യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഇടതുപക്ഷം നല്‍കിയ മുന്നറിയിപ്പ് വസ്തുതയായിരുന്നു എന്ന് തെളിയിക്കപ്പെടുകയാണ് ; വിമര്‍ശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്

m sivaprasad

ബിജെപി ഒരുക്കിയിരിക്കുന്ന അടുപ്പില്‍ നിങ്ങള്‍ പാചകം ചെയ്യാന്‍ ആരംഭിക്കുന്നു.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഈ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും ചര്‍ച്ചകള്‍ എങ്ങോട്ടാണ് കേരളത്തെ നയിക്കുന്നതെന്ന് ശിവപ്രസാദ് ചോദിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി അഞ്ചാം മന്ത്രി സ്ഥാനത്തെ കുറിച്ചും താക്കോല്‍ സ്ഥാനത്തെ കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു എസ്എഫ്ഐ നേതാവിന്റെ വിമര്‍ശനം.

'കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അഞ്ചാം മന്ത്രി സ്ഥാനവും താക്കോല്‍ സ്ഥാനവും എല്ലാം അധികാരത്തിലേറി പകുതി പിന്നിടുമ്പോഴാണ് നാം കേട്ടതെങ്കില്‍ ഇന്നിതാ ഒരു ഗവണ്‍മെന്റ് തന്നെ രൂപീകരിക്കപ്പെടുന്നതിനു മുമ്പ്, മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കപ്പെടുന്നതിനു മുമ്പ്, കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി സമാന ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാരും അണികളും ഗ്രൂപ്പ് തിരിഞ്ഞ് വിഴുപ്പലക്കുന്നത് അവരുടെ ആഭ്യന്തര വിഷയമാണ്. എന്നാല്‍ ഈ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ കേരളത്തിന്റെ സാമൂഹികവും മതനിരപേക്ഷവുമായ രാഷ്ട്രീയ അന്തരീക്ഷത്തെ പോലും പോറല്‍ ഏല്‍പ്പിക്കുന്ന ചര്‍ച്ചകള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നത് വളരെ ഗൗരവത്തോടെ കേരളം നോക്കിക്കാണണം', ശിവപ്രസാദ് പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഇടതുപക്ഷം നല്‍കിയ മുന്നറിയിപ്പ് വസ്തുതയായിരുന്നു എന്ന് തെളിയിക്കപ്പെടുകയാണെന്ന് ശിവപ്രസാദ് പറഞ്ഞു. വര്‍ഗീയ ശക്തികള്‍ ഈ സാഹചര്യം മുതലെടുത്ത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ രക്തമൂറ്റി കുടിക്കാന്‍ നമ്മുക്കിടയിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരൊറ്റ അഭ്യര്‍ത്ഥനയാണ് കോണ്‍ഗ്രസിനു മുന്നില്‍ വെക്കാനുള്ളത്. മതനിരപേക്ഷതയെ പറ്റി വാചാലമായി അധികാരത്തിലെത്തിയ കോണ്‍ഗ്രസെ, നിങ്ങള്‍ ഇതാ വര്‍ഗീയ കക്ഷികളെ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ക്ഷണിച്ചു വരുത്തുകയാണ്. ബിജെപി ഒരുക്കിയിരിക്കുന്ന അടുപ്പില്‍ നിങ്ങള്‍ പാചകം ചെയ്യാന്‍ ആരംഭിക്കുന്നു. ഇത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണ്. മതനിരപേക്ഷ കേരളം കോണ്‍ഗ്രസിനാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു', എം ശിവപ്രസാദ് പറഞ്ഞു.

Tags