വീര്യം കുറഞ്ഞ മദ്യം:'മുന്നണിയെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത നയം അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല'; സമസ്ത

satheesan


'ഫയല്‍ നീക്കം വേഗത്തിലാക്കിയത് ആരോപണത്തിന്റെ ശക്തി കൂട്ടുന്നു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. മദ്യലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രഭാതം വിമര്‍ശിച്ചു. പരിഷ്‌കരണം ബെക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളതാണെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി. സുപ്രഭാതത്തിന്റെ 'വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം.


'ഫയല്‍ നീക്കം വേഗത്തിലാക്കിയത് ആരോപണത്തിന്റെ ശക്തി കൂട്ടുന്നു. വ്യക്തമായ വിശദീകരണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. മുന്നണിയില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പ് സര്‍ക്കാരിനെ സംശയമുനയില്‍ നിര്‍ത്തുന്നു. മുന്നണിയെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത നയം അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല', സുപ്രഭാതം പറയുന്നു.

വിവിധ മത, സാമൂഹിക സംഘടനകളും രാഷ്ട്രീയ കക്ഷികളും ഉയര്‍ത്തുന്ന എതിര്‍പ്പിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അധികാരത്തില്‍ മാറിവരുന്ന ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍, മദ്യലഭ്യത കുറയ്ക്കുന്നതിനേക്കാള്‍ വിപണി നിലനിര്‍ത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പര്യം പ്രകടമായിട്ടുള്ളത്. പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ഈ വൈരുധ്യം തന്നെയാണ് പൊതുസമൂഹത്തില്‍ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നത്. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ പോലും അതിന് വ്യക്തവും വിശ്വസനീയവുമായ വിശദീകരണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു

'മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണവും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പരാമര്‍ശങ്ങളും മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഈ വിഷയത്തില്‍ സര്‍ക്കാരിനെ സംശയമുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള ജനകീയ പരിപാടിയുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആഭ്യന്തര വകുപ്പ്, ലഹരി മാഫിയയുടെ വേരറുക്കാന്‍ പാടുപെടുമ്പോള്‍ സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെയും സാമൂഹിക നേതൃത്വങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരു നയം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയവിവേകമല്ല. ഒരു കൈകൊണ്ട് ലഹരിക്കെതിരെ പോരാടുകയും മറു കൈകൊണ്ട് അതിന്റെ വ്യാപനത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന സമീപനം സമൂഹത്തിന് നല്‍കുന്ന സന്ദേശം അപകടമാണ്', മുഖപ്രസംഗത്തില്‍ പറഞ്ഞു. ഇപ്പോള്‍ പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ടെങ്കിലും വീര്യം കുറഞ്ഞ മദ്യനയത്തിന്റെ തുടക്കം എല്‍ഡിഎഫ് ഭരണകാലത്താണന്ന് മറക്കരുതെന്നും സമസ്ത ഓര്‍മിപ്പിച്ചു.

Tags