യുവാവ് ഇസ്രയേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ ഭാര്യയുടെ ആത്മഹത്യ ; പിന്നില്‍ പലിശയ്ക്ക് പണം നല്‍കുന്നവരുടെ ഭീഷണിയെന്ന് പരാതി

suicide

കോവിഡ് കാലത്തുണ്ടായ ബിസിനസ് നഷ്ടത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജിനേഷ് ബീനാച്ചി സ്വദേശികളായ രണ്ടുപേരില്‍നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായാണ് കുടുംബത്തിന് ലഭിച്ച വിവരം


വയനാട് സ്വദേശി കോളിയാടി പെലക്കുത്തു വീട്ടില്‍ ജിനേഷ് സുകുമാരന്‍(38) ഇസ്രയേലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിലും ഭാര്യ രേഷ്മ(34) നാട്ടിലെ വീട്ടില്‍ ജീവനൊടുക്കിയതിലും ഗുരുതര ആരോപണവുമായി കുടുംബം. പലിശയ്ക്ക് പണം നല്‍കുന്നവരുടെ പങ്ക് ആരോപിച്ച് കുടുംബം പരാതി നല്‍കി. പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്നാണ് മകളുടെ ആത്മഹത്യയെന്ന് കാണിച്ച് രേഷ്മയുടെ അമ്മ ഷൈലയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് ഇസ്രയേലില്‍വെച്ച് ജിനേഷിനെ അദ്ദേഹം ജോലി ചെയ്യുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിനേഷ് കെയര്‍ ഗിവറായി ജോലി ചെയ്യുന്ന അതേ വീട്ടില്‍ തന്നെയാണ് അദ്ദേഹത്തെയും വയോധികയായ വീട്ടുടമസ്ഥയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നാലെ കഴിഞ്ഞ 30നാണ് കോളിയാടിയിലെ വീട്ടില്‍ രേഷ്മ ആത്മഹത്യ ചെയ്തത്.
കോവിഡ് കാലത്തുണ്ടായ ബിസിനസ് നഷ്ടത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജിനേഷ് ബീനാച്ചി സ്വദേശികളായ രണ്ടുപേരില്‍നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായാണ് കുടുംബത്തിന് ലഭിച്ച വിവരം. ഇത് പരാതിയിലും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഈടായി ചെക്ക് ലീഫും മുദ്രപത്രങ്ങളും ജിനേഷില്‍നിന്ന് ഒപ്പുവെച്ച് ഈടായി വാങ്ങിയിരുന്നു. പണം കടം തന്നവര്‍ പറഞ്ഞതു പ്രകാരം ജിനേഷ് പതിനഞ്ച് ലക്ഷത്തിനടുത്ത് ചുള്ളിയോട് സ്വദേശിക്ക് നല്‍കിയിരുന്നു. ബാക്കിയുള്ള തുകയും പലപ്പോഴായി മടക്കി നല്‍കി. എന്നാല്‍ തനിക്ക് പണം ലഭിച്ചില്ലെന്നും ഇനിയും 20 ലക്ഷം കിട്ടാനുണ്ടെന്നും കാണിച്ച് ചുള്ളിയോട് സ്വദേശി ഈടായി കിട്ടിയ ചെക്ക് ലീഫ് ഉപയോഗിച്ച് കോടതിയെ സമീപിച്ചു. പണം കിട്ടിയില്ലെന്ന് കാണിച്ച് മറ്റൊരു ചെക്ക് ലീഫ് ഉപയോഗിച്ച് ബീനാച്ചി സ്വദേശിയും കോടതിയെ സമീപിച്ചു. രണ്ട് കേസുകളിലും ജിനേഷും രേഷ്മയും സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പരാതിയില്‍ പറയുന്നുണ്ട്.

tRootC1469263">

കേസുകള്‍ക്ക് പിന്നാലെ കോളിയാടിയിലെ ഇവരുടെ വീടും സ്ഥലവും അന്യായം ഫയലാക്കി അറ്റാച്ച് ചെയ്തിരിക്കയാണ്. ഇരുവര്‍ക്കും പത്തു വയസുള്ള മകളുണ്ട്. ഇരുവരുടെയും മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞ് ഇപ്പോള്‍ കഴിയുന്നത്.നിലവില്‍ നടക്കുന്ന അന്വേഷണത്തോടൊപ്പം ഇപ്പോള്‍ ലഭിച്ച പരാതിയില്‍ പറയുന്ന കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags