറിന്റെ കരാര്‍ കാലാവധി അവസാനിച്ചതോടെ കരാര്‍ നീട്ടുമോ എന്നതില്‍ ആകാംക്ഷയുണ്ട്.

കരാര്‍ നീട്ടുന്നത് സംബന്ധിച്ചു ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ആണ് തീരുമാനമെടുക്കേണ്ടത്. കരാര്‍ നീട്ടണമെന്ന ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് ധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചു ശനിയാഴ്ച വൈകുന്നേരത്തുള്ളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കാതിരുന്നതോടെ ആണ് കരാര്‍ അവസാനിച്ചത്. പിന്നാലെ ആണ് ചിപ്‌സണ്‍ ഏവിയേഷന്‍ പൊലീസിന് പുതിയ ശുപാര്‍ശ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് നാല് ലക്ഷം രൂപ നിരക്കില്‍ ഹെലികോപ്ടര്‍ അനുനവദിക്കാമെന്നാണ് പുതിയ ശുപാര്‍ശ. നേരത്തെ ഒരു മാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമായിരുന്നു നിരക്ക്.

Tags